Site icon Ente Koratty

അഭ്യൂഹങ്ങള്‍ക്ക് അവസാനം, കിം ജോംഗ് ഉന്‍ പൊതു വേദിയില്‍ പ്രത്യക്ഷപ്പെട്ടു

സിയൂള്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് പല അഭ്യൂഹങ്ങളും ഉടലെടുത്തിരുന്നു. ഇപ്പോള്‍ ഇതിന് അവസാനമായി. മൂന്ന് ആഴ്ചയ്ക്ക് ശേഷം കിം ജോംഗ് ഉന്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഇതോടെ അദ്ദേഹത്തിന്റെ ആരോഗ്യ നില സംബന്ധിച്ച ഊഹാപോഹങ്ങള്‍ക്ക് അവസാനമായി.

കുറച്ച് ദിവസമായി കിമ്മിനെ പൊതു വേദികളില്‍ കാണാനില്ലായിരുന്നു. ഇതോടെ ഹൃദയ ശസ്ത്ര ക്രിയയെ തുടര്‍ന്ന് കിമ്മിന് മസ്തിഷ്‌ക മരണം സംഭവിച്ചുവെന്ന് രീതിയില്‍ റിപ്പോര്‍ട്ടുകളും പുറത്ത് എത്തിയിരുന്നു. ഏപ്രില്‍ 11ന് ശേഷം കിം പൊതു വേദികളില്‍ എത്തിയിരുന്നില്ല. ഇതോടെയാണ് ഊഹാപോഹങ്ങള്‍ പലതും പ്രചരിച്ചത്.

കഴിഞ്ഞ ദിവസം ഉത്തരകൊറിയയിലെ സണ്‍ചോന്‍ നഗരത്തില്‍ പുതുതായി നിര്‍മിച്ച വളം നിര്‍മാണ ശാലയുടെ ഉദ്ഘാടത്തിനാണ് കിം ജോംഗ് എത്തിയത്. ദക്ഷിണകൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ യോന്‍ഹാപാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.കിം ഏപ്രില്‍ 15നു മുത്തച്ഛനും മുന്‍ സര്‍വാധിപതിയുമായ കിം ഇല്‍ സുരാഗിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുത്തിരുന്നില്ല.

ഉത്തരകൊറിയയിലെ ഒരു പ്രധാന ദേശീയാഘോഷദിനമാണിത്. ഇതോടെയാണ് കിം വാര്‍ത്തകളില്‍ നിറഞ്ഞത്. 2014ല്‍ കിം ആറാഴ്ചയോളം പൊതുവേദിയില്‍ വന്നില്ല. പിന്നീട് ഒരു ചൂരല്‍വടിയുമായാണ് പ്രത്യക്ഷപ്പെട്ടത്. കാല്‍ക്കുഴയിലെ ഒരു മുഴ നീക്കംചെയ്യാന്‍ ശസ്ത്രക്രിയ നടത്തി എന്നാണ് പിന്നീട് വാര്‍ത്ത പുറത്തുവന്നത്.

Exit mobile version