Site icon Ente Koratty

‘ഇന്ത്യ അതിവേഗം പ്രതികരിച്ചു, ചരിത്രമെഴുതുമ്പോള്‍ വിലയിരുത്തപ്പെടുക വേഗത’: ഡോ. ഡേവിഡ് നവബാരോ

കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പ്രാരംഭഘട്ടത്തില്‍ തന്നെ രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ഇന്ത്യന്‍ നടപടിയെ പ്രകീര്‍ത്തിച്ച്‌ ലോകാരോഗ്യ സംഘടന. കൊറോണ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വൈകിയാല്‍ എന്തുസംഭവിക്കും എന്നതിന്റെ ഉദാഹരണമാണ് യുഎസും ഇറ്റലിയുമെന്നും ലോകാരോഗ്യ സംഘടന പ്രതിനിധി ഡോ. ഡേവിഡ് നവബാരോ ചൂണ്ടിക്കാട്ടി. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വളരെ വേഗത്തില്‍ നാം പ്രതികരിച്ചാല്‍ അതിന്റെ വ്യാപനം കൂടുതല്‍ നമുക്ക് തടയാന്‍ കഴിയും എന്നുള്ളതാണ് ഈ രോ​ഗവുമായി ബന്ധപ്പെട്ട ഒരു കാര്യം. മുമ്പ് പല അവസരങ്ങളിലും ഉദാഹരണങ്ങളിലൂടെ ഇന്ത്യ നയിച്ചിരുന്നു. പഞ്ചായത്ത് തലത്തില്‍ നിന്നുതുടങ്ങി വിവിധ സമൂഹത്തില്‍ നിന്നുള്ള വിവര ശേഖരണത്തിനായി ഏര്‍പ്പെടുത്തിയ ഇന്‍ഫര്‍മേഷന്‍ നെറ്റ് വര്‍ക്ക് വളരെ ഫലപ്രദമാണ്-ഡോ.ഡേവിഡ് പറഞ്ഞു.

‘ ഡേറ്റയില്‍ നിന്ന് സര്‍ക്കാരിന് ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ടെത്താനാകും. അതുവഴി ഹോട്ട് സ്‌പോട്ടുകളില്‍ ലോക്ക് ഡൗണ്‍ തുടരാനും മറ്റുള്ള ഇടത്ത് അത് റദ്ദാക്കാനും സാധിക്കും. വീണ്ടും ഒരു ലോക്ഡൗണ്‍ നടപ്പാക്കുക എന്ന് പറയുന്നത് വേദനയുള്ള കാര്യമാണ്. പക്ഷേ വൈറസിനെ നിയന്ത്രിക്കാന്‍ എന്താണോ നല്ലത് അത് ചെയ്യേണ്ടതുണ്ട്. വേഗത അതിപ്രധാനമാണ്.’ ഇന്ത്യ ഏര്‍പ്പെടുത്തിയ 21 ദിവസത്തെ ലോക്ക് ഡൗണ്‍ മതിയായതാണോ, അതോ ദീര്‍ഘിപ്പിക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി ഡോ.ഡേവിഡ് മറുപടി നല്‍കി.

‘ചരിത്രം എഴുതപ്പെടുമ്പോള്‍ ഈ മഹാമാരിയെ നിയന്ത്രിക്കാന്‍ എത്ര വേഗത്തില്‍ നാം പ്രതികരിച്ചു എന്നുള്ളത് വിലയിരുത്തപ്പെടും. ഇതെല്ലാം എങ്ങനെയാണ് ആരംഭിച്ചത് എന്നും അതിന്റെ ഉത്തരവാദിത്വത്തെക്കുറിച്ചുമെല്ലാം തിട്ടപ്പെടുത്താന്‍ സമയം വരും. ഇപ്പോഴല്ല അതിനുള്ള സമയം. എല്ലാ ലോകനേതാക്കളോടും ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത് ഇതാണ്. ഇതാണ് സമയം, നമ്മളെല്ലാവരും പഴിചാരുന്നതില്‍ നിന്നെല്ലാമുയര്‍ന്ന് കാണാനാകാത്ത ഈ ശത്രുവിനെതിരെ പോരാടന്‍ പരസ്പരം സഹായിക്കേണ്ട സമയം’ ഡോ.ഡേവിഡ് കൂട്ടിച്ചേർത്തു.

Exit mobile version