Site icon Ente Koratty

ചൈനയെ മറികടന്ന്‌ സ്‌പെയിനും, 3434 മരണം ; ലോകത്താകെ മരണസംഖ്യ 20,000 കടന്നു

കോവിഡ്‌ ഏറ്റവുമധികം ജീവനപഹരിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇറ്റലിക്ക്‌ പിന്നാലെ സ്‌പെയിനും ചൈനയെ മറികടന്നു. 24 മണിക്കൂറിനിടെ 738 പേർകൂടി മരിച്ചതോടെ സ്‌പെയിനിൽ മരണസംഖ്യ 3434 ആയി. രോഗം ആദ്യം ശ്രദ്ധയിൽപ്പെട്ട ചൈനയിൽ നാലുപേർകൂടി മരിച്ചപ്പോൾ ആകെ മരണസംഖ്യ 3281.  മരണസംഖ്യ ചൈനയിലേതിന്റെ ഇരട്ടിയായ ഇറ്റലിയിൽ 7500 പേർ മരണത്തിന്‌ കീഴടങ്ങി.

183 രാജ്യങ്ങളെ ബാധിച്ച മഹാമാരിയിൽ ലോകത്താകെ മരണസംഖ്യ 20,000 കടന്നു. ഫ്രാൻസിൽ  240 പേർകൂടി മരിച്ചതോടെ ചൊവ്വാഴ്‌ച വൈകിട്ടുവരെ സംഖ്യ 1100 ആണ്‌. 22,304 പേർക്കാണ്‌ ചൊവ്വാഴ്‌ചവരെ രോഗം ബാധിച്ചത്‌. മരണം ആയിരത്തോടടുക്കുന്ന അമേരിക്ക രോഗബാധിതരുടെ എണ്ണത്തിൽ ചൈനയ്‌ക്കും ഇറ്റലിക്കും തൊട്ടുപിന്നിലുണ്ട്‌. 54,996 രോഗികൾ. ലോകത്താകെ രോഗബാധിതരുടെ എണ്ണം നാലരലക്ഷം കടന്നു.

സ്‌പെയിനിൽ അഭൂതപൂർവമായ അടച്ചുപൂട്ടൽ 11 ദിവസം പിന്നിട്ടു. 14ന്‌ ഏർപ്പെടുത്തിയ അടച്ചുപൂട്ടൽ ഏപ്രിൽ 11 വരെ നീട്ടി. 47,610 പേർക്കാണ്‌ ഇതുവരെ രോഗം ബാധിച്ചത്‌. ഇതിൽ 5367 പേർ രോഗമുക്തരായി. രോഗികളുടെ എണ്ണം തലേന്നത്തെക്കാൾ 20 ശതമാനവും മരണസംഖ്യ 27 ശതമാനവുമാണ്‌ ചൊവ്വാഴ്‌ച വർധിച്ചത്‌.  രോഗബാധിതരിൽ മൂന്നിലൊന്നും മരണത്തിൽ 53 ശതമാനവും തലസ്ഥാനമായ മാഡ്രിഡിലാണ്‌. മരണസംഖ്യ പെരുകുന്നതിനാൽ പാലാസിയോ ദി ഹീലോ സ്‌കേറ്റിങ് റിങ്ക്‌ താൽക്കാലിക മോർച്ചറിയാക്കി.

Exit mobile version