Site icon Ente Koratty

കൂട്ടുകാരിയോടുള്ള ‘ഇഷ്ടം’ തുറന്നു പറഞ്ഞ് എട്ടുവയസുകാരി; സ്കൂളിൽ നിന്നും പുറത്താക്കി അധികൃതർ

സഹപാഠിയായ പെൺകുട്ടിയോട് ആകർഷണം തോന്നിയ എട്ടുവയസുകാരിയെ സ്കൂളിൽ നിന്നും പുറത്താക്കി. യുഎസ് ഒക്കലഹോമ ഒവാസോ സ്വദേശിയായ പെണ്‍കുട്ടിയുടെ മാതാവാണ് മകൾക്ക് നേരിടേണ്ട വന്ന ദുരനുഭവം വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുന്നത്. റിജോയ്സ് ക്രിസ്ത്യന്‍ സ്കൂൾ വിദ്യാർഥിനിയായ എട്ടുവയസുകാരിയുടെ അമ്മയായ ഡെലാനി ഷെൽറ്റൻ എന്ന യുവതിയാണ് സ്കൂൾ അധികൃതർക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

സ്വന്തം ക്ലാസിലെ തന്നെ മറ്റൊരു കുട്ടിയോട് ‘ക്രഷ്’ ആണെന്ന് മകൾ തുറന്നു പറഞ്ഞിരുന്നു. നിഷ്കളങ്കമായി മനസിലെ വികാരം പങ്കുവച്ച കുട്ടിയെ സ്കൂൾ അധികൃതർ അനധികൃതമായി പുറത്താക്കിയെന്നാണ് ആരോപണം. പെൺകുട്ടിയെ മാത്രമല്ല സഹോദരനായ അഞ്ചുവയസുകാരനെയും സ്കൂളിൽ നിന്നും പുറത്താക്കി.

കുട്ടിയുടെ അമ്മ ഡെലാനിയുടെ വാക്കുകൾ അനുസരിച്ചാണെങ്കിൽ സ്കൂളിൽ കളിസ്ഥലത്ത് വച്ചാണ് മകൾ സഹപാഠിയോട് തന്‍റെ ‘ഇഷ്ട’ത്തെക്കുറിച്ച് പറഞ്ഞത്. എന്നാൽ ഇതറിഞ്ഞ് അധികൃതർ കുട്ടിയെ പ്രിൻസിപ്പാളിന്‍റെ അരികിലെത്തിച്ചു. ‘സ്ത്രീകൾ പുരുഷന്മാരിൽ നിന്നു മാത്രമേ ഗർഭം ധരിക്കാൻ സാധിക്കു’ എന്ന് ബൈബിളിൽ പറയുന്നുണ്ട് എന്നാണ് വൈസ് പ്രിൻസിപ്പാൾ അപ്പോൾ തന്‍റെ മകളോട് പറഞ്ഞതെന്നാണ് ഇവർ ആരോപിക്കുന്നത്. വിവരം അറിഞ്ഞ് സ്കൂളിൽ എത്തിയപ്പോൾ രണ്ട് പെൺകുട്ടികൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് എന്താണ് അഭിപ്രായം എന്നാണ് തന്നോട് ചോ‍ദിച്ചത്. അതിൽ പ്രത്യേകിച്ച് പ്രശ്നം ഒന്നും കാണുന്നില്ലെന്ന് താൻ വ്യക്തമാക്കി. ഡെലാനി പറയുന്നു.

ഇതിന് പിന്നാലെയാണ് മക്കളെ രണ്ടു പേരെയും സ്കൂളിൽ നിന്നും പുറത്താക്കി ഷെൽറ്റൻ കുടുംബവുമായുള്ള ‘പാർട്ട്ണർഷിപ്പ്’അവസാനിപ്പിക്കുന്നുവെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കിയത്. സ്വവർഗ്ഗ ലൈംഗികത/ ഉഭയ ലൈംഗികത എന്നിവ ലൈംഗിക അധാർമ്മികതയാണെന്നാണ് റിജോയ്സ് ക്രിസ്ത്യൻ സ്കൂൾ ഹാൻഡ്ബുക്കിൽ പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാൽ പുറത്താക്കുമെന്നും ഇതിൽ പറയുന്നുണ്ട്. സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിയ യുഎസ് സ്റ്റേറ്റുകളിൽ ഒന്നു കൂടിയാണ് ഒക്ക്ലഹോമ. എന്നിട്ടും ഇത്തരമൊരു കാര്യത്തിന്‍റെ പേരിൽ തിരിച്ചറിവ് പോലും ഇല്ലാത്ത കുട്ടിക്കെതിരെ നടപടി സ്വീകരിച്ച സ്കൂൾ അധികൃതർക്കെതിരെ വിമർശനവും ഉയരുന്നുണ്ട്.

എന്നാല്‍ സ്കൂളിൽ നിന്നുണ്ടായ അനുഭവം മകളെ പൂർണ്ണമായും തകർത്തുവെന്നാണ് ഡെലാനി പറയുന്നത്. ക്ലാസിലെ ഒരു കുട്ടിയുമായി കളിക്കാനും സമയം ചിലവഴിക്കാനും മകൾ വളരെയേറെ ഇഷ്ടപ്പെടുന്നുണ്ട്. അതാണ് അവൾ തുറന്നു പറഞ്ഞത്. അല്ലാതെ അതൊരു ‘ബന്ധമോ’ മറ്റ് തരത്തിലുള്ള ബന്ധങ്ങളോ ഒന്നുമല്ല. ഈ സംഭവത്തിന് ശേഷം ദൈവത്തിന് തന്നോടുള്ള ഇഷ്ടം പോകുമോയെന്നായിരുന്നു മകൾ സങ്കടത്തോടെ ചോദിച്ചതെന്നാണ് അതിവൈകാരികമായി ആ അമ്മയും മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഇതിന് പിന്നാലെ സ്കൂൾ സൂപ്രണ്ടന്‍റുമായി സംസാരിക്കാൻ അവസരം ആവശ്യപ്പെട്ടെങ്കിലും അതും നിരസിക്കപ്പെട്ടു എന്നും ഇവർ ആരോപിക്കുന്നു. സ്വകാര്യത പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സ്കൂൾ കറസ്പോണ്ടന്‍റും ഈ വിഷയത്തിൽ പരസ്യമായി പ്രതികരിക്കാൻ തയ്യാറായിട്ടില്ലെന്നാണ് റിപ്പോർട്ട്. അതേസമയം വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നിരവധി പേർ സ്കൂളിനെതിരെ സമാന പരാതികള്‍ ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

എട്ടുവയസുകാരിയുടെ സങ്കടകഥ അറിഞ്ഞ് നിരവധി ആളുകളാണ് പിന്തുണയുമായി എത്തിയിരിക്കുന്നത്. ‘ദൈവവും ആളുകളും നിന്നെ ഒരുപാട് സ്നേഹിക്കുന്നു’ എന്ന ഉറപ്പ് നൽകുന്ന സന്ദേശം അയച്ചാണ് ആളുകൾ കുട്ടിയെ ആശ്വസിപ്പിക്കുന്നത്. നിലവിൽ മറ്റൊരു സ്കൂളിൽ പഠനം ആരംഭിച്ച കുട്ടി, ആളുകളുടെ സ്വനേഹാശംസകളും പിന്തുണയും കൊണ്ട് വളരെയധികം സന്തോഷവതിയായെന്നും അമ്മ വെളിപ്പെടുത്തിയിട്ടുണ്ട്.

Exit mobile version