Site icon Ente Koratty

ഓസ്ട്രിയയിൽ ഭീകരാക്രമണം; ജൂത ദേവാലയത്തിന് അടുത്തടക്കം ആറിടത്ത് വെടിവെയ്പ്പ്; രണ്ടുപേർ കൊല്ലപ്പെട്ടു

വിയന്ന: ഫ്രാന്‍സിന് പിന്നാലെ ഓസ്ട്രിയയിലും ഭീകരാക്രമണം. ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയില്‍ ആറിടങ്ങളിൽ ആക്രമണമുണ്ടായി. ഒരു ഭീകരനുള്‍പ്പടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു. പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. പ്രശസ്തമായ ജൂത ദേവാലയത്തിന് സമീപം ആക്രമണമുണ്ടായതെങ്കിലും ഭീകരവാദികളുടെ ലക്ഷ്യമെന്തെന്ന് സ്ഥിരീകരിച്ചിട്ടില്ല. പ്രാദേശിക സമയം രാത്രി എട്ട് മണിയോടെയാണ് വെടിവെയ്പുണ്ടായത്. അക്രമികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

ആയുധങ്ങളുമായി എത്തിയ ഒരു സംഘം അക്രമികൾ ജനക്കൂട്ടത്തിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് ആദ്യ റിപ്പോർട്ടുകൾ. ഒരേ സമയത്താണ് ആറ് വ്യത്യസ്തസ്ഥലങ്ങളിൽ ആക്രമണം നടന്നത്. കോവിഡ് പടരുന്ന പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ വീണ്ടും ഏർപ്പെടുത്തുന്നതിന് ഓസ്ട്രിയ തീരുമാനിച്ചിരുന്നു. ലോക്ക്ഡൗൺ നിലവിൽ വരുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് വെടിവെപ്പ് ആരംഭിച്ചത്. ലോക്ഡൗണിന് മുമ്പുള്ള ദിനമായതിനാൽ തെരുവുകളിൽ ആളുകൾ നിറഞ്ഞിരുന്നു. പരിക്കേറ്റവരിൽ പൊലീസ് ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു.

ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. നഗരത്തിലെ പ്രധാന ഇടങ്ങളിൽ സുരക്ഷ കർശനമാക്കാൻ സൈന്യത്തിന് നിർദേശം നൽകിയതായി ആഭ്യന്തരമന്ത്രി കാൾ നെഹ്മർ പറഞ്ഞു. ജനങ്ങളോട് വീടുകൾക്കുള്ളിൽ തന്നെ കഴിയാനും കുട്ടികളെ ഇന്ന് സ്കൂളുകളിലേക്ക് അയക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. പരിക്കേറ്റ 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും അതിൽ ഏഴുപേരുടെ പരിക്ക് ഗുരുതരമാണെന്നും വിയന്ന മേയർ മിഖായേൽ ലുഡ്വിഗ് അറിയിച്ചു.

ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ ഉൾപ്പെടെ ആക്രമണത്തെ അപലപിച്ച് രംഗത്തെത്തിയുട്ടുണ്ട്. കഴിഞ്ഞയാഴ്ച ഫ്രാൻസിലും ഭീകരാക്രമണം നടന്നിരുന്നു. കഴിഞ്ഞ ദിവസം അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ നടന്ന ഭീകരാക്രമണത്തിൽ വിദ്യാർഥികളടക്കം 25 പേർ കൊല്ലപ്പെട്ടിരുന്നു.

Exit mobile version