Site icon Ente Koratty

കേരളത്തിൽ പുതിയ റെക്കോഡിട്ട് മൺസൂണ്‍ പിൻവാങ്ങി; രാജ്യത്ത് കാലവർഷം ഔദ്യോഗികമായി അവസാനിച്ചു

തിരുവനന്തപുരം: രാജ്യത്ത് കാലവർഷം ഔദ്യോഗികമായി അവസാനിച്ചു. സംസ്ഥാനത്തും രാജ്യത്ത് ആകെയും പ്രതീക്ഷിച്ചതിനെക്കാൾ അധികമഴയാണ് ഇത്തവണ ലഭിച്ചത്. കേരളത്തിൽ 9 ശതമാനം അധികമഴയ്ക്കൊപ്പം, സെപ്റ്റംബർ മഴയിൽ റെക്കോർഡ് സൃഷ്ടിച്ചുമാണ് കാലവർഷം പിൻവാങ്ങുന്നത്.
ജൂൺ 1 ന് തന്നെ സംസ്ഥാനത്ത് കാലവർഷം എത്തി. 122 ദിവസം നീണ്ടു നിന്ന കാലവർഷം ഔദ്യോഗികമായി അവസാനിച്ചപ്പോൾ കേരളത്തിൽ  ഇത്തവണ ലഭിച്ചത് 2227.9 മില്ലിമീറ്റർ മഴയാണ്. കാലയളവിൽ ശരാശരി  ലഭിക്കേണ്ടത് 2049.2 മില്ലിമീറ്റർ മഴയും. 9 ശതമാനം മഴയാണ് ഇത്തവണ കൂടിയത്.

ജൂണിൽ മഴ 17 ശതമാനം കുറവാണ് ലഭിച്ചത്. എന്നാൽ ജൂലൈ മാസത്തിൽ സാഹചര്യം മാറി. 23 ശതമാനം അധികമഴ ജൂലൈയിൽ ലഭിച്ചു. കഴിഞ്ഞ രണ്ട് വർഷത്തെ പോലെ ഇത്തവണയും ഓഗസ്റ്റിൽ കാലവർഷ കനത്തതോടെ സംസ്ഥാനത്ത് ദുരിതം വിതച്ചു. ഓഗസ്റ്റ് 7-10 വരെ പെയ്ത അതിശക്തമായ മഴ സംസ്ഥാനത്ത് ലഭിച്ചു. ഓഗസ്റ്റ് അവസാനിച്ചത് കഴിഞ്ഞ 20 വർഷത്തിനിടയിലെ ഏറ്റവും കൂടുതൽ മഴ പെയ്ത നാലാമത്തെ  ഓഗസ്റ്റ് എന്ന റെക്കോർഡുമായിട്ടായിരുന്നു. ലഭിക്കേണ്ട മഴയുടെ 35 % കൂടുതൽ ഓഗസ്റ്റിൽ ലഭിച്ചു.

സെപ്റ്റംബറിലെ റെക്കോർഡ് തിരുത്തിയ മഴ  അപ്രതീക്ഷിതമായിരുന്നു. പ്രതീക്ഷിച്ചതിലും 132 ശതമാനം അധികമഴയാണ് സെപ്ടംബറിൽ ലഭിച്ചത്.  കഴിഞ്ഞ 70 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസത്തേക്കാൾ സംസ്ഥാനത്ത് സെപ്റ്റംബർ കൂടുതൽ മഴ ലഭിച്ചു.

കാസറഗോഡ് ജില്ലയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 3606 മില്ലീമീറ്റർ.  കോഴിക്കോട് 3440 മില്ലീമീറ്റർ മഴയും ലഭിച്ചു. ശരാശരി ലഭിക്കുമെന്ന് പ്രതീക്ഷിച്ചതിനെക്കാൾ 33 ശതമനം അധിക മഴ തിരുവനന്തപുരത്ത് ലഭിച്ചു.  പക്ഷേ കണക്കിൽ അളവിൽ 1154 മില്ലീമീറ്റർ മഴ ലഭിച്ച തിരുവനന്തപുരം തന്നെയാണ് ഏറ്റവും പിറകിൽ.

ജൂൺലഭിച്ച മഴ :         536.1മില്ലിമീറ്റർ  ശരാശരി :   643 മില്ലിമീറ്റർ കുറവ് :         17%
ജൂലൈ ലഭിച്ച മഴ :         514 മില്ലിമീറ്റർ  ശരാശരി :  726 .1മില്ലിമീറ്റർ കുറവ്      :         29%
ഓഗസ്റ്റ് ലഭിച്ച മഴ :         575.7 മില്ലിമീറ്റർ  ശരാശരി :  426.7 .മില്ലിമീറ്റർ കൂടുതൽ    :         35%


സെപ്റ്റംബർ ( റെക്കോർഡ് ). ലഭിച്ച മഴ :         601.3മില്ലിമീറ്റർ  ശരാശരി :          259.6 മില്ലിമീറ്റർ കൂടുതൽ    :         132%

Exit mobile version