Site icon Ente Koratty

തൃശൂർ ജില്ലയിലെ എല്ലാ താലൂക്കുകളിലും അതീവ ജാഗ്രത; കളക്ടറുടെ അധ്യക്ഷതയിൽ അടിയന്തര യോഗം

അതിതീവ്ര മഴയ്ക്കുള്ള സാധ്യതയെ തുടർന്ന് തൃശൂർ ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ എല്ലാ താലൂക്കുകളിലും അതീവ ജാഗ്രത പാലിക്കാൻ ജില്ലാ കളക്ടർ എസ്. ഷാനവാസ് തഹസിൽദാർ മാർക്ക് നിർദേശം നൽകി. പുഴകളിൽ ജലനിരപ്പുയരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ ആവശ്യമെങ്കിൽ ക്യാമ്പുകളിലേക്ക് മാറ്റും.

തഹസിൽദാർമാരും വകുപ്പുകളുടെ പ്രധാന ഉദ്യോഗസ്ഥരും പങ്കെടുത്ത വിഡിയോ കോൺഫറൻസിൽ കളക്ടർ സ്ഥിതിഗതികൾ വിലയിരുത്തി. പൊലീസ്, ഫയർ ആന്റ് റെസ്‌ക്യൂ വിഭാഗങ്ങളെ വിവിധ മേഖലകളിൽ വിന്യസിക്കും. തീരപ്രദേശത്തും മലയോരത്തും നിതാന്ത ജാഗ്രത പുലർത്താനും സാധ്യത മുന്നിൽ കണ്ട് നടപടികൾ സ്വീകരിക്കാനും കളക്ടർ ആവശ്യപ്പെട്ടു.

മണ്ണിടിച്ചിൽ മൂലമുള്ള അപകടങ്ങൾക്ക് സാധ്യത ഉള്ളതിനാൽ വൈകീട്ട് 7 മുതൽ പകൽ 7 വരെ മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം നിരോധിച്ചു. പകൽ സമയത്തും ഈ ഭാഗങ്ങളിലെ യാത്ര കഴിവതും ഒഴിവാക്കണം.

ശക്തമായ കാറ്റ് വീശുന്നതിനാൽ അപകടാവസ്ഥയിലുള്ള മരങ്ങൾ, പോസ്റ്റുകൾ, പരസ്യ ബോർഡുകൾ എന്നിവ സംബന്ധിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ ഫയർ ആന്റ് റെസ്‌ക്യൂ സർവീസസിന് കളക്ടർ നിർദേശം നൽകി.

കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇതു സംബന്ധിച്ച മാർഗ നിർദേശം പാലിച്ചാണ് ക്യാമ്പുകൾ ഒരുക്കുക. താലൂക്ക് കൺട്രോൾ റൂമുകളും ജില്ലാ കൺട്രോൾ റൂമുകളും 24 മണിക്കൂറും പ്രവർത്തിക്കുമെന്നും കളക്ടർ വ്യക്തമാക്കി.

Exit mobile version