Site icon Ente Koratty

ജോയി ഒരു സിനിമാക്കാരൻ

ഷിജു ആച്ചാണ്ടി

കാതോട് കാതോരം കൊരട്ടി, തിരുമുടിക്കുന്ന് പള്ളിയില്‍ ഷൂട്ട് ചെയ്ത ചിത്രമാണ്. വർണ മനോഹരമായ ഫ്രെയിമുകളുമായി ‘ഭരതൻ ടച്ച് ‘ നിറഞ്ഞു നിൽക്കുന്ന ചിത്രം. അതിരപ്പള്ളിയിലും കൊടൈക്കനാലിലുമാണ് ബാക്കി ഭാഗങ്ങൾ ചിത്രീകരിച്ചത്. (1985). തൃശൂരിന്റെ സ്വന്തം വയലിൻ മാന്ത്രികൻ ഔസേപ്പച്ചൻ ആദ്യമായി സംഗീത സംവിധായകനായ സിനിമ. ‘ദേവദൂതർ’ പാടിയ ആ പാട്ടുകൾ തലമുറകൾ ഏറ്റു പാടി.

തിരുമുടിക്കുന്ന് പള്ളിയങ്കണത്തിലെ പി എസ് ഹൈസ്കൂളില്‍ (PSHSS) വിദ്യാര്‍ത്ഥികളായിരുന്ന ഞങ്ങള്‍ക്ക് ഒരുത്സവം പോലെയായിരുന്നു ആ ഷൂട്ടിംഗ് ദിവസങ്ങള്‍. മമ്മൂട്ടി, സരിത, ജനാര്‍ദനന്‍, ഇന്നസെന്‍റ്, ലിസി, നെടുമുടി വേണു തുടങ്ങിയ താരങ്ങളെല്ലാം വന്നു. കൂടെ കുറെ തിരുമുടിക്കുന്നുകാരും അഭിനയിച്ചു. ഞങ്ങള്‍ ആഘോഷമായി സിനിമ കാണാന്‍ പോയി. കാണുന്നതിനിടെ കണ്ണു ചിമ്മിയതിനാല്‍ നാട്ടുകാരില്‍ പലര്‍ക്കും സ്വന്തം ഭാവാഭിനയപ്രകടനം കാണാനായില്ല. പിന്നീടു കാസറ്റെടുത്ത് പോസടിച്ചാണ് അവര്‍ ലക്ഷ്യം സാധിച്ചത്.

കമല്‍ അന്നു ഭരതന്‍റെ അസോസിയേറ്റായിരുന്നു. ഡയലോഗു പറഞ്ഞു കൊടുക്കുന്ന ജുബ്ബയിട്ട ആ ചെറുപ്പക്കാരനെ എല്ലാവരും ശ്രദ്ധിച്ചു. സരോജ് പാഡി ആയിരുന്നു ക്യമാറാമാന്‍. “പാഡി റെഡി?” എന്നു സംവിധായകന്‍ ഭരതന്‍ വിളിച്ചു ചോദിക്കും. “മണി, ലൈറ്റ്സ്” എന്നു ക്യാമറാമാന്‍ കല്‍പന കൊടുക്കും. ഇതു രണ്ടും പിന്നീടും ഞങ്ങള്‍ വെറുതെ നാട്ടില്‍ പറഞ്ഞു നടക്കാറുണ്ട്. അതിനപ്പുറത്തോട്ടൊന്നും സിനിമ അവിടെ ആരെയും പ്രലോഭിപ്പിച്ചില്ല, ഒരാളെയൊഴികെ.

എന്‍റെ സഹപാഠികൂടിയായ ജോയ് ആയിരുന്നു അത്. കാതോരത്തിന്‍റെ ഷൂട്ടിംഗ് കഴിഞ്ഞ്, രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ഞങ്ങള്‍ പത്താം ക്ലാസില്‍ പഠിക്കുന്പോള്‍ ചാലക്കുടിയില്‍ ഐ വി ശശിയുടെ ഒരു സിനിമയുടെ ഷൂട്ടിംഗ് കാണാന്‍ പോയ ജോയ്, പഠനം നിറുത്തി സിനിമാക്കാര്‍ക്കൊപ്പം കൂടി. മദ്രാസിലേക്കു പോയി. സിനിമാപ്രവര്‍ത്തകനായിട്ടാണ് പിന്നെ മടക്കം.
ഇടക്കിടെ നാട്ടില്‍ വരുമ്പോഴൊക്കെ സിനിമാവിശേഷങ്ങള്‍ പറയും. സിനിമയില്‍ തന്നെയാണു താനെന്നുറപ്പിക്കാന്‍ താരങ്ങള്‍ക്കൊപ്പമുള്ള ഫോട്ടോകള്‍ കൊണ്ടു വന്നു കാണിക്കും. നയം വ്യക്തമാക്കുന്നു എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്നു വന്നു പറഞ്ഞു. മമ്മൂട്ടിയോട് “എന്തോ” എന്നു വിളികേട്ട് മിന്നി മറയുന്ന റൂം ബോയിയെ ഞങ്ങള്‍ കണ്ടു ബോധിച്ചു. സിനിമയില്‍ ട്രേഡ് യൂണിയനുകള്‍ വേരുറപ്പിക്കുന്ന കാലത്തു തന്നെ അതില്‍ അംഗമായി. അതിന്‍റെ അംഗത്വകാര്‍ഡും നാട്ടില്‍ കാഴ്ചവസ്തുവായി.

വില്യംസ് എന്ന ക്യാമറാമാന്‍ ഋഷി എന്ന സിനിമയെടുത്ത് ആദ്യമായി സംവിധായകനായപ്പോള്‍ ജോയി സഹസംവിധായകനായി ജോലിക്കയറ്റം നേടി. ടൈറ്റില്‍സില്‍ പേരെഴുതി കാണിക്കുന്നുണ്ടെന്നും പോയി കാണണമെന്നും പറഞ്ഞു. ഋഷി ഒരു എ പടം ആയിരുന്നു. തലയില്‍ മുണ്ടിട്ട് അക്കര തിയേറ്ററില്‍ പോയി അതു കണ്ടു. സഹസംവിധാനം ജോയ് തിരുമുടിക്കുന്ന് എന്നു കണ്ടു കൃതാര്‍ത്ഥനായി.

പിന്നെ അവന്‍ സിനിമയുടെ കച്ചവടമേഖലയിലേക്കു കടന്നു. ഇതരഭാഷാചിത്രങ്ങളുടെ കേരളത്തിലെ റൈറ്റ്സ് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട കമ്മീഷന്‍ ഏജന്‍റായി. സിനിമകളുടെ സ്റ്റില്‍ ഫോട്ടോകളുടെ ആല്‍ബങ്ങള്‍ വിതരണക്കാരെ കാണിച്ചാണ് അന്നൊക്കെ ഈ കച്ചവടത്തിന് അരങ്ങൊരുക്കുക. എട്ടിടിയും പാട്ടും ഉണ്ടെന്നു വിതരണക്കാരെ ബോദ്ധ്യപ്പെടുത്തണമല്ലോ. ഈ ആല്‍ബങ്ങളുമായി ജോയി നാട്ടില്‍ വരാറുണ്ട്. ഈ ഇടനിലപ്പണിയോടെ ജോയി സാമ്പത്തീകമായി മെച്ചപ്പെട്ടു. എക്സിക്യുട്ടീവ് പ്രൊഡ്യൂസറായി ഒരു പടം നിര്‍മ്മിക്കാന്‍ പോകുകയാണെന്നും ഫൈനാന്‍സ്യേഴ്സിനെ ഒക്കെ കിട്ടിയിട്ടുണ്ടെന്നും ഒരിക്കല്‍ പറഞ്ഞു.

പഴയ വീടു പൊളിച്ചു പുതിയതു പണിയാനായി തറ കെട്ടി. താത്കാലികതാമസത്തിനായി ഒന്ന് തറക്കു പിന്നില്‍ പണിതു. ഏറെ നാള്‍ കഴിഞ്ഞിട്ടും പുതിയ വീടു പണിയാന്‍ കഴിഞ്ഞില്ല. നാട്ടില്‍ വരവു കുറഞ്ഞു. അന്നൊരിക്കല്‍ നാട്ടില്‍ വന്ന ജോയി മടങ്ങുമ്പോള്‍ വീട്ടില്‍ നിന്ന് ഒരു കയറും എടുത്തു. മുകുന്ദന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ആ കയറിനറ്റത്ത് ഒരു എരുമയും ഉണ്ടായിരുന്നു. വീട്ടുകാരുടെ ഉപജീവനോപാധി. അന്നതിനെയും കൊണ്ടു പോയ ജോയി പിന്നെ ഇതുവരെ വന്നിട്ടില്ല.

Exit mobile version