Site icon Ente Koratty

വയലാറിന് ഓർമപൂക്കൾ

ഒരിക്കൽ മലയാറ്റൂർ രാമകൃഷ്ണൻ സൗഹൃദ സംഭാഷണത്തിനിടെ വയലാറിനോടു പറഞ്ഞത്രേ. ഏത് അക്ഷരം കിട്ടിയാലും അതിൽ ഗാനം എഴുതുന്ന ആളാണല്ലോ. എങ്കിൽ ‘മൃ’ എന്ന അക്ഷരത്തിൽ തുടങ്ങുന്ന ഗാനം എഴുതൂ. മൃഗം, മൃദംഗം എന്നീ വാക്കുകളിൽ തുടങ്ങാന്‍ പാടില്ലെന്ന് ഒരു നിബന്ധനയും വച്ചു മലയാറ്റൂർ. ഏതായാലും സുഹൃത്തിന്റെ വെല്ലുവിളി വയലാർ ഏറ്റെടുത്തു. അങ്ങനെ പിറന്നതത്രേ മൃണാളിനി എന്ന ഗാനം. അത്രയും മനോഹരമായ വരികൾക്കു മലയാളി വയലാറിനോളം തന്നെ കടപ്പെട്ടിരിക്കും മലയാറ്റൂരിനോട്.

ഞാൻ കേട്ട മറ്റൊരു കഥ കൂടിയുണ്ട്, ആലുവ ഗസ്റ്റ്‌ ഹൌസിൽ മലയാറ്റൂരും വയലാറും കഴിയുന്ന കാലം, ആദ്യം ഉറക്കമാകുന്നത് മലയാറ്റൂരാണ് വയലാർ വൈകിയാണ് ഉണരുന്നതും, ചിലദിവസങ്ങളിൽ പുലർച്ചെ മലയാറ്റൂർ നോക്കുമ്പോൾ കാണുന്നത് ഉറങ്ങുന്ന വയലാറിനെയും മേശപ്പുറത് ഒരു കടലാസും ഒരു പേനയും, അതിനിടയിൽ എപ്പോളോ അ പേപ്പറിൽ എന്തേലും എഴുതി വെച്ചിട്ടുണ്ടാകാം. ഒരിക്കൽ കുശലം പറയുന്നതിനിടയിൽ മലയാറ്റൂർ വയലറിനോട് പറഞ്ഞു, കുട്ടൻ എഴുതുന്ന പാട്ടുകളിൽ ഓരോന്നിലും കുട്ടനെ സ്വാധീനിച്ച സ്ഥലം, വെക്തി എന്നിവയെപ്പറ്റി പ്രത്യക്ഷമായോ പരോക്ഷമായോ എവിടെയെങ്കിലും സൂചിപ്പിക്കാറുണ്ട് അല്ലങ്കിൽ അവയുടെ സാനിധ്യം എങ്കിലും വരികളിൽ എവിടായെങ്കിലും കണ്ടിരിക്കും . ഇത്ര നാളായി നമ്മൾ ഒരുമിച്ചിട്ട് എന്നിട്ടെന്താ ഒരിടത്തുപോലും എന്റെ പേരില്ലാത്തത്… ഇതുക്കെട്ട് വയലാർ ചിരിക്കുക മാത്രമാണ് അപ്പോൾ ചെയ്തത്… കുശലം കഴിഞ്ഞു മലയാറ്റൂർ ഉറക്കമായി, പുലർച്ചെ നോക്കുമ്പോൾ മേശപ്പുറത് ഒരു കടലാസും പേനയും, മലയാറ്റൂർ വലിയ ആകാംഷ ഇല്ലാതെ വായിച്ചു, ആകാംഷ കൂടഞ്ഞത് ആദ്യ സംഭവം അല്ലാത്തത് കൊണ്ടാകാം, വരികൾ ഇങ്ങനെ ആയിരുന്നു..


പെരിയാറേ പെരിയാറെ പർവ്വത നിരയുടെ പനിനീരേ….
താഴോട്ട് വായിച്ചപ്പോൾ മലയാറ്റൂരിന് ചിരിയും സന്തോഷവും അടക്കാനായില്ല..

മലയാറ്റൂർ പള്ളിയിൽ
പെരുന്നാള് കൂടണം
ശിവരാത്രി കാണേണം നീ..
ആലുവാ ശിവരാത്രി കാണേണം നീ..

ഒരിക്കൽ കേട്ടാൽ മറക്കാത്ത എത്ര പ്രണയഗാനങ്ങളാണ് വയലാർ നമുക്കു സമ്മാനിച്ചതെന്നതിന് ഒരു കണക്കും കാണില്ല. വരികളിൽ എത്ര മനോഹരമായാണ് പ്രണയം വിരിഞ്ഞത്.

കായാമ്പൂ കണ്ണിൽ വിടരുന്ന കാമുകി, തങ്കഭസ്മ കുറിയിട്ട തമ്പുരാട്ടിയാകുന്ന കാമുകി.. ഇങ്ങനെ എല്ലാം തന്റെ അനുരാഗിണിയെ വർണിക്കാൻ വയലാറിനേ കഴിയൂ. പാരിജാതം തിരുമിഴി തുറന്നു, ജമന്തി പൂക്കൾ പ്രണയത്തെ പൂക്കളുമായും പ്രകൃതിയുമായും ബന്ധിപ്പിച്ചു. ഒരേസമയം പ്രണയവും കാമവും നിറയുന്നു വരികള്‍. തങ്കത്തളികയിൽ പൊങ്കലുമായ് വന്ന തൈമാസ തമിഴ് പെണ്ണേ, വെണ്ണ തോൽക്കുമുടലോടെ എന്ന വരികളിലെല്ലാം കാമുകിയുടെ ഉടലഴകിനെ വർണിക്കുന്നു.ഇവിടെ ഓരോ ജീവ തരംഗവും ഇണയെ തേടും രാവിൽ… എന്ന് വയലാർ പാടിയപ്പോൾ അത് മനുഷ്യമനസ്സിന്റെ അഗാധ തൃഷ്ണയായി.

ഇങ്ങനെ എഴുത്തിലൂടെ പ്രണയത്തിന്റെ എല്ലാതലങ്ങളെയും സ്പർശിച്ച മറ്റൊരു കവിയുണ്ടാകുമോ? എത്രവരികൾ…എത്രഭാവങ്ങള്‍… കുറിച്ചിട്ട വരികളിലെല്ലാം വാക്കുകളുടെ ഇന്ദ്രജാലം തീർത്തു വയലാർ. ഒരേസമയം പച്ചമനുഷ്യനും പ്രഗത്ഭനായ കവിയും ആയി. ഒരു സാധാരണ മനുഷ്യനിൽ നിറയുന്ന വികാരങ്ങളോടെ പാട്ടിലെ ആദ്യവരി എഴുതുന്ന വയലാറിന്റെ അടുത്ത വരിയിൽ കാണുക.

സ്വർഗത്തേക്കാൾ സുന്ദരമാണീ സ്വപ്നം വിടരും ഗ്രാമം എന്ന പാട്ടെഴുതുന്നത് വയലാറിലെ സാധരണക്കാരനെങ്കിൽ മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു എഴുതിയത് പ്രഗത്ഭനായ കവിഹൃദയമാണ്. കടലിനക്കരെ പോണോരെ എന്നെഴുതിയപ്പോൾ കണ്ടത് സാധാരണ മനുഷ്യന്റെ ഭാവനകൾ. സ്വർണ ചാമരം വീശി എത്തുന്ന സ്വപ്നമായിരുന്നെങ്കിൽ ഞാൻ എന്നു പാടിയപ്പോൾ കണ്ടതു കവിയിലെ സ്വപ്ന സഞ്ചാരിയെ. പ്രവാചകൻമാരെ പറയൂ പാടിയപ്പോൾ തത്വശാസ്ത്രത്തിന്റെ തലങ്ങളിലൂടെ കവി നടന്നു.മനുഷ്യ വികാരങ്ങൾ മാത്രമല്ല, വയലാറിന്റെ തൂലിക തുമ്പിൽ നിന്നും ഉതിർന്നു വീണത്. ചോരതിളയ്ക്കുന്ന വിപ്ലവവരികളും പിറന്നു. സഖാക്കളേ മുന്നോട്ട്, ബലികുടീരങ്ങളേ എന്നീ ഗാനങ്ങൾ മനസ്സിൽ ഓർക്കാത്ത കമ്യൂണിസ്റ്റ് അനുഭാവികൾ കുറവായിരിക്കും. ബലികൂടീരങ്ങളിലെ ചില വരികൾ അറം പറ്റിയപോലെ എന്ന് തോന്നും ഇന്ന്, മാത്രവുമല്ല വയലറിന് കിട്ടിയ അദ്യോപഹാരം ഒരു താമരപൂവാണ്, വർത്തമാന രാഷ്ട്രീയത്തിൽ പ്രസക്തി ഉള്ളതുകൊണ്ട് സൂചിപ്പിച്ചു എന്നുമാത്രം. സംഭവം ഞാൻ ചുവടെ കൊടുത്തിട്ടുണ്ട്.
വിപ്ലവത്തിന് വെടിമരുന്ന് നൽകിയ വരികൾ കൊടുത്തപ്പോൾ തന്നെ വയലാർ ഒന്നുകൂടി ഓർമ്മിപ്പിച്ചിരുന്നു.. സ്നേഹികയില്ല ഞാൻ നോവും ആത്മാവിനെ സ്നേഹിച്ചിടത്തൊരു തത്വശാസ്ത്രത്തെയും.. എങ്ങനെയാണു പ്രണയവും വിരഹവും വിപ്ലവവും ഒരുപോലെ ആ പേനയിൽ നിന്നും വീഴുന്നതിന്റെ രഹസ്യം മനസ്സിലാക്കാൻ ആർക്കും കഴിഞ്ഞില്ലെന്നതാണു വാസ്തവം..

ഒരു കഥ ഇങ്ങനെ. സമയം പാതിരാത്രി കഴിഞ്ഞിരിക്കണം. കാറിൽ മയക്കത്തിലായിരുന്നു അപ്പോൾ വയലാർ. കൂടെ ഒരു സുഹൃത്തും ഉണ്ടായിരുന്നു. പെട്ടന്നാണ് പിറ്റേന്ന് കമ്പോസ് ചെയ്യേണ്ട ഒരു പാട്ടിനെ കുറിച്ചു സുഹൃത്തിന് ഓർമവന്നത്. അദ്ദേഹം പതുക്കെ വയലാറിനെ തട്ടിയുണർത്തി ചോദിച്ചത്രേ ‘കുട്ടാ, നാളെയല്ലേ മഞ്ഞിലാസിന്റെ പടത്തിന്റെ കമ്പോസിങ്, പാട്ടെഴുതിയോ?’ ആ നിമിഷം രാത്രിയുടെ എല്ലാം മനോഹരിതയും ആവാഹിച്ചു നിൽക്കുകയായിരുന്നു പ്രകൃതി. നിശബ്ദതയ്ക്കൊരു ചലനമുണ്ടെന്ന് വയലാർ അറിഞ്ഞത് ആ നിമിഷത്തിലായിരിക്കണം. ഒഴിഞ്ഞ സിഗരറ്റ് കവർ കീറിയെടുത്തു അദ്ദേഹം അതിൽ ഇങ്ങനെ കുറിച്ചു. ‘ചലനം ചലനം ചലനം’.
മറ്റൊരു കഥ ഇങ്ങനെ. റെക്കോർഡിങിനു തലേന്നു പോലും പാട്ടുകിട്ടാതെ പരിഭ്രാന്തനായ ഒരു നിർമാതാവ് റെക്കോർഡിങ് ദിവസം അതിരാവിലെ വയലാറിനെ തേടി എത്തി. വയലാറല്ല പാട്ടെഴുതുന്നതെങ്കിൽ സംഗീതം നൽകില്ലെന്ന് സംഗീത സംവിധായകൻ പറഞ്ഞത് ആ നിർമാതാവിനെ കൂടുതൽ ആധിയിലാക്കി. രാത്രി വിളിച്ചപ്പോൾ താൻ പറയുമ്പോൾ വരുന്നതല്ല ഭാവന എന്നു പറഞ്ഞു വയലാ‍ർ ഫോൺ വെക്കുകയും ചെയ്തു. ആ മറുപടിയിൽ നിന്നു തന്നെ പാട്ട് എഴുതിയിട്ടില്ലെന്നതു വ്യക്തം. വയലാറിനെ തിരഞ്ഞ് ഹോട്ടൽ റൂമിലെത്തുമ്പോഴും തന്റെ റെക്കോർഡിങ് മുടങ്ങുമെന്നായിരുന്നു ആ നിർമാതാവ് കരുതിയത്. എന്നാൽ മേശപ്പുറത്ത് അയാളുടെ ചിത്രത്തിനായുള്ള പാട്ട് ഒരു കടലാസ്സിൽ എഴുതി വച്ചിരുന്നു. അടുത്ത് വയലാർ അഗാധ നിദ്രയിലും.
ഒടുവിൽ 1975 ഒക്ടോബർ 27നു അക്ഷരലോകത്തോടു വിടപറയുമ്പോൾ പറയാനുള്ളതു വയലാർ നേരത്തെ കുറിച്ചിട്ടിരുന്നു എന്നു കരുതണം. വയലാറിന്റെ ഓര്‍മകൾ പോലെ അനശ്വരമായി ആ വരികള്‍.

ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി..എനിക്കിനിയൊരു ജൻമം കൂടി….
വയലാറിനെ ജനങ്ങൾ എങ്ങനെ എത്രത്തോളം ഇഷ്ടപ്പെട്ടു എന്നറിയാൻ ഓ എൻ വി യുടെ ഈ കുറിപ്പ് ധാരാളം..
1975 ഒക്ടോബര്‍ 27 ന് പുലര്‍ച്ചെയായിരുന്നു വയലാറിന്റെ വേര്‍പാട്. തിരുവനന്തപുരം മുതല്‍ വയലാര്‍ വരെ നീണ്ട വിലാപയാത്രയില്‍ ആ മൃതദേഹത്തിനൊപ്പം ഒഎന്‍വി കുറുപ്പും പി ഭാസ്ക്കരനും സഞ്ചരിച്ചു. തോപ്പില്‍ ഭാസിയും പിന്നീട് വയലാര്‍ സ്മാരക ട്രസ്റ്റ് സെക്രട്ടറിയായ സി വി ത്രിവിക്രമനും ആംബുലന്‍സിലുണ്ടായിരുന്നു. ആ അന്ത്യയാത്രയെപ്പറ്റി ഒഎന്‍വി എഴുതിയ ഹൃദയസ്പര്‍ശിയായ കുറിപ്പ് .. (വീണപൂവില്‍ വീണ ഒരു കണ്ണുനീര്‍പ്പൂവ്)…

ഒഎന്‍വി കുറുപ്പ് ആംബുലന്‍സിന്റെ പിന്‍വാതില്‍ തുറക്കുകയും അടയുകയും ചെയ്തുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിന് ആരോധകരുടെ അന്ത്യോപചാരം റീത്തുകളായും ഹാരങ്ങളായും വന്നു നിറഞ്ഞുകൊണ്ടിരുന്നു. നിര്‍ദ്ദിഷ്ടസ്ഥാനങ്ങളില്‍ മാത്രമേ വാഹനം നിര്‍ത്താവൂ എന്ന് വിക്രമന്‍ നിഷ്കര്‍ഷിച്ചിരുന്നു എങ്കിലും, വഴിയരികില്‍ റീത്തുമായി കാത്തുനിന്നിരുന്ന കൊച്ചുകൊച്ചു സംഘങ്ങളെയും അവഗണിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. ഭാസിയും വിക്രമനും പണിപ്പെട്ടു ഡോര്‍ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നതിനിടയില്‍, ഭാസ്കരനും ഞാനും റീത്ത് ഏറ്റുവാങ്ങി യഥാസമയം അര്‍പ്പിച്ചുകൊണ്ടിരുന്നു. അങ്ങനെ തിരക്കിട്ട പരിപാടിക്കിടയില്‍, കായംകുളം പിന്നീട് ഒട്ടുദൂരം ചെന്നപ്പോള്‍ – ഒരിടത്ത് വണ്ടി നിറുത്തി പതിവുപോലെ റീത്ത് സമര്‍പ്പണം കഴിഞ്ഞ് വീണ്ടും നീങ്ങാനാരംഭിച്ചപ്പോള്‍, വിക്രമന്‍ ‘വണ്ടിനിര്‍ത്തു’ എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. വാഹനം നിന്നു.

ഭാസി കതകു പകുതിതുറന്നു. ആള്‍ക്കൂട്ടം വിട്ടൊരുഭാഗത്തുനിന്ന് ഓടിക്കിതച്ചെത്തിയ ഒരു പെണ്‍കുട്ടി പിഞ്ചുകൈയിലൊരു താമരപ്പൂവുമായി നില്‍ക്കുന്നു. ചുവന്ന – പാതിവിടര്‍ന്ന – ഒരു താമരപ്പൂവ്!! അവള്‍ അത് എന്റെ നേര്‍ക്കുയര്‍ത്തി നീട്ടി. ഞാനത് ഏറ്റുവാങ്ങി. ശവമഞ്ചത്തിനുമുകളില്‍ അവള്‍ കാണ്‍കെ വച്ചു. പെണ്‍കുട്ടി തൊഴുതു പിന്‍വാങ്ങി. ആ താമരപ്പൂവ് അവിടെ നിന്ന് ഞങ്ങള്‍ നീക്കിയില്ല. മറ്റെല്ലാ റീത്തുകളും പിന്നിലേക്ക് ഒതുക്കുമാറ്റേണ്ടിവന്നപ്പോഴും, ആ നിഷ്പന്ദഗന്ധര്‍വഗാനത്തില്‍ ആ കൊച്ചു പെണ്‍കിടാവിന്റെ നിഷ്കളങ്കാത്മാവ് നിശ്ശബ്ദവേദനയോടെയര്‍പ്പിച്ച ആ അന്ത്യോപചാരം ആരുമെടുത്തുമാറ്റാന്‍ ധൈര്യപ്പെട്ടില്ല.

ആ പെണ്‍കുട്ടി പൊട്ടിക്കരഞ്ഞില്ല; വികാരവൈവശ്യം പ്രകടിപ്പിച്ചില്ല. ക്യാമറ ക്ളിക്ക് ചെയ്യുന്നതും കാത്ത് നിന്നില്ല, അവള്‍. ആ മുഖം സൌമ്യമായി, ശോകമൂകമായി ഒരു നോക്ക് കണ്ട്; ഒരു പൂവു നീട്ടി, തൊഴുതു; മടങ്ങിപ്പോയി. കുട്ടന്റെ ആത്മാവ് അത് ശ്രദ്ധിച്ചിരിക്കും; സ്വന്തം കവിത്വത്തിന്റെ സാഫല്യം നിഗൂഢമായി അനുഭവിച്ചിരിക്കും; അന്തര്‍ബാഷ്പം ചൊരിഞ്ഞിരിക്കണം; നിര്‍വൃതി പൂണ്ടിരിക്കും.

ആ പെണ്‍കുട്ടി ആരായിരുന്നു? ആരായാലും അവള്‍ കേരളത്തിന്റെ ആത്മാവില്‍ നിന്നെഴുന്നേറ്റു വന്നതുപോലെ തോന്നി. അവള്‍ നന്നെ കുട്ടിക്കാലത്ത്, തന്റെ അമ്മയോ ചേച്ചിയോ പാടുന്നത് കേട്ടിരിക്കാം: ‘തുമ്പീ, തുമ്പീ, വാ വാ! എന്ന്. പിന്നെപ്പിന്നെ, സന്ധ്യാവേളകളില്‍ ഏതോ ഗ്രാമീണഭവനത്തിലെ റേഡിയോയ്ക്കരികിലിരുന്ന് അവള്‍ ആ ഗാനകലയുടെ ‘ആയിരം പാദസരങ്ങള്‍ കിലുങ്ങുന്നത്’ കേട്ട് നിര്‍വചനാതീതമായ നിര്‍വൃതിയില്‍ ലയിച്ചിരിക്കാം. പിന്നെ; ആരോ പറഞ്ഞറിഞ്ഞിരിക്കാം, അല്ലെങ്കില്‍ പത്രത്തില്‍ കണ്ടിരിക്കാം; അഗ്നിപര്‍വതം പുകഞ്ഞതും, ഉറ്റുനോക്കിനിന്ന ഭൂചക്രവാളം ചുവന്നതും. ഒടുവില്‍ ഗരുഡന്‍ വന്ന് ആ പവിഴത്തെ ചെപ്പില്‍നിന്ന് കൊത്തിയെടുത്ത് പറന്നതും! അവളുടെ നിശബ്ദമായ, നിരാര്‍ഭാടമായ, നിഭൃതമായ ആരാധനയുടെ – ഹൃദയത്തിന്റെ സമസ്തതന്തുക്കളില്‍ നിന്നുമുരുകി വാര്‍ത്ത ദുഃഖത്തിന്റെ അഞ്ജലിയായിരുന്നു ആ താമരപ്പൂവ്! അത് എന്റെ പ്രിയ തോഴന്റെ നെഞ്ചോടമര്‍ന്നിരുന്ന് നിമന്ത്രിച്ചിരിക്കാം. “വീണപൂവേ! വീണപൂവേ! വിടര്‍ന്നതെന്തിനു നീ?
എന്റെ ഓർമ്മപ്പൂക്കൾ….

Vayalar Evergreen Hits..

https://www.youtube.com/watch?v=NgJprk-NQos
Exit mobile version