Site icon Ente Koratty

ശ്രീശാന്ത് മടങ്ങിവരുന്നു; രഞ്ജി ട്രോഫിയിൽ കേരളത്തിനായി കളിക്കുമെന്ന് കെസിഎ

തിരുവനന്തപുരം: വർഷങ്ങൾക്കുശേഷം ശ്രീശാന്ത് വീണ്ടും പന്തെറിയും. ഉടൻതന്നെ ശ്രീശാന്ത് കളിക്കളത്തിലേക്ക് മടങ്ങിയെത്തുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ. ശ്രീശാന്തിന്‍റെ വിലക്ക് സെപ്റ്റംബറിൽ അവസാനിക്കാനിരിക്കെയാണ് കെസിഎ നയം വ്യക്തമാക്കിയത്. ക്രിക്കറ്റിലേക്ക് തിരിച്ചെത്താൻ ശാരീരികക്ഷമത തെളിയിക്കുകയാണ് ശ്രീശാന്ത് ആദ്യമായി ചെയ്യേണ്ടതെന്ന് കെസിഎ സെക്രട്ടറി ശ്രീജിത്ത് വി നായർ പറഞ്ഞു.

അടുത്ത രഞ്ജി സീസണോടെ ശ്രീശാന്ത് കളിക്കളത്തില്‍ സജീവമാകുമെന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കുന്നത്. കേരളത്തിന്‍റെ മുൻനിര പേസ് ബൗളറായ സന്ദീപ് വാര്യർ തമിഴ്നാട് ടീമിൽ ചേർന്ന സാഹചര്യത്തിലാണ് ശ്രീശാന്തിനെ മടക്കിക്കൊണ്ടുവരുന്നതിന് കെ.സി.എ അനുകൂല നിലപാട് എടുത്തിരിക്കുന്നത്.

2013ൽ ഐപിഎലിനിടെ ഒത്തുകളി ആരോപണം നേരിട്ടതോടെയാണ് ശ്രീശാന്ത് വിലക്ക് നേരിട്ടത്. വാതുവയ്‌പ് സംഘങ്ങളുമായി ചേര്‍ന്ന് ഒത്തുകളിച്ചുവെന്നാരോപിച്ച്‌ രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ ശ്രീശാന്ത്, അങ്കിത് ചവാന്‍, അജിത് ചാന്‍ഡില എന്നിവരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. തുടര്‍ന്നാണ് ബി.സി.സി.ഐ ശ്രീശാന്തിനെ സസ്പെന്‍ഡ് ചെയ്‌ത് അന്വേഷണത്തിന് ഉത്തരവിട്ടത്. പിന്നീട് ശ്രീശാന്തിനെതിരായ കുറ്റങ്ങള്‍ക്ക് തെളിവില്ലെന്ന് കണ്ടെത്തി പട്യാല സെഷന്‍സ് കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബി.സി.സി.ഐ ശ്രീശാന്തിനെതിരായ വിലക്ക് നീക്കാന്‍ തയാറായിരുന്നില്ല.

പിന്നീട് സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് ബി.സി.സി.ഐ ഓംബുഡ്‌സ്‌മാന്‍ വിലക്ക് ഏഴു വര്‍ഷമായി കുറയ്‌ക്കുകയായിരുന്നു. ഇതനുസരിച്ച്‌ ഈ സെപ്റ്റംപര്‍ മുതല്‍ ശ്രീശാന്തിന് വീണ്ടും കളത്തിലിറങ്ങാം.കരിയറിൽ മികച്ച ഫോമിൽ കളിക്കുന്നതിനിടെയാണ് ശ്രീശാന്ത് ഒത്തുകളി വിവാദത്തിൽപ്പെട്ട് വിലക്ക് നേരിട്ട് പുറത്തായത്.

എംഎസ് ധോണിയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യ നേടിയ ഏകദിന-ടി20 ലോകകപ്പ് ടീമുകളിൽ അംഗമായിരുന്നു ശ്രീശാന്ത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളി ക്രിക്കറ്ററുമായിരുന്നു അദ്ദേഹം. 27 ടെസ്റ്റുകളിൽ നിന്നായി 87 വിക്കറ്റും 53 ഏകദിനങ്ങളിൽ 75 വിക്കറ്റും നേടിയിട്ടുണ്ട്. ഇന്ത്യൻ ടീമിൽ മടങ്ങിയെത്തി ടെസ്റ്റ് ക്രിക്കറ്റിൽ 100 വിക്കറ്റ് തികയ്ക്കുകയാണ് ശ്രീശാന്തിന്‍റെ ലക്ഷ്യം.

Exit mobile version