Site icon Ente Koratty

തുപ്പിയാൽ പിഴ; കോവിഡ് ലക്ഷണങ്ങളുണ്ടെങ്കിൽ സബ്സ്റ്റിറ്റ്യൂട്ട്; ടെസ്റ്റ് ക്രിക്കറ്റിലെ പുതിയ മാറ്റങ്ങൾ

കോവിഡ് കാലത്ത് ശരിക്കും അടച്ചുപൂട്ടിയ നിലയിലായിരുന്നു കായിക മത്സരങ്ങൾ. ഇനി മത്സരങ്ങൾ പുനഃരാരംഭിക്കുമ്പോൾ എല്ലാം പഴയതുപോലെയാകില്ല. കോവിഡ് പകരാതിരിക്കാൻ മുൻകരുതലുകൾ അത്യാവശ്യമാണ്. ഇതനുസരിച്ച് നിരവധി മാറ്റങ്ങളാണ് ടെസ്റ്റ് ക്രിക്കറ്റിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൌൺസിൽ കൊണ്ടുവന്നിരിക്കുന്നത്. അവ എന്തൊക്കെയാണെന്ന് നോക്കാം…

1. കോവിഡ് ലക്ഷണങ്ങളുള്ള കളിക്കാരനെ പിൻവലിച്ച് പുതിയൊരാളെ സബസ്റ്റിറ്റ്യൂട്ടായി ഇറക്കാം. ചരിത്രത്തിൽ ആദ്യമായാണ് ടെസ്റ്റ് ക്രിക്കറ്റിൽ സബ്സ്റ്റിറ്റ്യൂട്ടിനെ അനുവദിക്കുന്നത്. എല്ലാ മത്സരത്തിനുമുമ്പും കളിക്കാർക്ക് അതത് രാജ്യങ്ങൾ നിഷ്ക്കർഷിച്ചിരിക്കുന്ന കോവിഡ് പരിശോധനകൾ നടത്തണം. രോഗമില്ലെന്ന് ഉറപ്പുവരുത്തിയശേഷമായിരിക്കും കളിക്ക് ഇറക്കേണ്ടത്.

2. പന്തുകളുടെ സ്വിങ് വർദ്ധിപ്പിക്കുന്നതിനും റിവേഴ്സ് സ്വിങിനുമായി തുപ്പൽ ഉപയോഗിച്ച് മിനുസപ്പെടുത്തുന്നത് നിരോധിച്ചു. പന്തിൽ തുപ്പൽ പുരട്ടിയാൽ ഒരു ഇന്നിംഗ്സിൽ രണ്ടുതവണ മുന്നറിയിപ്പ് നൽകും. കുറ്റം ആവർത്തിച്ചാൽ പിഴയായി അഞ്ചു റൺസ് എതിർ ടീമിന് അധികമായി അനുവദിക്കും. തുപ്പൽ പുരട്ടിയതായി കണ്ടെത്തിയാൽ അംപയർമാർ ഇടപെട്ട് പന്ത് വൃത്തിയാക്കിയശേഷം മാത്രമാണ് കളി തുടരേണ്ടത്.

3. ടെസ്റ്റ് മത്സരങ്ങൾ നിയന്ത്രിച്ചിരുന്നത് ന്യൂട്രൽ അംപയർമാരായിരുന്നു എന്നാൽ പുതിയ സാഹചര്യത്തിൽ ആതിഥേയ രാജ്യത്തിലെ അംപയർമാർക്ക് മത്സരം നിയന്ത്രിക്കാൻ ഐസിസി അനുമതി നൽകി. ഇതിനർത്ഥം ഐ‌സി‌സിയുടെ എലൈറ്റ് പാനലിന് പുറത്തുള്ള അമ്പയർ‌മാർ‌ക്ക് ടെസ്റ്റ് മത്സരം നിയന്ത്രിക്കാൻ അവസരങ്ങൾ ലഭിക്കുമെന്നാണ്. ഇനി പ്രാദേശിക അംപയർമാരുടെ തീരുമാനത്തിൽ പിഴവുണ്ടെന്ന് മാച്ച് റഫറിക്ക് തോന്നിയാൽ അധികമായി ഒരു ഡിആർഎസ്(തീരുമാനം റിവ്യൂ ചെയ്യുന്ന സംവിധാനം) അനുവദിക്കും. നിലവിൽ മൂന്നു ഡിആർഎസുകളാണ് ഒരു ടെസ്റ്റ് ഇന്നിംഗ്സിൽ അനുവദിക്കുന്നത്.

4. കോവിഡ് കാലത്ത് കാണികളുടെ എണ്ണം കുറയുന്നതുമൂലമുള്ള നഷ്ടം പരിഹരിക്കാൻ കാണികളുടെ ജഴ്സിയിൽ സ്പോർൺസറുടെ പരസ്യം ചേർക്കാൻ അനുമതി നൽകിയിട്ടുണ്ട്. ടെസ്റ്റ് ജേഴ്സിയുടെ നെഞ്ചിൽ ഒരു അധിക സ്പോൺസർ ലോഗോയാണ് അനുവദിച്ചത്. ബ്രാൻഡിംഗ്, ഐസിസി നിയമങ്ങൾ പ്രകാരം 32 ചതുരശ്ര ഇഞ്ച് കവിയാൻ പാടില്ല.നിലവിൽ മൂന്നു ലോഗോകൾ ഉപയോഗിക്കാൻ അനുമതിയുണ്ട്. അതിനു പുറമെയാണിത്. 12 മാസത്തേക്കാണ് അധികമായി ലോഗോ ഉപയോഗിക്കാൻ അനുമതി നൽകിയിരിക്കുന്നത്.

Exit mobile version