Site icon Ente Koratty

ചെൽസി മനസു വെച്ചാൽ ലിവർപൂളിന് ഇന്ന് കിരീടധാരണം

പ്രീമിയർ ലീഗ് കിരീടത്തിലേക്ക് ഒരടി കൂടി അടുത്ത് ലിവർപൂൾ. ഇന്നലെ നടന്ന മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെ എതിരില്ലാത്ത 4 ഗോളുകൾക്ക് തകർത്തുവിട്ടതോടെ ലിവർപൂളിനും കിരീടത്തിനുമിടയിൽ രണ്ട് പോയിൻ്റുകൾ മാത്രമായി ദൂരം. ഇന്ന് നടക്കുന്ന ചെൽസി-മാഞ്ചസ്റ്റർ സിറ്റി പീരാട്ടത്തിൽ ചെൽസി ജയിച്ചാൽ ലിവർപൂളിനും കിരീടം ഉറപ്പിക്കാം. ഇന്ന് സിറ്റി ജയിച്ചാൽ കിരീടത്തിനായി ജൂലായ് രണ്ട് വരെ ലിവർപൂളിനു കാത്തിരിക്കേണ്ടി വരും. അന്നാണ് ലിവർപൂൾ-മാഞ്ചസ്റ്റർ സിറ്റി പോരാട്ടം.

ഇന്നലെ നടന്ന മത്സരത്തിൽ ട്രെൻ്റ് അലക്സാണ്ടർ-അർനോൾഡ്, മുഹമ്മദ് സല, ഫബീഞ്ഞോ, സാദിയോ മാനെ എന്നിവരാണ് ലിവർപൂളിനായി സ്കോർ ചെയ്തത്. ലോക്ക്ഡൗൺ ഇടവേളക്ക് ശേഷമുള്ള ആദ്യ മത്സരത്തിൽ എവർട്ടണെതിരെ ഗോൾരഹിത സമനില വഴങ്ങിയ ലിവർപൂൾ ഇന്നലെ ക്രിസ്റ്റൽ പാലസിനെ തങ്ങളുടെ പെനൽറ്റി ഏരിയയിൽ പോലും അടുപ്പിച്ചില്ല. പെനൽറ്റി ഏരിയയിൽ ഒരു ടച്ച് പോലും ഇല്ലാതെയാണ് ക്രിസ്റ്റൽ പാലസ് കളി അവസാനിപ്പിച്ചത്. 2008നു ശേഷം ഇത് ആദ്യമായാണ് പ്രീമിയർ ലീഗിൽ ഒരു ടീം എതിർ ടീമിൻ്റെ പെനൽറ്റി ഏരിയയിൽ ഒരു ടച്ച് പോലും ഇല്ലാതെ കളി അവസാനിപ്പിക്കുന്നത്.

നിലവിൽ 31 മത്സരങ്ങളിൽ നിന്ന് 86 പോയിൻ്റുമായി ലിവർപൂൾ തന്നെയാണ് തലപ്പത്ത്. 28 മത്സരങ്ങളിൽ വിജയിച്ച ലിവർപൂൾ ഒരു കളി പരാജയപ്പെട്ടു. 30 മത്സരങ്ങളിൽ നിന്ന് 20 ജയം സഹിതം 63 പോയിൻ്റുള്ള മാഞ്ചസ്റ്റർ സിറ്റിയാണ് രണ്ടാമത്. 55 പോയിൻ്റുള്ള ലെസ്റ്റർ സിറ്റിയാണ് മൂന്നാമത്. ചെൽസി (51), മാഞ്ചസ്റ്റർ യുണൈറ്റഡ് (49) എന്നീ ടീമുകളാണ് യഥാക്രമം 4, 5 സ്ഥാനങ്ങളിൽ.

തുടർച്ചയായി 27 മത്സരങ്ങളിൽ തോൽവി അറിയതെ കുതിച്ച ലിവർപൂൾ വാറ്റ്ഫോർഡിനോട് മാത്രമാണ് പരാജയപ്പെട്ടത്.

Exit mobile version