Site icon Ente Koratty

ജീനോം എഡിറ്റിങ് വികസിപ്പിച്ച വനിതാ രത്നങ്ങൾ; രസതന്ത്ര നൊബേൽ പുരസ്ക്കാരം രണ്ടു വനിതകൾക്ക്

ഈ വർഷത്തെ രസതന്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം രണ്ട് വനിതാ ശാസ്ത്രജ്ഞർക്ക്. ഫ്രാൻസിൽ നിന്നുള്ള ഇമ്മാനുവേൽ ചാർപന്റിയറിനും അമേരിക്കയിൽ നിന്നുള്ള ജെന്നിഫർ എ ഡൗഡ്‌നക്കുമാണ് നൊബേൽ ലഭിച്ചത്. ജീനോം എഡിറ്റിനുള്ള പുതിയ രീതി വികസിപ്പിച്ചതിനാണ് പുരസ്‌കാരം. ജനിതക രോഗങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ഇവരുടെ കണ്ടുപിടുത്തം സഹായകരമാവുമെന്ന് പുരസ്‌കാര നിർണയ സമിതി വിലയിരുത്തി.

ജർമനിയിലെ മാക്‌സ് പ്ലാങ്ക് യൂണിറ്റ് ഫോർ സയൻസ് ഓഫ് പാത്തോജൻസ് മേധാവിയാണ് ഇമ്മാനുവേൽ ചാർപന്റിയർ. ബെർക്കിലി സർവകലാശാലയിലെ അധ്യാപികയാണ് ജെന്നിഫർ എ ഡൗഡ്‌ന.

സ്‌റ്റോക്ക്‌ഹോമിലെ റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസിൽ വച്ചായിരുന്നു പുരസ്‌കാര പ്രഖ്യാപനം. ഇവർ കണ്ടെത്തിയ ജനിറ്റിക് ടൂളിന് വലിയ ശക്തിയുണ്ടെന്നും പുരസ്‌കാര സമിതി വിലയിരുത്തി. ചികിത്സകൾക്കും നൂതന കാർഷിക വിളകൾ വികസിപ്പിക്കാനും ഈ കണ്ടുപിടുത്തം സഹായിക്കും. ജനിതകമായ പ്രശ്‌നങ്ങൾ എഡിറ്റ് ചെയ്ത് പരിഹരിക്കാൻ ഇവരുടെ കണ്ടെത്തൽ സഹായകമായെന്നും സമിതി വിലയിരുത്തി.

കരൾ നശിപ്പിക്കുന്ന ഹെപ്പറ്റൈറ്റിസ് സി വൈറസ് കണ്ടെത്തിയതിന് വൈദ്യശാസ്ത്രത്തിനുള്ള സമ്മാനം അമേരിക്കക്കാരായ ഹാർവി ജെ. ആൾട്ടർ, ചാൾസ് എം എന്നിവർക്ക് ലഭിച്ചു. കോസ്മിക് തമോഗർത്തങ്ങളുടെ നിഗൂഢതകൾ മനസ്സിലാക്കുന്നതിൽ നേട്ടമുണ്ടാക്കിയ ബ്രിട്ടനിലെ റോജർ പെൻറോസ്, ജർമ്മനിയിലെ റെയിൻ‌ഹാർഡ് ജെൻ‌സെൽ, അമേരിക്കയിലെ ആൻഡ്രിയ ഗെസ് എന്നിവർക്കാണ് ഈ വർഷം ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ ലഭിച്ചത്.

സാഹിത്യം, സമാധാനം, സാമ്പത്തിക ശാസ്ത്രം എന്നീ മേഖലകളിലെ മികച്ച പ്രവർത്തനങ്ങളാണ് മറ്റ് സമ്മാനങ്ങൾ.

Exit mobile version