Site icon Ente Koratty

‘അങ്ങനെ പറഞ്ഞിട്ടില്ല; തെളിയിച്ചാൽ MLA സ്ഥാനം രാജിവെക്കാം; രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിക്കാം’: വി.ഡി.സതീശൻ

കൊച്ചി: ഓട്ടോ തൊഴിലാളിയുടെ മകന് ഐടി കമ്പനി തുടങ്ങാൻ പറ്റില്ലെന്ന് താൻ പറഞ്ഞുവെന്ന കള്ളപ്രചാരണമാണ് സിപിഎം സൈബർ പോരാളികൾ നടത്തുന്നതെന്ന് വി ഡി സതീശൻ എംഎൽഎ. താൻ അങ്ങനെ പറഞ്ഞുവെന്ന് തെളിയിക്കുന്ന വീഡിയോയോ ഓഡിയോയോ മറ്റെന്തെങ്കിലും തെളിവോ ഹാജരാക്കിയാൽ എംഎൽഎ സ്ഥാനം രാജിവെക്കുമെന്നും രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച വീഡിയോയിലാണ് സതീശൻ വിവാദങ്ങളോട് പ്രതികരിച്ചത്.

പത്രസമ്മേളനം നടത്തിയത് കൊച്ചിയിലെ മുഴുവൻ മാധ്യമപ്രവർത്തകരുടെയും മുന്നിൽവെച്ചാണ്. ടെലിമെഡിസിൻ എന്ന പുതിയ സംവിധാനം സർക്കാർ ഒരു നടപടിക്രമങ്ങളും പാലിക്കാതെ ഒരു കമ്പനിക്ക് കൊടുത്തതാണ് ഞാൻ പറഞ്ഞത്. ആടിനെ പട്ടിയാക്കി, പട്ടിയെ പേപ്പട്ടിയാക്കി, സൈബർ ഗുണ്ടകളെ കൊണ്ട് തല്ലിക്കൊല്ലിക്കാം എന്നാണെങ്കിൽ അതു നടക്കില്ലെന്നാണ്  പിണറായി വിജയന്റെ പ്രതിച്ഛായ വളർത്താൻ വേണ്ടി ബോംബെയിൽ നിന്നുകൊണ്ടുവന്ന ഒരു പി ആർ ഏജൻസിയോട് പറയാനുള്ളതെന്നും സതീശൻ പറഞ്ഞു.

വി ഡി സതീശൻ പറഞ്ഞത് ഇങ്ങനെ

ഒരു ഓട്ടോ തൊഴിലാളിയുടെ മകന് ഐടി കമ്പനി തുടങ്ങാൻ പറ്റില്ലെന്ന് ഞാൻ പറ‍ഞ്ഞുവെന്ന കള്ള പ്രചാരണവുമായി സിപിഎമ്മിന്റെ സൈബർ പോരാളികൾ ഇപ്പോള്‍ രംഗത്തിറങ്ങിയിരിക്കുകയാണ്. ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല. ഒരിക്കലും പറയുന്ന ആളുമല്ല. ഞാൻ പത്രസമ്മേളനം നടത്തിയത് കൊച്ചിയിലെ മുഴുവൻ മാധ്യമപ്രവർത്തകരുടെയും മുന്നിൽവെച്ചാണ്. അങ്ങനെ പറഞ്ഞതിന്റെ ഒരു വീഡിയോയോ ഓഡിയോയോ എന്തെങ്കിലും ഒരു തെളിവോ ഉണ്ടോ. ഞാൻ അങ്ങനെ പറഞ്ഞുവെന്ന് തെളിയിച്ചാൽ എംഎൽഎ സ്ഥാനം രാജിവെച്ച് രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കാം.

ടെലിമെഡിസിൻ എന്ന പുതിയ സംവിധാനം സർക്കാർ ഒരു നടപടിക്രമങ്ങളും പാലിക്കാതെ ഒരു കമ്പനിക്ക് കൊടുത്തതാണ് ഞാൻ പറഞ്ഞത്. തിരുവനന്തപുരത്തെ സർക്കാരിന്റെ തന്നെ സ്റ്റാർട്ടപ്പ് മിഷനിൽ ടെലിമെഡിസിൻ പ്രോഡക്ടുള്ള മിടുമിടുക്കരായ ചെറുപ്പക്കാരെ അറിയിക്കാതെ , അവരെ വിളിക്കാതെ രണ്ട് കമ്പനികളെ മാത്രം വിളിച്ച് അതിൽ ഒരു കമ്പനിക്ക് കൊടുത്തു. ആ കമ്പനിയുടെ രണ്ട് ഡയറക്ടർമാർ ഐടിയുമായി യാതൊരു ബന്ധവുമില്ലാത്ത രണ്ടുപേരാണ്. ആ കാര്യമാണ് മാധ്യമങ്ങളോട് പറഞ്ഞത്.കോവിഡ് കാലത്ത് അസുഖമുള്ളവർ ഡോക്ടർമാരെ വിളിക്കുന്ന സംവിധാനമാണ് ടെലിമെഡിസിൻ. കൊച്ചിയിൽ ഐഎംഎ ടെലിമെഡിസിൻ നടത്തുന്നുണ്ട്. 25 ഡോക്ടർമാരാണ് അവിടെയുള്ളത്. അവർ അത് നന്നായി നടത്തുന്നു. ആരുടെയും മെഡിക്കൽ ഹിസ്റ്ററി അവർ റെക്കോർഡ് ചെയ്യുന്നില്ല. സർക്കാർ എന്തിനാണ് ടെലിമെഡിസിനിൽ വിളിക്കുന്നവരുടെ വിവരങ്ങൾ റെക്കോർഡ് ചെയ്ത് കമ്പനിയുടെ സെർവറിലേക്ക് അയക്കുന്നത്. ഈ കമ്പനി തട്ടിക്കൂട്ടിയ കമ്പനിയാണ്. കരാർ കൊടുക്കുന്നതിന് മുൻപ് ഫെബ്രുവരി മാസത്തിൽ ഉണ്ടാക്കിയതാണ് കമ്പനി. ഇഷ്ടം പോലെ കമ്പനികൾ മൂന്നും നാലും അഞ്ചും വർഷമായി ഈ രംഗത്ത് പ്രവർത്തിക്കുമ്പോൾ അവർക്ക് കൊടുക്കാതെ ഒരു വെബ്സൈറ്റ് പോലും ഇല്ലാത്ത തട്ടിക്കൂട്ട് കമ്പനിക്കാണ് കരാർ നൽകിയത്. ഇതിനെയാണ് ഞാൻ വിമർശിച്ചത്. ഇതിനെയാണ് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചാരണം നടത്തുന്നത്.

പിണറായി വിജയന്റെ പ്രതിച്ഛായ വളർച്ച് വേണ്ടി ബോംബെയിൽ നിന്നുകൊണ്ടുവന്ന ഒരു പി ആർ ഏജൻസിയുണ്ട്. അവരോട് എനിക്ക് പറയാനുള്ളത് ആടിനെ പട്ടിയാക്കി, പട്ടിയെ പേപ്പട്ടിയാക്കി, സൈബർ ഗുണ്ടകളെ കൊണ്ട് തല്ലിക്കൊല്ലിക്കാം എന്നുവിചാരിച്ചാൽ അനിയന്മാരെ.. ഇത് കേരളമാണ്. ഇതിവിടെ നടക്കില്ല.

സിപിഎംകാരോട് എനിക്ക് പറയാനുള്ളത്. നിങ്ങൾ ഞങ്ങളുടെ അനുജന്മാരെ കോടാലി കൊണ്ടും മഴുകൊണ്ടും വടിവാളുകൊണ്ടും വെട്ടിക്കൊന്നു. എന്നെ അതു ചെയ്യാൻ പറ്റാത്തതുകൊണ്ടാണ് ഈ സൈബർ പോരാട്ടത്തിലൂടെ തോൽപ്പിക്കാനും ഒറ്റപ്പെടുത്താനും കള്ളപ്രചാരണം നടത്താനും ശ്രമിക്കുന്നത്. അങ്ങനെയൊന്നും തോറ്റ് കൊടുത്ത് പിന്മാറുന്ന ആളുകളല്ല, ഞങ്ങളാരും. ഇതിനു മുൻപും സിപിഎമ്മുമായും ഇടതുമുന്നണിയുമായും ഞങ്ങൾ പോരാടിയിട്ടുണ്ട്. ലോട്ടറികേസിലും എച്ച്എംടി കേസിലും മെർക്കിസ്റ്റൻ കേസിലും ഹാരിസൺ പ്ലാന്റേഷൻ മലയാളം കേസിലുമൊക്കെ ഞങ്ങൾ പോരാടിയപ്പോൾ ലോട്ടറി മാഫിയയെ കൊണ്ടും മണ്ണുമാഫിയയെ കൊണ്ടും ഞങ്ങളെ വെല്ലുവിളിച്ചിട്ടുണ്ട്. അന്നൊന്നും ഞങ്ങൾ തോറ്റുകൊടുത്തിട്ടില്ല.

അതുകൊണ്ട് പൂർവാധികം ഭംഗിയയി, ഇതിന് മുൻപ് എങ്ങനെയാണോ പോരാടിയിരുന്നത്. അതിനെക്കാൾ വർധിത വീര്യത്തോടെ എല്ലാ ജനാധിപത്യ വിശ്വാസികളുടെ പിന്തുണയോടും കൂടി ഇത്തരം ഭീഷണികൾക്ക് വഴങ്ങാതെ കള്ളപ്രചാരണങ്ങൾക്ക് മുന്നിൽ പേടിച്ചോടാതെ, പോരാട്ടത്തിൽ ഞങ്ങൾ ഇനിയുമുണ്ടാകും. ഞാൻ അതിന്റെ മുൻപന്തിയിൽ തന്നെയുണ്ടാകും.

Exit mobile version