Site icon Ente Koratty

സ്പ്രിംക്ലർ വിവാദം: സർക്കാരിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

സ്പ്രിംക്ലർ വിവാദത്തിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. സർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മികച്ചതാണ്. എന്നാൽ ഡാറ്റ സുരക്ഷിതത്വം സംബന്ധിച്ച് ആശങ്കയുണ്ട്. സ്പ്രിംക്ലർ വെബ് സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്ന ഡാറ്റകൾക്ക് സർക്കാർ ഉത്തരവാദിത്വം വഹിക്കണം. നിയമ വകുപ്പ് അറിയാതെ കരാർ നടപ്പാക്കിയത് എന്തിനെന്ന് വിശദീകരണം വേണമെന്നും ഹൈക്കോടതി പറഞ്ഞു.

കമ്പനിയുടെ കൈയിൽ വിവരങ്ങൾ സുരക്ഷിതമാണെന്ന് എന്താണ് ഉറപ്പെന്ന് കോടതി ചോദിച്ചു. വ്യക്തിയുടെ ആരോഗ്യ വിവരങ്ങൾ പ്രധാനപ്പെട്ട രേഖയാണ്. കരാറിൽ മൂന്നാം കക്ഷിയുടെ ആവശ്യം എന്താണെന്നും ഹൈക്കോടതി ആരാഞ്ഞു. സ്പ്രിംക്ലറുമായി ബന്ധപ്പെട്ട വ്യക്തമായ വിവരങ്ങൾ സത്യവാങ്മൂലമായി സമർപ്പിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

ഓൺലൈനായാണ് കോടതി ഹർജി പരിഗണിച്ചത്. സ്പ്രിംക്ലർ കമ്പനിക്ക് വേണ്ടി ആരും ഹാജരായില്ല. വിവാദത്തിൽ വിശദീകരണം ആവശ്യപ്പെട്ട് കമ്പനിക്ക് മെയിൽ അയക്കാൻ ഹൈക്കോടതി നിർദേശം നൽകി.

സ്പ്രിംക്ലർ കരാറിന്മേൽ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് ബാലു ഗോപാലകൃഷ്ണൻ എന്നയാളാണ് ഹൈക്കോടതിയെ സമീപിച്ചത്. സംസ്ഥാന സർക്കാർ യു. എസ് കമ്പനിയുടെ സേവനം ഉപയോഗിച്ചതിൽ ദുരൂഹതയുണ്ടെന്നാരോപിച്ചാണ് ഹർജി നൽകിയത്.

Exit mobile version