Site icon Ente Koratty

‘ചില ആളുകള്‍ എത്രകാലം കഴിഞ്ഞാലും മാറില്ല’; മുല്ലപ്പള്ളിയെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സമ്പന്നരായ പ്രവാസികളുമായി മാത്രമാണ് മുഖ്യമന്ത്രി ചര്‍ച്ച നടത്തിയതെന്നും ഇത് സമ്പന്നരോട് സി.പി.എമ്മിനുള്ള താത്പര്യത്തിന്റെ ഭാഗമാണെന്നുമുള്ള കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ വിമര്‍ശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ”ഇതാണ് നമ്മുടെ സാക്ഷാല്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. അതിന്റെ ഭാഗമായുള്ള പ്രതികരണമാണ് വന്നത്. ചില ആളുകള്‍ എത്രകാലം കഴിഞ്ഞാലും ഒരുതരത്തിലും മാറില്ലെന്നതിന്റെ തെളിവാണ് കൂടിയാണ് ഇതൊക്കെ”- മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് കൊറോണ അവലോകന യോഗത്തിനു ശേഷം മാധ്യമപ്രവത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന് കെപിസിസിയുടെ പ്രസിഡന്റാണ്. കോണ്‍ഗ്രസിന്റെ സ്വരമാണ് അദ്ദേഹത്തിലൂടെ പുറത്തുവരുന്നത്. കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ ശബ്ദം അദ്ദേഹത്തിന്റെ നാക്കിലൂടെയാണ് പുറത്തുവരേണ്ടത്. പ്രവാസി പ്രമുഖരുമായി നടത്തിയ ചര്‍ച്ച പ്രഹസനമാണെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്. യഥാര്‍ഥത്തില്‍ അദ്ദേഹം കഥയറിയാതെ ആട്ടം കാണുകയാണ്. ഇന്ത്യക്ക് പുറത്തുള്ള പ്രവാസി പ്രമുഖര്‍ പലരും അക്കൂട്ടത്തിലുണ്ടായിരുന്നു. സാധാരണക്കാരും സംഘടനാനേതാക്കളും പ്രൊഫഷണലുകളും ബിസിനസുകാരും അക്കൂട്ടത്തിലുണ്ടായിരുന്നു.

ആദ്യഘട്ടത്തില്‍ അതത് പ്രദേശങ്ങളില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടും അഭിപ്രായം ആരാഞ്ഞുകൊണ്ടും ലോക കേരള സഭയിലെ അംഗങ്ങള്‍ക്ക് കത്തയച്ചിരുന്നു. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ നോര്‍ക്കയില്‍ പ്രത്യേകം സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്തു. ഇതിനു ശേഷമാണ് പ്രവാസികളുമായുള്ള വീഡിയോ കോണ്‍ഫറന്‍സ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

20 രാജ്യങ്ങളിലെ നാല്‍പ്പതുപേരുമായാണ് വീഡിയോ കോണ്‍ഫറന്‍സ് നടത്തിയത്. എം എ യൂസഫലി, രവി പിള്ള, ആസാദ് മൂപ്പന്‍, മുരളി തുമ്മാരുകുടി, സൂരജ് അത്തിപ്പറ്റ, ഡോ. ബോബന്‍ മേനോന്‍, ടി ഹരിദാസ്, എസ് ശ്രീകുമാര്‍, സജിത് ചന്ദ്രന്‍ എന്നിങ്ങനെ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിച്ചവരില്‍ ചിലരുടെ പേരുകള്‍ മുഖ്യമന്ത്രി പറഞ്ഞു. ഇതില്‍ ആരാണ് നമുക്ക് അസ്പര്‍ശ്യര്‍?-മുഖ്യമന്ത്രി ആരാഞ്ഞു. കേരളത്തിന് സംസാരിക്കാന്‍ പറ്റാത്ത അതിസമ്പന്നര്‍ ആരാണെന്ന് മുല്ലപ്പള്ളി തന്നെ വ്യക്തമാക്കണമെന്നും പിണറായി പറഞ്ഞു.പ്രവാസലോകത്ത് കേരളീയര്‍ക്കു വേണ്ടി ഇടപെടുന്നവരാണ് ഇവര്‍ എല്ലാവരും. അതാണ് സര്‍ക്കാരിന്റെ അനുഭവം. പ്രവാസി സഹോദരങ്ങള്‍ക്ക് കരുതലേകാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഇവരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്താന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അതിനെ പോലും അസഹിഷ്ണുതയോടെ കണ്ട് കുശുമ്പ് പറയുന്നവരെ കുറിച്ച് എന്താണ് പറയുകയെന്നും മുഖ്യമന്ത്രി ചോദിച്ചു.

Exit mobile version