Site icon Ente Koratty

‘നിങ്ങൾക്ക് ശരീരം വിറ്റു ജീവിച്ചുകൂടേ?’ മാധ്യമപ്രവർത്തകർക്കെതിരേ യു പ്രതിഭ എംഎല്‍എ

മാധ്യമപ്രവർത്തകരെ അധിക്ഷേപിച്ച് കായംകുളം എംഎൽഎ യു പ്രതിഭ. ‘നിങ്ങൾക്ക് ശരീരം വിറ്റു ജീവിച്ചുകൂടെ’ എന്നാണ് ഫേസ്ബുക്കിലെ ലൈവ് വീഡിയോയിലൂടെ സിപിഎം എംഎൽഎ പൊട്ടിത്തെറിച്ചത്. കോവിഡ് കാലത്തെ എംഎൽഎയുടെ പ്രവർത്തനത്തെ സംബന്ധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ തന്നെ വിമർശനം ഉന്നയിക്കുകയും സിപിഎം ജില്ലാ നേതൃത്വം തന്നെ വിഷയത്തിൽ ഇടപെടുകയും ചെയ്തിരുന്നു. ഇതു വാർത്തയാക്കിയതാണ് മാധ്യമപ്രവർത്തകർക്കെതിരെ തിരിയാൻ എംഎൽഎയെ പ്രേരിപ്പിച്ചത്. ആലപ്പുഴയിൽ വനിതാ മതിലിന് നേതൃത്വം കൊടുത്ത പ്രതിഭ തന്നെയാണ് അങ്ങേയറ്റം അധിക്ഷേപകരമായ പ്രസ്താവനയുമായി സമൂഹമാധ്യമത്തിൽ രംഗത്ത് വന്നത് എന്നതാണ് ഞെട്ടിക്കുന്നത്.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വർക്ക് അറ്റ് ഹോം സ്റ്റാറ്റസുമായി പ്രതിഭ ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടിരുന്നു. തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കേണ്ട എം എൽ എ ഓഫീസ് പൂട്ടി വീട്ടിലിരിക്കുന്നത് ഡിവൈ എഫ് ഐ പ്രവർത്തകർ തന്നെ വിവാദമാക്കി ഫേസ്ബുക്കിൽ പോസ്റ്റു ചെയ്തു. ഇതേ തുടർന്ന് മറുപടിയുമായി പ്രതിഭ ഫേസ്ബുക്കിലൂടെ രംഗത്തെത്തി. പ്രതിരോധ കാലത്ത് കോവിഡിനെക്കാൾ വലിയ വിഷവൈറസുകൾ ജനപ്രതിനിധികൾക്കെതിരെ രംഗത്തെത്തിയിട്ടുണ്ടെന്നായിരുന്നു  ഡിവൈഎഫ്ഐ പ്രാദേശിക നേതൃത്തിനുള്ള പ്രതിഭയുടെ മറുപടി. ലോക് ഡൗൺ കാലം കഴിഞ്ഞ് വാവാ സുരേഷിനെ ഇറക്കുമെന്നും പ്രതിഭ പരിഹസിച്ചു.

U Prathibha MLA Full Facebook Video

എം എൽ എയും മറുപടി നൽകിയതോടെ തമ്മിലടി മാധ്യമങ്ങളിൽ വാർത്തയായി. എംഎൽഎക്കെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്യണമെന്ന ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുടെ ഓഡിയോ സന്ദേശം കൂടി പുറത്തു വന്നതോടെ  സിപിഎം നേതൃത്വം ഇടപെടുകയും ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ നടപടിയെടുക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആർ നാസർ മാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തു. ജില്ലാ നേതൃത്വത്തിന്റെ ഇടപെടൽ കൂടി ആയതോടെ സംഭവം വാർത്തയായി. ഇ തോടെയാണ് ഫേസ് ബുക്ക് ലൈവുമായി വീണ്ടും പ്രതിഭ എത്തിയത്.

ഇത്തവണ മാധ്യമ പ്രവർത്തകർക്കെതിരെയായിരുന്നു അതിരുവിട്ട അധിക്ഷേപം. തനിക്കെതിരെ മാധ്യമ പ്രവർത്തകർ വാർത്തകൾ സൃഷ്ടിക്കുകയാണെന്നും ഇതിലും ഭേദം ആണാണെങ്കിലും പെണ്ണാണെങ്കിലും ശരീരം വിറ്റ് ജീവിച്ചൂടെ എന്നുമാണ് പ്രതിഭ പറയുന്നത്. തനിക്കെതിരെ വാർത്ത നൽകുന്ന മാധ്യമ പ്രവർത്തകർ ശരിരം വിറ്റ് ജീവിക്കുന്ന സ്ത്രീകളുടെ കാല് കഴുകി വെള്ളം കുടിക്കണമെന്നും ജനപ്രതിനിധിയായ എം എൽ എ പരിഹസിച്ചു. ഇതോടെ നവ മാധ്യമങ്ങളിലെ ഇടപെടലിൽ നേരത്തെ തന്നെ പാർട്ടിയിൽ നിന്ന് വിമർശനം നേരിട്ടിരുന്ന പ്രതിഭ കൂടുതൽ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്.

Exit mobile version