Site icon Ente Koratty

മമതയ്ക്ക് വിണ്ടും തിരിച്ചടി, 24 മണിക്കൂറിനിടയില്‍ നാല് എം.എൽ.എമാര്‍ രാജി വെച്ചു

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് പുറത്തു പോകുന്ന പ്രമുഖരുടെ എണ്ണം കൂടുന്നു. തൃണമൂൽ കോൺഗ്രസിൽ നിന്ന് വെള്ളിയാഴ്ച പുറത്തുപോയത് രണ്ടു  നേതാക്കൾ. മുതിർന്ന എം.എൽ.എ ശിൽബദ്ര ദത്ത പാർട്ടി വിട്ടതിന് പിന്നാലെ ന്യൂനപക്ഷ സെൽ നേതാവ് കബീറുൽ ഇസ്ലാമും രാജിവെച്ചു. ഇതോടെ 24 മണിക്കൂറിനിടയില്‍ 4 എം.എൽ.എമാരാണ് രാജി സമര്‍പ്പിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിന് അഞ്ചുമാസം മാത്രം ബാക്കി നിൽക്കെയാണ് തൃണമൂൽ കോൺഗ്രസ് നേരിടുന്ന പ്രതിസന്ധി. ബാരക്പുർ മണ്ഡലത്തിൽനിന്നുള്ള പ്രതിനിധിയാണ് ശിൽബദ്ര ദത്ത.

‘നിലവിലെ സാഹചര്യത്തിൽ താൻ പാർട്ടിയിൽ അയോഗ്യനാണെന്ന് കരുതുന്നു. പക്ഷേ എം.എൽ.എ സ്ഥാനം രാജിവെക്കുന്നില്ല. എന്തിന് ഞാൻ എം.എൽ.എ സ്ഥാനം രാജിവെക്കണം? ജനങ്ങളുടെ വോട്ടുനേടിയാണ് ഞാൻ വിജയിച്ചത്. അതിനാൽ ഞാൻ പോയാൽ, അവർ എവിടേക്ക് പോകും’ -തൃണമൂലിൽനിന്ന് രാജിവെക്കുന്നതായി കത്ത് ഇമെയിൽ അയച്ചശേഷം ദത്ത മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞദിവസം സുവേന്ദു അധികാരിയും ജിതേന്ദ്ര തിവാരിയും രാജിക്കത്ത് കൈമാറിയിരുന്നു. മുതിർന്ന ബി.ജെ.പി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുടെ ബംഗാൾ സന്ദർശനത്തിന് മുന്നോടിയായാണ് തൃണമൂൽ കോൺഗ്രസിലെ ഈ വിള്ളൽ. നാളെയാണ് അമിത് ഷായുടെ ബംഗാൾ സന്ദർശനം. അമിത് ഷായുടെ നീക്കങ്ങളിലൂടെ പലരും തൃണമൂൽവിട്ട് ബി.ജെ.പിയിലെത്തുമെന്നാണ് സൂചന.

2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ തൃണമൂലിന്‍റെ വിജയത്തിന് മുഖ്യപങ്കുവഹിച്ച വ്യക്തിയായിരുന്നു സുവേന്ദു അധികാരി. സുവേന്ദു അധികാരി പാർട്ടിയിലേക്ക് ചേക്കേറിയാൽ വലിയ നേട്ടമാകും ബി.ജെ.പിക്ക്. സംസ്ഥാനത്തിൻെറ പടിഞ്ഞാറൻ ഭാഗങ്ങളിൽ സുവേന്ദുവിന് വൻ പിടിപാടുണ്ട്. പടിഞ്ഞാറൻ ബംഗാളിലെ ഏകദേശം 50ഓളം പ്രാദേശിക നേതാക്കൾ തനിക്കൊപ്പമുണ്ടെന്ന് സുവേന്ദു അധികാരി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞമാസം മമത ബാനർജി മന്ത്രിസഭയിൽനിന്ന് സുവേന്ദു രാജിവെച്ചിരുന്നു. അതിന് പിന്നാലെയാണ് പാർട്ടിയിൽനിന്നുള്ള രാജിയും.

പ്രമുഖ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് വന്‍ തിരിച്ചടിയായി മാറുകയാണ്. കടുത്ത പ്രതിസന്ധിയിലേക്കാണ് സംസ്ഥാനത്ത് തൃണമൂൽ കോൺഗ്രസ് പാര്‍ട്ടി നീങ്ങുന്നത്. കൊഴിഞ്ഞുപോക്ക് തടയാനുള്ള തീവ്ര ശ്രമം തൃണമൂല്‍ നേതൃത്വം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പാര്‍ട്ടി ഇന്ന് അടിയന്തര യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.

Exit mobile version