Site icon Ente Koratty

എ വിജയരാഘവന്‍; സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് എത്തുന്ന കണ്ണൂരുകാരന്‍ അല്ലാത്ത മൂന്നാമത്തെയാള്‍

സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയിലേക്ക് എ വിജയരാഘവന്‍ വരുന്നത് കണ്ണൂരില്‍ നിന്നുള്ള നേതാക്കളെ മറികടന്ന്. സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് ഇതിനു മുന്‍പ് പ്രവര്‍ത്തിച്ച കണ്ണൂരുകാരല്ലാത്തവര്‍ രണ്ട് പേര്‍ മാത്രം. കണ്ണൂരില്‍ നിന്ന് തന്നെയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയാണ് വിജയരാഘവന് വഴിയൊരുക്കിയത്.

പാര്‍ട്ടിയില്‍ തലമുറ മാറ്റത്തിന്റെ സൂചന നല്‍കിക്കൊണ്ടുകൂടിയാണ് എ വിജയരാഘവനെ സംസ്ഥാന സെക്രട്ടറിയുടെ ചുമതലയിലേക്ക് സിപിഐഎം നിയോഗിച്ചത്. ഒപ്പം സെക്രട്ടറിമാര്‍ കണ്ണൂരില്‍ നിന്നെന്ന പതിവുരീതിയിലുമുണ്ട് മാറ്റം. പാര്‍ട്ടി രൂപീകരണ ശേഷം ഇതുവരെ സിപിഐഎമ്മിന് കേരളത്തില്‍ എട്ട് സെക്രട്ടറിമാരുണ്ടായതില്‍ ആറ് പേരും കണ്ണൂരുകാരായിരുന്നു. ഇഎംഎസും വിഎസും മാത്രമാണ് കണ്ണൂരിനു പുറത്തു നിന്നും സെക്രട്ടറിമാരായത്.

പിണറായി വിജയന്‍ നാല് തവണയായി 16 വര്‍ഷം സെക്രട്ടറിയായിരുന്നു. ഇത്തവണ സെക്രട്ടറിയുടെ ചുമതലയിലേക്ക് പറഞ്ഞുകേട്ടിരുന്നത് ഇ പി ജയരാജന്റെയും എം വി ഗോവിന്ദന്റെയും പേരുകളാണ്. ഇരുവരും കേന്ദ്ര കമ്മിറ്റി അംഗങ്ങളും കണ്ണൂരുകാരുമാണ്. എന്നാല്‍ പിണറായി വിജയന്‍ നിയോഗിച്ചത് ഏറെ വിശ്വസ്തനായ എ വിജയരാഘവനേയും.

കോടിയേരിക്ക് താത്പര്യം എം വി ഗോവിന്ദന് ചുമതല കൈമാറാനായിരുന്നു. പിണറായി നേരത്തെ ഈ സ്ഥാനത്തേക്ക് ആലോചിച്ചിരുന്നത് ഇ പി ജയരാജനെയും. ജയരാജന് ചുമതല കൈമാറാന്‍ കോടിയേരിക്ക് താത്പര്യവുമുണ്ടായില്ല. ഇതോടെയാണ് പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം എ വിജയരാഘവന് നറുക്കു വീണത്. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ നിയോഗിച്ച എം എ ബേബിയെ കേരളത്തിലെ സുപ്രധാന ചുമതലയില്‍ കൊണ്ടുവരാന്‍ മുഖ്യമന്ത്രിക്ക് ഒട്ടും ആഗ്രഹമില്ലാത്തതും വിജയരാഘവന് തുണയായി. ചുരുക്കത്തില്‍ കണ്ണൂരിന് പുറത്തു നിന്നാണ് സെക്രട്ടറിയെങ്കിലും പാര്‍ട്ടിയില്‍ പിടിമുറുക്കുന്നത് പിണറായി വിജയനാണ്.

Exit mobile version