Site icon Ente Koratty

ജോസ് കെ മാണി ഇനി എല്‍ഡിഎഫിനൊപ്പം; രാജ്യസഭാംഗത്വം രാജിവെക്കും

കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ഇടത് മുന്നണിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ രാഷ്ട്രീയ പ്രഖ്യാപനം ജോസ് കെ മാണി നടത്തി. ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവെക്കും. രാഷ്ട്രീയ ധാർമികത ഉയർത്തിപിടിക്കാനാണ് രാജിയെന്ന് ജോസ് കെ മാണി പറഞ്ഞു. കേരള കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം.

38 വര്‍ഷത്തിന് ശേഷമാണ് കേരള കോണ്‍ഗ്രസിന്‍റെ മുന്നണി മാറ്റം. ദീര്‍ഘകാലത്തെ യുഡിഎഫ് ബന്ധമാണ് അവസാനിപ്പിച്ചത്. മതേതര നിലപാട് കാത്തുസൂക്ഷിക്കുന്നത് ഇടത് മുന്നണിയാണെന്ന് ജോസ് കെ മാണി പറഞ്ഞു.

ഒരു പഞ്ചായത്തിന്റെ പേരിലാണ് തങ്ങളെ യുഡിഎഫ് മുന്നണിയില്‍ നിന്ന് പുറത്താക്കിയതെന്നും ആത്മാഭിമാനം അടിയറവെച്ച് മുന്നോട്ട് പോകാനാകില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി. എം.എല്‍.എമാര്‍ ഉള്‍പ്പെടെ മാണിക്കൊപ്പം നിന്നവരെ കോണ്‍ഗ്രസ് അപമാനിച്ചു. ഒരു ചര്‍ച്ചയ്ക്ക് പോലും കോണ്‍ഗ്രസ് ഇതുവരെ തയ്യാറായില്ല. തിരിച്ചെടുക്കാന്‍ ഒരു ഫോര്‍മുല പോലും മുന്നോട്ട് വെച്ചില്ല. പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യാനും ശ്രമം ഉണ്ടായി. കോണ്‍ഗ്രസ് ജോസഫിനൊപ്പമാണ് നിന്നത്. ജോസഫ് നീചമായ വ്യക്തിഹത്യ നടത്തിയെന്നും ജോസ് കെ മാണി ആരോപിച്ചു.

പാലാ വിട്ട് കൊടുക്കില്ലെന്ന് മാണി സി കാപ്പന്‍

ഇടത് മുന്നണിക്കൊപ്പം അടിയുറച്ച് നില്‍ക്കുമെന്ന് പാലാ എംഎല്‍എ മാണി സി കാപ്പന്‍. യുഡിഎഫിലേക്ക് എന്ന ചര്‍ച്ച അടിസ്ഥാന രഹിതമാണ്. പാലാ സീറ്റ് സംബന്ധിച്ച് മുന്നണിയിൽ ചർച്ച നടന്നിട്ടില്ല. അതുകൊണ്ട് പ്രതികരിക്കുന്നില്ല. ഉപാധികളില്ലാതെയാണ് മുന്നണിയിലേക്ക് വരുന്നതെന്ന് ജോസ് കെ മാണി പറഞ്ഞിട്ടുണ്ട്. ജോസ് കെ മാണിയെ മുന്നണിയിലേക്ക് ഹൃദയം തുറന്ന് സ്വീകരിക്കുന്നുവെന്നും മാണി സി കാപ്പന്‍ പറഞ്ഞു. ഇട്ടാവട്ടത്ത് കളിക്കുന്ന ചെറിയ പാർട്ടി അല്ല എന്‍സിപി. അഖിലേന്ത്യാ പാർട്ടി ആണ്. കേരളാ കോണ്‍ഗ്രസ് ജയക്കാത്ത സീറ്റുകളില്‍ അവകാശവാദം ഉന്നയിക്കാന്‍ ആകില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

മാണി സി കാപ്പന്‍ ചെന്നിത്തലയുമായി സംസാരിച്ചെന്ന് ഹസന്‍

പാലാ എംഎല്‍എ മാണി സി കാപ്പന്‍ പ്രതിപക്ഷ നേതാവുമായി സംസാരിച്ചെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍. പാലാ വിട്ടുകൊടുത്ത് എല്‍ഡിഎഫില്‍ തുടരാനാവില്ലെന്ന് മാണി സി കാപ്പന്‍ രമേശ് ചെന്നിത്തലയെ അറിയിച്ചത്. നാല് വെള്ളിക്കാശിന് വേണ്ടിയാണ് ജോസ് കെ മാണി എല്‍ഡിഎഫില്‍ പോകുന്നതെന്നും എം എം ഹസന്‍ കുറ്റപ്പെടുത്തി.

ജോസ് കെ മാണിയെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

ഇടതുപക്ഷത്തോടൊപ്പം ചേരാനുള്ള ജോസ് കെ മാണിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതുപക്ഷമാണ് ശരിയെന്ന നിലപാടാണ് ജോസ് കെ മാണിയുടെ തീരുമാനത്തിലൂടെ വ്യക്തമാകുന്നത്. തുടര്‍കാര്യങ്ങള്‍ എല്‍ഡിഎഫ് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജോസ് കെ മാണിയുടെ തീരുമാനം എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. പാലാ സീറ്റിന്‍റെ കാര്യത്തില്‍ ഇതുവരെ ചര്‍ച്ച നടന്നിട്ടില്ല. ഉപാധികളില്ലാതെയാകും ജോസ് കെ മാണിയെ മുന്നണിയിലെടുക്കുക. എല്‍ഡിഎഫിനൊപ്പം ചേരാനുള്ള ജോസ് കെ മാണിയുടെ തീരുമാനം കേരള രാഷ്ട്രീയത്തില്‍ മാറ്റമുണ്ടാക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു.

Exit mobile version