Site icon Ente Koratty

യു.ഡി.എഫിൽ ആധിപത്യം ഉണ്ടാക്കാൻ ലീഗ് ശ്രമം, ലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്‍ലാമി – കോടിയേരി ബാലകൃഷ്ണൻ

യു.ഡി.എഫിൽ ആധിപത്യം ഉണ്ടാക്കാൻ ലീഗ് ശ്രമമെന്നും ലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്‍ലാമിയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ലോക്സഭയിൽ യു.ഡി.എഫ് എം.പിമാർ ബി.ജെ.പിയുടെ ബി ടീമായി മാറിയതായി കോടിയേരി ആരോപിച്ചു. കർഷക ബില്ലിനെതിരെ സി.പി.എം അംഗങ്ങൾ രാജ്യസഭയിൽ പോരാടിയപ്പോൾ, ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 19 യു.ഡി.എഫ് അംഗങ്ങൾ മൗനം പാലിച്ചു. കർഷക വിരുദ്ധ ബില്ല് വോട്ടിനിടണമെന്ന് വാദിക്കാൻ പോലും കോൺഗ്രസ് ശ്രമിച്ചില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി. ഇത് ജനങ്ങൾക്കിടയിൽ തുറന്നുകാണിക്കാൻ സി.പി.എം പ്രചരണം നടത്തുമെന്നും പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗതീരുമാനങ്ങൾ വിശദീകരിച്ച് കോടിയേരി ബാലകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മാറാട് കലാപം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്തവരാണ് ആര്‍.എസ്.എസും ബി.ജെ.പിയും. സമരത്തിന്റെ നേതാവായിരുന്നു കുമ്മനം രാജശേഖരന്‍. അവസാനം പ്രക്ഷോഭം എങ്ങനെ ഒത്തുതീര്‍പ്പാക്കി എന്നതിനെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകന്‍ എന്‍.പി രാജേന്ദ്രന്‍തന്നെ എഴുതിയതല്ലേ? ബി.ജെ.പിക്ക് അധികാരം കിട്ടിയിട്ടും മാറാട് കലാപക്കേസ് സി.ബി.ഐയെക്കോണ്ട് അന്വേഷിപ്പിക്കാത്തത് എന്തുകൊണ്ടാണ്. രാഷ്ട്രീയ ലക്ഷ്യംവച്ചാണ് ചിലകേസ് സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കുകയും മറ്റുചില കേസ് അന്വേഷിപ്പിക്കാതിരിക്കുകയും ചെയ്യുന്നതെന്ന് വ്യക്തമല്ലേ ?

സാധാരണ കേസുകള്‍ സിബിഐ ഏറ്റെടുക്കുന്നതിന് നടപടിക്രമങ്ങളുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുകയോ ഹൈക്കോടതി നിര്‍ദ്ദേശിക്കുകയോ വേണം. അതില്‍നിന്ന് വ്യത്യസ്തമായാണ് ഇവിടെ സംഭവിച്ചത്. അതിനാലാണ് അസാധാരണ നടപടിയെന്ന് പറയുന്നത്. ഇത്തരം നീക്കങ്ങളിലൂടെ ഇടതുപക്ഷത്തെ തകര്‍ക്കാനോ സര്‍ക്കാരിനെ അട്ടിമറിക്കാനോ സാധിക്കില്ല. പല സംസ്ഥാനങ്ങളിലും നടത്തിയ നീക്കങ്ങള്‍ കേരളത്തിലും നടത്തുന്നതിന്റെ തുടക്കമാണിത്. ഇത്തരത്തിലുള്ള ഇടപെടലുകള്‍ ഇനിയുമുണ്ടാകും. ജനങ്ങള്‍ ജാഗ്രത പാലിക്കണം.

കോർപറേറ്റുകൾക്ക് കീഴടങ്ങിയ കേന്ദ്ര സർക്കാർ സാധാരണക്കാരെ ദ്രോഹിക്കുകയാണ് ചെയ്യുന്നത്. എന്നാൽ, പച്ചക്കറിക്ക് തറവില നിശ്ചയിച്ചും മത്സ്യമേഖലയിൽ ഇടപെട്ടും ഇടതുപക്ഷ സർക്കാർ കർഷകർക്കും മത്സ്യതൊഴിലാളികൾക്കും സംരക്ഷണമൊരുക്കുകയാണ്. ഹൈസ്പീഡ് ഇൻറർനെറ്റിലൂടെ റിലയൻസിന്റെ കുത്തകവത്കരണനീക്കങ്ങൾക്ക് കേരള സർക്കാർ നടപ്പാക്കുന്ന കെ ഫോൺ പദ്ധതി വിഘാതം സൃഷ്ടിക്കുമെന്നും കോടിയേരി പറഞ്ഞു.

1957 ല്‍ ഇ.എം.എസ് സര്‍ക്കാര്‍ വന്നപ്പോള്‍ സി.ഐ.എയുടെ പണം വാങ്ങി സമരം നടത്തിയവരാണ് കോണ്‍ഗ്രസുകാരെന്നും കോടിയേരി പറഞ്ഞു. ഇപ്പോള്‍ കോര്‍പറേറ്റുകളെ ഉപയോഗിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. ഇടത് സര്‍ക്കാരിന് അനുകൂലമായ മുന്നേറ്റമുണ്ടായെന്ന് വിവിധ ഘട്ടങ്ങളില്‍ കേരളം തളിയിച്ചു. അതിനാല്‍ ഈ സര്‍ക്കാരിനെ വച്ചുപൊറുപ്പിക്കരുത് എന്നാണ് പ്രതിപക്ഷ തീരുമാനമെന്നും കോടിയേരി വ്യക്തമാക്കി.

Exit mobile version