Site icon Ente Koratty

മുന്നോട്ടുതന്നെ: മാണി.സി.കാപ്പന് രാജ്യസഭയിലെത്താൻ സിപിഎം ഫോർമുല; ജോസിന്റെ വരവിനെ സ്വാഗതം ചെയ്ത് എൻസിപി

കോട്ടയം: മാണി സി കാപ്പനെ രാജ്യസഭയിലെത്തിച്ചുകൊണ്ട് ജോസ് കെ മാണിയുടെ മുന്നണിപ്രവേശനത്തിന് ഫോർമുല തയ്യാറാക്കി സിപിഎം. ജോസ് കെ മാണിക്ക് മുന്നിൽ ചില വാഗ്ദാനങ്ങൾ നൽകിക്കൊണ്ടാണ് സിപിഎം ഫോർമുല. മുതിർന്ന സിപിഎം നേതാവ് കോട്ടയത്തെത്തി ചർച്ച നടത്തിയതായാണ് വിവരം. നിയമസഭ തെരഞ്ഞെടുപ്പിൽ ഒമ്പത് സീറ്റുകളും വാഗ്ദാനം ചെയ്തു. സ്കറിയാ തോമസ് വിഭാഗവുമായി ലയിക്കണമെന്ന നിർദേശമാണ് സിപിഎം മുന്നോട്ടുവെച്ചത്.

ജോസ് കെ മാണിയുടെ വരവിനെ സ്വാഗതം ചെയ്യുന്നതായി മാണി സി കാപ്പൻ എംഎൽഎ പ്രതികരിച്ചു. അതേസമയം പാലാ സീറ്റ് താൻ ജയിച്ചതാണെന്നും അത് വിട്ടുനൽകില്ലെന്നും അദ്ദേഹം പറഞ്ഞു. ജയിച്ച സീറ്റ് വിട്ടുകൊടുക്കുന്ന പാരമ്പര്യം എൽഡിഎഫിന് ഇല്ലെന്നും മാണി സി കാപ്പൻ പറഞ്ഞു.

ജോസ് കെ മാണിയുടെ പാർട്ടിയെ എൽഡിഎഫിൽ എടുക്കുന്നതുസംബന്ധിച്ച് ഇപ്പോൾ ഒന്നും പറയാൻ കഴിയില്ലെന്ന് മുന്നണി കൺവീനർ എ. വിജയരാഘവൻ പറഞ്ഞു. എൽഡിഎഫ് ചർച്ച ചെയ്തു അഭിപ്രായം രൂപീകരിച്ചശേഷമേ ഇക്കാര്യം പറയാൻ പറ്റൂ. ജോസ് വിഭാഗവും നിലപാട് വ്യക്തമാക്കണമെന്ന് എ വിജയരാഘവൻ പറഞ്ഞു.

അതേസമയം ജോസ് കെ മാണിക്ക് യുഡിഎഫിൽ തുടരാൻ അർഹതയില്ലെന്ന് പി.ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. ജോസ് എങ്ങോട്ടു പോകുമെന്ന് ഇപ്പോൾ പറയാനാകില്ല. അത് എൽഡിഎഫിലേക്കാകാം, എൻഡിഎയിലേക്കാകാമെന്നും ജോസഫ് പറഞ്ഞു. യുഡിഎഫ് തീരുമാനം അംഗീകരിക്കാത്ത ആർക്കും മുന്നണിയിൽ തുടരാനാകില്ല. നല്ല കുട്ടിയായി തിരിച്ചുവന്നാൽ എടുക്കാമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version