Site icon Ente Koratty

പാകിസ്താന്റെ കസ്റ്റഡിയിലായിരുന്ന ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരെ വിട്ടയച്ചു

കാണാതായ ഇന്ത്യൻ ഹൈക്കമ്മീഷൻ ജീവനക്കാരെ പാകിസ്താൻ വിട്ടയച്ചു. തിങ്കളാഴ്ച രാവിലെയാണ് ഇരുവരെയും കാണാതായത്. ഇന്ത്യൻ എംബസിയിലെ ഡ്രൈവറും സിഐഎസ്എഫ് ഉദ്യോഗസ്ഥനും ആണ് ഇവരെന്നാണ് വിവരം. കാണാതായി ഏഴ് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇവരെ കസ്റ്റഡിയിലെടുത്ത വിവരം പാകിസ്താന്‍ അറിയിച്ചത്. പാകിസ്താൻ പൊലീസി ഇരുവരെയും ഇന്ത്യൻ ഹൈക്കമ്മീഷൻ അധികൃതർക്ക് കൈമാറി. ഇസ്ലാമാബാദിലെ സെക്രട്ടേറിയറ്റ് പൊലീസ് സ്റ്റേഷനിൽ വച്ചാണ് ഇരുവരെയും കൈമാറിയത്. ഇക്കാര്യം ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

ഇന്ത്യൻ ഹൈക്കമ്മീഷൻ വാഹനം അപകടത്തിൽ പെട്ടുവെന്നും സംഭവസ്ഥലത്ത് വച്ച് രണ്ട് പേരെ പാക് പൊലീസ് കസ്റ്റഡിയിൽ എടുത്തതായും പാകിസ്താൻ പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. പിന്നീട് ഇന്ത്യൻ ആഭ്യന്തര മന്ത്രാലയം പാക് നയതന്ത്ര പ്രതിനിധിയെ വിളിച്ച് ശാസിക്കുകയും ചെയ്തു. ഇനി രണ്ട് ഉദ്യോഗസ്ഥരെയും വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കും. ഇരുവർക്കും പരുക്കുണ്ടെന്നാണ് റിപ്പോർട്ട്.

ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മീഷനിലെ രണ്ട് പാകിസ്താൻ നയതന്ത്ര ഉദ്യോഗസ്ഥരെ ചാരവൃത്തി കേസിൽ നാടുകടത്തിയതിന് പിന്നാലെയാണ് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ കാണാതായത്. പാകിസ്താൻ ഹൈക്കമ്മീഷനിലെ അബിദ് ഹുസൈൻ, മുഹമ്മദ് താഹിർ എന്നീ രണ്ട് ഉദ്യോഗസ്ഥരെയാണ് ചാരവൃത്തി കേസിൽ നാടുകടത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ പാകിസ്താൻ ഇന്ത്യൻ നയതന്ത്ര പ്രതിനിധികളെ നിരീക്ഷിച്ച് വരികയായിരുന്നു. ഇന്ത്യൻ പ്രതിനിധികൾക്ക് നേൽ നിരീക്ഷണം ശക്തമാക്കിയതിൽ പാകിസ്താനെ ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു.

Exit mobile version