Site icon Ente Koratty

ഇന്ത്യയില്‍ കോവിഡ് സമൂഹ വ്യാപനം നടന്നുകഴിഞ്ഞെന്ന് ആരോഗ്യ വിദഗ്ധര്‍

ഇന്ത്യയിലെ പല സ്ഥലങ്ങളിലും കോവിഡ് സമൂഹ വ്യാപനം നടന്ന് കഴിഞ്ഞിട്ടുണ്ടെന്ന് ആരോഗ്യ രംഗത്തെ വിദഗ്‌ധരുടെ സംഘടന. ആരോഗ്യ രംഗത്ത് ദീർഘകാല അനുഭവമുള്ളവരുടെ അഭിപ്രായം തേടാതെയെടുത്ത പല തീരുമാനങ്ങളും തിരിച്ചടിയായി. പകർച്ചവ്യാധികളെ നേരിട്ട് കൈകാര്യം ചെയ്യാത്ത ആരോഗ്യ രംഗത്തുള്ളവരും ഉദ്യോഗസ്ഥരുമാണ് സർക്കാരിന് ഉപദേശം നൽകിയത്. മുന്നൊരുക്കങ്ങൾ ഇല്ലാതെ രാജ്യം സമ്പൂർണ അടച്ചുപൂട്ടലിലേക്ക് പോയത് തിരിച്ചടിയായെന്നും വിമര്‍ശനം.

ഇന്ത്യൻ പബ്ലിക് ഹെൽത്ത്‌ അസോസിയേഷൻ, ഇന്ത്യൻ അസോസിയേഷൻ ഓഫ് പ്രിവന്റീവ് ആൻഡ് സോഷ്യൽ മെഡിസിൻ, ഇന്ത്യൻ അസോസിയേഷൻ ഓഫ് എപ്പിഡമോളജിസ്റ് എന്നീ സംഘടനകൾ സംയുക്തമായി ഇറക്കിയ പ്രസ്‌താവനയിൽ ആണ് ഇക്കാര്യം പറഞ്ഞത്.

ലോക്ഡൗണിന് മുൻപ് അതിഥി തൊഴിലാളികൾ അടക്കമുള്ളവരെ സ്വന്തം നാടുകളിലേക്ക് മടങ്ങാൻ അനുവദിക്കണമായിരുന്നു. ഇത് രണ്ട് പ്രശ്ങ്ങൾ ഉണ്ടാക്കി. ആളുകൾ കുടുങ്ങി കിടക്കുകയും കാൽനടയായും മറ്റും പോയവർ അപകടത്തിൽ പെട്ട് കൊല്ലപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടാക്കി. രോഗം വ്യാപിച്ച സ്ഥലങ്ങളിൽ നിന്ന് സ്വന്തം നാടുകളിലേക്ക് മടങ്ങിയവർ രോഗവാഹകരായി.

ഇന്ത്യയിൽ സമൂഹ വ്യാപനം ഇല്ലെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. എന്നാല്‍ കോവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് പ്രതിദിനം വര്‍ധിക്കുകയാണ്. രോഗബാധിതരുടെ എണ്ണത്തില്‍ ഫ്രാന്‍സിനെ മറികടന്ന് ഇന്ത്യ ഏഴാം സ്ഥാനത്തെത്തി. 24 മണിക്കൂറിനിടെ 230 കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണ സംഖ്യ 5394 ആയി. 8392 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്.

ഡല്‍ഹിയിലെ ഐസിഎംആർ ആസ്ഥാനം അടക്കേണ്ട സാഹചര്യമുണ്ടായി. ഐസിഎംആറിലെ ശാസ്ത്രജ്ഞന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് സ്ഥാപനം അടച്ചത്. അണുവിമുക്തമാക്കുന്നതിന്റെ ഭാഗമായി ഇന്നും നാളെയുമാണ് ഐസിഎംആർ അടച്ചിടുക. മുംബൈയിൽ നിന്ന് ഡൽഹിയിലെത്തിയ ശാസ്ത്രജ്ഞനാണ് കോവിഡ് കണ്ടെത്തിയത്. കഴിഞ്ഞ ആഴ്ച ഐസിഎംആർ ഡയറക്ടർ ഉൾപ്പടെയുള്ളവര്‍ പങ്കെടുത്ത യോഗത്തിൽ ഇദ്ദേഹമുണ്ടായിരുന്നു.

Exit mobile version