Site icon Ente Koratty

രാജ്യം തുറന്നേ മതിയാവൂ; ജനങ്ങൾ ഉത്തരവാദിത്തം കാണിക്കണം: പ്രധാനമന്ത്രി

രാജ്യത്തെ സാമ്പത്തിക മേഖല തിരികെ വരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളാണ് കൊവിഡ് പോരാട്ടം നയിക്കുന്നതെന്നും കൊവിഡ് പ്രതിസന്ധി എല്ലാ വിഭാഗങ്ങളെയും ബാധിച്ചു എന്നും പ്രധാനമന്ത്രി പറഞ്ഞു. മൻ കി ബാതിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്. കൊവിഡിനെതിരെ കർമനിരതരായ ആരോഗ്യപ്രവർത്തകരെ അദ്ദേഹം അഭിനന്ദിച്ചു.

കൊവിഡ് ഭീഷണി രാജ്യം ശക്തമായി നേരിടുകയാണ്. ലോക്ക്ഡൗൺ പിന്മാറ്റം തുടങ്ങിയത് പ്രതിസന്ധികൾ അതിജീവിച്ചതിനു ശേഷമല്ല. രാജ്യം തുറക്കുമ്പോൾ വലിയ വെല്ലുവിളി നേരിടേണ്ടി വന്നേക്കാം. ഇത് ഏതൊക്കെ തരത്തിലുള്ള പ്രഹരം ഏല്പിക്കുമെന്ന് അറിയില്ല. പക്ഷേ, രാജ്യം തുറന്നേ മതിയാകൂ. ആവശ്യമായ മുൻകരുതൽ‌ നടപടികളോടെ സ്പെഷൽ ട്രെയിനുകളും വിമാനങ്ങളും സർവീസ് നടത്തും. ജനങ്ങൾ ഉത്തരവാദിത്വ ബോധത്തോടെ ഈ സ്വാതന്ത്ര്യം ഉപയോഗിക്കണം. കൊവിഡ് ഭീഷണി രാജ്യം കരുതലോടെ നേരിടുകയാണ്. രോഗവ്യാപനവും മരണവും കുറക്കാനായി. പോരാട്ടം ശ്രമകരവും ഏറെക്കാലം നീണ്ടുനിൽക്കുന്നതുമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൊവിഡ് പ്രതിസന്ധി എല്ലാ വിഭാഗങ്ങളെയും ബാധിച്ചു. തൊഴിലാളികളും പാവപ്പെട്ടവരും കൂടുതൽ ദുരിതത്തിലായി. രാജ്യം കുടിയേറ്റ തൊഴിലാളികൾക്ക് ഒപ്പമാണ്. തൊഴിലാളികളെ ശാക്തീകരിക്കേണ്ടത് വികസനത്തിന് ആവശ്യമാണ്. തൊഴിൽ മേഖല സജീവമാക്കാൻ നടപടി തുടരുന്നു. തൊഴിലാളികളുടെ ശക്തി രാജ്യം പ്രയോജനപ്പെടുത്തും. തൊഴിലാളികൾക്കായി വിവിധ പദ്ധതികൾ പരിഗണനയിലുണ്ട്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ തൊഴിലാളികളെ സഹായിക്കാൻ പദ്ധതി തയ്യാറാക്കുകയാണ്.-പ്രധാനമന്ത്രി പറയുന്നു.

രാജ്യം സ്വയം പരാപ്തതയിലേക്ക് നീങ്ങുകയാണ്. ഇറക്കുമതി കുറക്കണം. രാജ്യത്തിനകത്ത് ആഗോള ബ്രാൻഡുകൾ വികസിപ്പിക്കും. ആയുഷ്മാൻ ഭാരത് യോജനയിലൂടെ പാവപ്പെട്ടവർക്ക് മികച്ച ചികിത്സാ സൗകര്യം ഒരുക്കും. പ്രതിരോധ ശേഷി കൂട്ടുന്നതിന് പരമ്പരാഗത രീതികൾ ഗുണകരമാണ്. ആയുർവേദ ചികിത്സാ രീതികളും യോഗയും മറ്റു രാജ്യങ്ങളിലും താത്പര്യമുള്ളതാണ്. വിദ്യാഭ്യാസ മേഖലയിൽ സമൂല മാറ്റം കൊണ്ടുവരും. മഹാമാരിയും പ്രകൃതിക്ഷോഭവും രാജ്യത്തിനു വെലുവിളിയായെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version