Site icon Ente Koratty

ഹന്ദ്വാര ഏറ്റുമുട്ടലിൽ കേണൽ ഉൾപ്പടെ അഞ്ചുപേർക്ക് വീരമൃത്യു; കൊല്ലപ്പെട്ടത് ധീരതയ്ക്കുള്ള മെഡൽ രണ്ടുതവണ നേടിയ കേണൽ

ശ്രീനഗർ: ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു കേണലും ഒരു മേജറും ഉൾപ്പടെ അഞ്ച് സൈനികർ വീരമൃത്യൂ വരിച്ചു. രണ്ടുതവണ ധീരതയ്ക്കുള്ള മെഡൽ നേടിയിട്ടുള്ള കേണൽ അശുതോഷ് ശർമ്മയാണ് ഹന്ദ്വാര ഏറ്റുമുട്ടലിൽ ഇന്ന് വീരമൃത്യു വരിച്ചത്. 21 രാഷ്ട്രീയ റൈഫിൾസ് യൂണിറ്റിന്‍റെ കമാൻഡിങ് ഓഫീസറായിരുന്നു കേണൽ അശുതോഷ് ശർമ്മ. ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലെ ഹന്ദ്വാരയിലാണ് ഭീകരരുമായി ഏറ്റുമുട്ടൽ ഉണ്ടായത്. ശനിയാഴ്ച രാത്രി തുടങ്ങിയ ഏറ്റുമുട്ടലിൽ അശുതോഷിനെ കൂടാതെ മേജർ അനൂജ് സൂദ്, നായിക് രാജേഷ്, ലാൻസ് നായിക് ദിനേശ് എന്നിവരും കൊല്ലപ്പെട്ടു. ജമ്മു കശ്മീർ പോലീസിന്റെ സബ് ഇൻസ്പെക്ടറാണ് കൊല്ലപ്പെട്ട മറ്റൊരാൾ. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കമാൻഡിങ് ഓഫീസറോ കേണൽ പദവിയിലോ ഉള്ളവരിൽ ജീവൻ നഷ്ടപ്പെടുന്ന ആദ്യ ഓഫീസറാണ് അശുതോഷ്.

കുപ്വാര ഹന്ദ്വാരയിലെ ചാംഗിമുല്ലയിലെ ഒരു വീട്ടിലെ സിവിലിയൻ തടവുകാരെ തീവ്രവാദികൾ കൂട്ടിക്കൊണ്ടുപോയെന്ന രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിൽ കരസേനയും പൊലീസും സംയുക്തമായി തെരച്ചിൽ ആരംഭിച്ചത്. സായുധരെ ഒഴിപ്പിക്കുന്നതിനായി അഞ്ച് യൂണിറ്റ് സൈനികരും, പോലീസ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം തീവ്രവാദികൾക്ക് ആധിപത്യമുള്ള പ്രദേശത്ത് പ്രവേശിച്ചു. കരസേനയുടെയും പോലീസിന്റെയും സംഘം പ്രദേശത്ത് പ്രവേശിച്ച് ഭീകരർ കൂട്ടിക്കൊണ്ടുപോയവരെ മോചിപ്പിച്ചു.

അതേസമയം, തീവ്രവാദികൾ സൈന്യത്തിനും പൊലീസിനും നേരെ കനത്ത വെടിവയ്പ് നടത്തി. തുടർന്നുണ്ടായ പോരാട്ടത്തിൽ രണ്ട് ഭീകരരെ കൊലപ്പെടുത്തി. എന്നാൽ മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിൽ നാല് സൈനിക ഉദ്യോഗസ്ഥർക്കും ഒരു പോലീസ് ഉദ്യോഗസ്ഥനും ജീവൻ നഷ്ടമായതായി കരസേന പത്രകുറിപ്പിൽ അറിയിച്ചു.

സംഭവത്തിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ട്വിറ്ററിലൂടെ അനുശോചിച്ചു. “ഹന്ദ്വാരയിൽ (ജമ്മു കശ്മീർ) നമ്മുടെ സൈനികരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും നഷ്ടം വളരെയധികം അസ്വസ്ഥതയുളവാക്കുന്നു. തീവ്രവാദികൾക്കെതിരായ പോരാട്ടത്തിൽ അവർ മാതൃകാപരമായ ധൈര്യം കാണിക്കുകയും രാജ്യത്തെ സേവിക്കുമ്പോൾ പരമമായ ത്യാഗം ചെയ്യുകയും ചെയ്തു. അവരുടെ ധീരതയും ത്യാഗവും ഞങ്ങൾ ഒരിക്കലും മറക്കില്ല,” അദ്ദേഹം പറഞ്ഞു എഴുതി.

വീരമൃത്യൂവരിച്ച സൈനികർക്ക് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയും ആദരാഞ്ജലി അർപ്പിച്ചു. “ഇന്ന് രാവിലെ ഹാൻഡ്‌വാരയിൽ ഡ്യൂട്ടിയ്ക്കിടെ ജീവൻ നഷ്ടമായ സൈനിക ഉദ്യോഗസ്ഥരുടെയും പോലീസ് ഉദ്യോഗസ്ഥന്‍റെയും നിര്യാണത്തിൽ ഖേദിക്കുന്നു. അവരുടെ ആത്മാക്കൾക്ക് നിത്യശാന്തി നേരുന്നു. അവരുടെ കുടുംബങ്ങൾക്കും സഹപ്രവർത്തകർക്കും ഈ പ്രയാസകരമായ സമയത്തെ അതിജീവിക്കാനുള്ള കരുത്ത് ഉണ്ടാകട്ടെ”- ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു. 

Exit mobile version