Site icon Ente Koratty

എല്ലാ സോണുകളിലും മദ്യഷാപ്പുകള്‍ക്ക് അനുമതി; കേന്ദ്ര നിലപാടില്‍ വിമര്‍ശനമുയരുന്നു

രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടിയതോടെ ആഭ്യന്തര മന്ത്രാലയം റെഡ് സോണ്‍ ഉള്‍പ്പെടെ എല്ലാ മേഖലകളിലും മദ്യം, പാന്‍, പുകയില എന്നിവകള്‍ക്ക് വില്‍പനാ അനുമതി നല്‍കി. അതേസമയം, കണ്ടെയ്‌നര്‍ സോണുകള്‍, മാളുകള്‍, മാര്‍ക്കറ്റ് കോംപ്ലക്‌സുകള്‍ എന്നിവയില്‍ മദ്യവില്‍പ്പനശാലകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ എംഎച്ച്എ പ്രസ്താവനയില്‍ പറയുന്നു.

”എല്ലാ സോണുകളിലും മദ്യവില്‍പ്പന ശാലകളും പാന്‍ ഷോപ്പുകളും പ്രവര്‍ത്തിക്കാന്‍ അനുവദിക്കും, അതേസമയം പരസ്പരം കുറഞ്ഞത് ആറടി ദൂരം ഉറപ്പുവരുത്തുകയും കടയില്‍ ഒരേ സമയം അഞ്ചില്‍ കൂടുതല്‍ പേര്‍ ഹാജരാകാതിരിക്കുകയും ചെയ്യണം,” ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, സ്‌കൂളുകളും പള്ളികളും ഫാക്ടറികളും തുറക്കാന്‍ അനുമതിയില്ലാതിരിക്കെ എല്ലാ സോണുകളിലും മദ്യഷാപ്പുകള്‍ക്ക് അനുമതിനല്‍കിയ കേന്ദ്ര നിലപാടില്‍ വിമര്‍ശനമുയരുന്നുണ്ട്. മെയ് മൂന്നിന് ശേഷം മദ്യഷാപ്പുകള്‍ തുറക്കുന്നതിന് വിലക്കില്ലെങ്കിലും ബാറുകള്‍ തുറക്കാന്‍ പാടില്ലെന്നായിരുന്നു നേരത്തെയുള്ള നിര്‍ദ്ദേശം. എന്നാല്‍ സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ തുറക്കുന്നതില്‍ കേന്ദ്രം ഇളവ് നല്‍കിയിരിക്കുന്നത്. ബാറുകളില്‍ ഇരുന്ന് മദ്യപിക്കാന്‍ അനുവദിക്കില്ല. പാഴ്‌സല്‍ മദ്യവില്‍പ്പന അനുവദിച്ചേക്കും. ആറടി അകലം പാലിച്ചുനിന്നാകലും എല്ലാവരും മാസ്‌ക് ധരിക്കലും നിര്‍ബന്ധമാണ്. ഒരു സമയത്ത് അഞ്ച് പേരില്‍ കൂടുതല്‍ കടകളില്‍ ഉണ്ടാകരുത്. അതേസമയം, മദ്യഷാപ്പുകളിലെ ആറടി അകലം ഉള്‍പ്പടെയുള്ള കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ പാലിക്കുക സംസ്ഥാനങ്ങള്‍ക്ക് ശ്രമകരമായിരിക്കുമെന്നാണ് വിലയിരുത്തുന്നത്.

പൊതുസ്ഥലങ്ങളില്‍ മദ്യം, പുകയില, പാന്‍മസാല എന്നിവ ഉപയോഗിക്കുന്നതിനുള്ള നിരോധനം തുടരും. എന്നാല്‍ സിഗരറ്റ്, പുകയില ഉല്‍പ്പന്നങ്ങള്‍, പാന്‍മസാല എന്നിവ വില്‍ക്കുന്ന കടകളും തുറക്കാം. അവിടെയും സാമൂഹ്യ അകലം നിര്‍ബന്ധമാണ്. അതേസമയം റെഡ് സോണുകള്‍ അല്ലാത്തയിടങ്ങളില്‍ ബാര്‍ബര്‍ ഷാപ്പുകള്‍ക്ക് അനുമതി നല്‍കി. രാവിലെ 7 മുതല്‍ രാത്രി 7 വരെ മാത്രമെ കടകള്‍ തുറക്കാവു. പൊതുസ്ഥലങ്ങളില്‍ തുപ്പുന്നത് കുറ്റകരമാണ്. വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം 50 ആയി ഉയര്‍ത്തി. സംസ്‌കാര ചടങ്ങകളില്‍ 20 പേര്‍ മാത്രമെ പങ്കെടുക്കാവു. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാര്‍ക്കും ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമാക്കണമെന്നും ഉത്തരവില്‍ പറയുന്നു.

റെഡ് (ഹോട്ട്സ്‌പോട്ട്), ഗ്രീന്‍, ഓറഞ്ച് സോണുകള്‍ അടിസ്ഥാനമാക്കി വിപുലീകരിച്ച മൂന്നാം ഘട്ട ലോക്ക്ഡൗണിലെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഹരിത, ഓറഞ്ച് മേഖലകളില്‍ വരുന്ന ജില്ലകളില്‍ ഗണ്യമായ ഇളവുകളാണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ അനുവദിച്ചത്.

അതേസമയം, ഇളവുകള്‍ക്കിടയിലും രാത്രി 7 നും രാവിലെ 7 നും ഇടയില്‍ എല്ലാ തരംയാത്രകളും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

Exit mobile version