Site icon Ente Koratty

ആന്ധ്രയുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനപാത മതിൽ കെട്ടി അടച്ച് തമിഴ്നാട്

ആന്ധ്രയുമായി അതിർത്തി പങ്കിടുന്ന പ്രദേശം മതിലു കെട്ടി അടച്ച് തമിഴ് നാട് വെല്ലൂർ ഭരണകൂടം. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണ് ഞായറാഴ്ച കല്ലും സിമന്റും ഉപയോഗിച്ച് മതിലു കെട്ടി മറച്ചത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അന്തർസംസ്ഥാന യാത്ര തടയാനാണ് ഇതെന്നാണ് ന്യായീകരണം.

അതേസമയം, ആന്ധ്രയിലെ ചിറ്റൂർ ജില്ല ഭരണകൂടവുമായി ആലോചിക്കാതെയാണ് വെല്ലൂർ ജില്ല ഭരണകൂടം ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. അന്തർ സംസ്ഥാന ചട്ടങ്ങളുടെ ലംഘനമാണ് തമിഴ്നാട് നടത്തിയതെന്ന് ഇതിനകം തന്നെ ആരോപണം ഉയർന്നു കഴിഞ്ഞു. രാജ്യത്ത് ലോക്ക്ഡൗൺ തുടരുന്നതിനിടയിലാണ് മതിൽ പണിതത്.

വെല്ലൂർ ജില്ലയിലെ ഗുഡിയാട്ടം ഗ്രാമത്തിൽ നിർമിച്ച മതിലിന് മൂന്നടി വീതിയും അഞ്ചടി ഉയരവുമുണ്ട്. മതിലിനെക്കുറിച്ച് ചിറ്റൂർ കളക്ടർ അറിഞ്ഞത് ഞായറാഴ്ചയാണ്. വെല്ലൂരിനും ചീറ്റൂരിനും ഇടയിൽ ഒരു അന്തർ സംസ്ഥാന ചെക്ക് പോസ്റ്റ് ഉണ്ടെന്നും ഈ സാഹചര്യത്തിൽ രണ്ട് സംസ്ഥാനങ്ങൾക്കിടയിൽ ഈ മതിൽ നിർമിച്ചത് വിചിത്രമാണെന്നും ചിറ്റൂർ ജോയിന്റ് കളക്ടർ ഡി മാർക്കണ്ഡേയലു പറഞ്ഞു.

Exit mobile version