Site icon Ente Koratty

രാജ്യത്ത് കോവിഡ് മരണം 324 ആയി, ഇന്നലെ മാത്രം 905 പേർക്ക് രോഗം സ്ഥിരീകരിച്ചു

രാജ്യത്ത് കോവിഡ് മൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ 51 പേർ മരിച്ചു. 905 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. ആകെ മരിച്ചവരുടെ എണ്ണം 324 ആയി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 9352 കടന്നു.

രാജസ്ഥാനിൽ 93 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗികളുടെ എണ്ണം 897 കടന്നു. ഗുജറാത്തിൽ പുതിയ 34 കേസ് കൂടി സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 572 ആയി. ജമ്മു കശ്മീരിൽ 25 പേർക്ക് കൂടി രോഗം റിപ്പോർട്ട് ചെയ്തു. ജാ൪ഖണ്ഡ്, മധ്യപ്രദേശ് ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലും പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. മഹാരാഷ്ട്രക്ക് പിന്നാലെ ഡൽഹിയിലും കോവിഡ് ബാധിതരുടെ എണ്ണം 1000 കടന്നു. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ഐ.സി.എം.ആർ അറിയിച്ചു.

ഉത്തർപ്രദേശിലെ കെ.ജി.എം.യു ആശുപത്രിയിലെ 65 ഡോക്ടർമാരടക്കമുള്ള ആരോഗ്യ പ്രവർത്തകരെ നിരീക്ഷണത്തിലാക്കി. ആശുപത്രിയിൽ 64 വയസ്സുള്ളയാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. ഡൽഹി ഗംഗ റാം ആശുപത്രിയിലെ മൂന്ന് ആരോഗ്യ പ്രവർത്തകർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

ഡൽഹിയിൽ നിയന്ത്രണ മേഖലയുടെ എണ്ണം 47 ആയി. ഉത്തർപ്രദേശിൽ 62 ഹോട്ട് സ്പോട്ടുകൾ കൂടി കണ്ടെത്തി. അരുണാചൽ പ്രദേശിലും ലോക്ക് ഡൗൺ ഈ മാസം 30 വരെ നീട്ടി. 982 പേർക്ക് രാജ്യത്ത് ഇതുവരെ രോഗം ഭേദമായി. കേരളത്തിൽ നിന്ന് വയനാടും കോട്ടയവുമടക്കം കഴിഞ്ഞ 14 ദിവസത്തിനിടെ രാജ്യത്തെ 15 സംസ്ഥാനങ്ങളിലെ 25 ജില്ലകളിൽ ഒരു കോവിഡ് കേസ് പോലും സ്ഥിരീകരിച്ചിട്ടില്ല.

Exit mobile version