Site icon Ente Koratty

ലോകം കൊറോണ ഭീതിയില്‍ കഴിയുമ്പോള്‍ പ്രസവാവധി വേണ്ട; ഒരു മാസം പ്രായമുള്ള കുഞ്ഞുമായി ജോലിക്കെത്തി ഐ.എ.എസ് ഓഫീസര്‍

ലോകം കൊറോണക്കെതിരെ പോരാടിക്കൊണ്ടിരിക്കുമ്പോള്‍ പ്രസവാവധിയെടുത്ത് വീട്ടിലിരിക്കാന്‍ ശ്രീജന തയ്യാറല്ല. അവധി വേണ്ടെന്ന് വച്ച് വീണ്ടും ജോലിയില്‍ തിരികെ പ്രവേശിച്ചിരിക്കുകയാണ് ആന്ധ്രാപ്രദേശില്‍ നിന്നുള്ള ഈ ഐ.എ.എസ് ഓഫീസര്‍.

2013 ബാച്ച് ഐഎഎസ് ഓഫിസർ ആയ ശ്രീജന ഗ്രേറ്റർ വിശാഖപട്ടണം മുൻസിപ്പൽ കോർപ്പറേഷൻ (ജി.വി.എം.സി) കമ്മിഷണർ ആണ്. കൊറോണ പ്രതിസന്ധിയ്ക്കെതിരേ ആന്ധ്രപ്രദേശ് പോരാടുമ്പോൾ വീട്ടിലിരിക്കാന്‍ ഈ ഉദ്യോഗസ്ഥക്ക് സാധിക്കുമായിരുന്നില്ല. ഒരു മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞുമായി ആറ് മാസത്തെ പ്രസവാവധി ഉപേക്ഷിച്ച് വീണ്ടും ശ്രീജന ജോലിക്ക് കയറി.

ഒരു കയ്യില്‍ സ്വന്തം കുഞ്ഞിനെയും മറുകയ്യില്‍ ഫോണുമായി ഇരിക്കുന്ന ശ്രീജനയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ചിഗുരു പ്രശാന്ത് കുമാർ എന്നൊരാളാണ് ഈ ചിത്രം തന്റെ ട്വിറ്റർ പേജിലൂടെ പങ്കുവച്ചത്.

“ഇത് എന്നെ സംബന്ധിച്ചിടത്തോളം ഒരു കടമയാണ്. ഒരു മനുഷ്യനെന്ന നിലയിൽ, ഭരണനിർവ്വഹണത്തിന് എന്തെങ്കിലും സഹായം നൽകണമെന്നത് എന്റെ ഉത്തരവാദിത്തമാണ്. നാമെല്ലാവരും ഒരുമിച്ച് നിൽക്കുകയും പരസ്പരം ശക്തരാക്കുകയും ചെയ്യേണ്ട സമയമാണിതെന്ന് എനിക്ക് തോന്നി,” ശ്രീജന പറഞ്ഞു.

ശ്രീജനയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.” കൊറോണക്കെതിരെ പോരാടാന്‍ ഇത്തരം യോദ്ധാക്കളെ ലഭിക്കുന്നത് രാജ്യത്തിന്റെ ഭാഗ്യമാണെന്ന്” കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് ട്വീറ്റ് ചെയ്തു. ” ഒരു മാസം പ്രായമുള്ള കുഞ്ഞുമായിട്ടാണ് ശ്രീജന ജോലിക്കെത്തിയത്. ഈ പ്രതിസന്ധിക്കിടയിലും അവരുടെ കടമ ചെയ്യാന്‍ ഉത്തരവാദിത്തം കാട്ടിയെന്ന് ബി.ജെ.പി നേതാവ് ബി.എല്‍ സന്തോഷ് ട്വീറ്റ് ചെയ്തു.

ആന്ധ്രാപ്രദേശില്‍ ഇതുവരെ 427 പേര്‍ക്കാണ് കോവിഡ് ബാധിച്ചിട്ടുള്ളത്. ഏഴ് കോവിഡ് മരണങ്ങളും സംസ്ഥാനത്ത് നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Exit mobile version