Site icon Ente Koratty

രാജ്യത്ത് സമൂഹവ്യാപനത്തിന്റെ സൂചന; രോഗബാധിതരിൽ 40% പേരും വിദേശയാത്ര ചെയ്യുകയോ സമ്പർക്കത്തിൽ വരികയോ ചെയ്തട്ടില്ല

രാജ്യത്ത് കോവിഡ് 19ന്റെ സമൂഹ വ്യാപനം ഉണ്ടായെന്നതിന്റെ സൂചനകളെന്ന് ഐസിഎംആര്‍. ഐസിഎംആര്‍ പഠന റിപ്പോര്‍‌ട്ടിലാണ് ഇക്കാര്യം സൂചിപ്പിപ്പിച്ചിട്ടുള്ളത്. രാജ്യത്തെ രോഗികളില്‍ 40 ശതമാനം പേരും വിദേശയാത്ര നടത്തുകയോ സമ്പര്‍ക്ക പട്ടികയില്‍ വരുന്നവരോ അല്ല.

ആദ്യഘട്ടത്തില്‍ ഐ.സി.എം.ആര്‍ നടത്തിയ പഠനത്തില്‍ സാമൂഹിക വ്യാപന സൂചനകളില്ല എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ രണ്ടാംഘട്ടത്തിലെ പഠനത്തില്‍ സാമൂഹിക വ്യാപന സാധ്യത വെളിവാക്കുന്ന പോസിറ്റീവ് കേസുകളാണ് കണ്ടെത്താന്‍ കഴിഞ്ഞത്.

ഫെബ്രുവരി 15നും ഏപ്രില്‍ രണ്ടിനുമിടയില്‍ 5911 സാമ്പിളുകളാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസേര്‍ച്ച് (ഐ.സി.എം.ആര്‍) ടെസ്റ്റ് ചെയ്തത്. ഇതില്‍ 104 എണ്ണം പോസിറ്റീവ് ആയിരുന്നു. 20 സംസ്ഥാനങ്ങളിലെ 52 ജില്ലകളിലായാണ് ഈ 104 പോസിറ്റീവ് കേസുകള്‍ വ്യാപിച്ച് കിടക്കുന്നത്.

തീവ്രമായ ലക്ഷണങ്ങള്‍ കാണിക്കുന്നയാളുകളെ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയാണ് ഐ.സി.എം.ആര്‍ പഠനം നടത്തിയത്. മാര്‍ച്ച് 14ന് മുമ്പ് ഇത്തരത്തില്‍ ടെസ്റ്റിന് വിധേയമാക്കിയ ആരിലും പോസിറ്റീവ് കേസ് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. മാര്‍ച്ച് 15നും 21നും ഇടയില്‍ 106 പേരില്‍ നടത്തിയ പഠനത്തില്‍ 2 പേര്‍ക്കേ കോവിഡ് സ്ഥിരീകരിക്കാന്‍ കഴിഞ്ഞുള്ളൂ.

പിന്നീട് ഓരോ ഘട്ടത്തിലും കേസുകളില്‍ വലിയ വര്‍ധനവാണുണ്ടായത്. മാര്‍ച്ച് 22നും മാര്‍ച്ച് 28നും ഇടയില്‍ 2877 പേരില്‍ നടത്തിയ പഠനത്തില്‍ 48 പേരില്‍ രോഗം സ്ഥിരീകരിച്ചു. മാര്‍ച്ച് 29നും ഏപ്രില്‍ 2നും 2069 തീവ്രമായ രോഗലക്ഷണങ്ങളുള്ളവരില്‍ നടത്തിയ ടെസ്റ്റുകളില്‍ 54 എണ്ണം പോസിറ്റീവ് ആയിരുന്നു.

അതായത് 5911 തീവ്രരോഗ ലക്ഷണങ്ങളുള്ളവരെ ടെസ്റ്റിന് വിധേയമാക്കിയപ്പോള്‍ അതില്‍ 104 (1.8%) പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കാനായി. ഇതില്‍ 40 കേസുകള്‍ക്ക് (39.2%) വിദേശയാത്രാ ചരിത്രമോ വിദേശികളുമായോ സമ്പര്‍ക്കമോ ഇല്ല. 15 സംസ്ഥാനങ്ങളിലെ 36 ജില്ലകളില്‍ നിന്നാണ് ഈ 40 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ഇതില്‍ 13 കേസുകള്‍ ഗുജറാത്തില്‍ നിന്നാണ് (1.6%). തമിഴ്‍നാട് – 5 (0.9%), മഹാരാഷ്ട്ര 21 (3.8%), കേരളം- 1 (0.2%) എന്നിങ്ങനെ പോകുന്നു ഐ.സി.എം.ആര്‍ സാമ്പിളുകളിലുള്‍പ്പെട്ട കോവിഡ് 19 സ്ഥിരീകരിച്ച സംസ്ഥാനങ്ങള്‍.

Exit mobile version