Site icon Ente Koratty

അതിര്‍ത്തി തുറക്കില്ലെന്ന് കര്‍ണാടകം; കേന്ദ്രം വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി

കാസര്‍ഗോഡ് അതിര്‍ത്തി തുറക്കില്ലെന്ന വാശിയില്‍ കര്‍ണാടകം. കൊവിഡ് പശ്ചാത്തലത്തില്‍ കാസര്‍ഗോഡ് നിന്നുള്ള അതിര്‍ത്തി കര്‍ണാടകം അടച്ചത് ചോദ്യം ചെയ്തുള്ള പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കര്‍ണാടക അഡ്വക്കേറ്റ് ജനറല്‍ കേരള ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചത്.

കര്‍ണാടകയുടെ നടപടി മനുഷ്യാവകാശത്തിന്റെ ലംഘനമാണെന്നും രാജ്യശത്ത ഒരു പൗരനും ചികിത്സ നിഷേധിക്കാനാവില്ലെന്നും എല്ലാവര്‍ക്കും തുല്യ അവകാശമാണുള്ളതെന്നും കേരളം ചൂണ്ടിക്കാട്ടി. മൗലികാവകാശ വിഷയത്തില്‍ ഇടപെടാന്‍ േകാടതിക്ക് കഴിയുമെന്നും കേരളം വ്യക്തമാക്കി. ദേശീയപാത കേന്ദ്രത്തിന്റെ വിഷയമാണെന്നും അതടയ്ക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്നും കേരളം വാദിച്ചു.

കര്‍ണാടകയുടെ നടപടി മനുഷ്യത്വരഹിതമാെണന്നൂം മറ്റു രോഗങ്ങള്‍ മൂലം ആളുകള്‍ മരിച്ചാല്‍ ആര് സമാധാനം പറയുമെന്നും ഹൈക്കോടതി ആരാഞ്ഞു. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് സ്വീകരിച്ചാല്‍ അംഗീകരിക്കാമെന്ന് കര്‍ണാടക വ്യക്തമാക്കി. ഇതോടെ വൈകിട്ട് അഞ്ചരയ്ക്ക് കോടതി വീണ്ടും ചേരുമ്പോള്‍ കേന്ദ്രം നിലപാട് അറിയിക്കണമെന്നും അല്ലെങ്കില്‍ ഉത്തരവ് നല്‍കുമെന്നും കോടതി അറിയിച്ചു.

കാസര്‍ഗോഡ് അതിര്‍ത്തി അടച്ചത് സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്‌നമായി കാണേണ്ടതില്ലെന്നും രുക്ഷമായ രോഗബാധയുണ്ടായ സ്ഥലത്തെ മറ്റു സ്ഥലങ്ങളില്‍ നിന്ന് വേര്‍തിരിക്കുകമാണ് ചെയ്തിരിക്കുന്നതെന്നും കര്‍ണാടക ചൂണ്ടിക്കാട്ടിയിരുന്നു. വയനാട് അതിര്‍ത്തി തുറന്നുകൊടുത്തിട്ടുണ്ട്. കേരളത്തിലേക്കുള്ളത് മാത്രമല്ല, മഹാരാഷ്ട്ര, ഗോവ അതിര്‍ത്തികളും അടച്ചിട്ടുണ്ട്. കൊവിഡ് ബാധിതരെ ഒഴിവാക്കി മറ്റുള്ളവരെ കടത്തിവിടുക പ്രയോഗികമല്ല. മംഗലാപുരത്ത് കൂടുതല്‍ ആളുകളെ പ്രവേശിപ്പിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും കര്‍ണാടക വാദിച്ചു.

കര്‍ണാടകയുടെ നടപടി തുല്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണ്. അതിര്‍ത്തി മണ്ണിട്ട് അടച്ചുവെന്നും ചികിത്സ കിട്ടാതെ ഇതിനകം ആറു പേര്‍ മരണപ്പെട്ടുവെന്നും കേരളം ചൂണ്ടിക്കാട്ടി. കാസര്‍ഗോഡ് നിന്നുള്ളവര്‍ കാലങ്ങളായി മംഗലാപുരത്താണ് ചികിത്സ തേടുന്നത്. രോഗികളെ പ്രവേശിപ്പിക്കാന്‍ സന്നദ്ധ പ്രകടിപ്പിച്ചുകൊണ്ടുള്ള ആശുപത്രികളുടെ സത്യവാങ്മൂലവും കേരളം സമര്‍പ്പിച്ചു. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് കോടതി നടപടികള്‍ നടക്കുന്നത്.

Exit mobile version