Site icon Ente Koratty

ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കിൽ വർദ്ധന: കൂട്ടിയത് 5600 രൂപ വരെയെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കിൽ വർദ്ധന വരുത്തിയതായി റിപ്പോർട്ട്. കുറഞ്ഞ നിരക്കിൽ 10 ശതമാനവും കൂടിയ നിരക്കിൽ 30 ശതമാനവും വർദ്ധിപ്പിച്ചിച്ചതായാണ് റിപ്പോർട്ട്. ഇതോടെ വിമാന ടിക്കറ്റ് നിരക്കിൽ പരമാവധി 5600 രൂപ വരെ വർദ്ധിക്കുമെന്നാണ് സൂചന. കോവിഡ് സാഹചര്യത്തിൽ സർവീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. ഇതു കാരണം ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാൻ ആഭ്യന്തര ഫ്ലൈറ്റ് ഓപ്പറേറ്റർമാർക്ക് നിരക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മെയ് 25 ന് ആഭ്യന്തര വിമാനങ്ങൾ സർവീസ് പുനരാരംഭിക്കുമ്പോഴാണ് നിരക്ക് പരിധി നിശ്ചയിച്ചു നൽകിയത്.

മെയ് 21 ന് ഏവിയേഷൻ റെഗുലേറ്ററായ ഡി‌ജി‌സി‌എ ആണ് സർക്കാർ തീരുമാനിച്ച നിരക്ക് പരിധി പുറപ്പെടുവിച്ചത് – 40 മിനിറ്റിൽ താഴെ ദൈർഘ്യമുള്ള ആഭ്യന്തര വിമാന സർവീസുകൾക്ക് താഴ്ന്നതും ഉയർന്നതുമായ പരിധി 2,000 രൂപയും 6,000 രൂപയും ആണ്, 40-60 മിനിറ്റ് 2,500 രൂപയും 7,500 രൂപ, 60-90 മിനിറ്റിന് 3,000 രൂപ, 9,000 രൂപ, 90-120 മിനിറ്റിന് 3,500 രൂപ, 10,000 രൂപ, 120-150 മിനിറ്റിന് 4,500 രൂപ, 13,000 രൂപ, 150-180 മിനിറ്റിന് 5,500 രൂപയ്ക്കും 15,700 രൂപയ്ക്കും 180- നും 210 മിനിറ്റ് 6,500 രൂപയും 18,600 രൂപയും എന്നിങ്ങനെയാണ് അന്ന് നിശ്ചയിച്ച നിരക്ക്.

180-210 മിനിറ്റ് ദൈർഘ്യമുള്ള ഫ്ലൈറ്റിന്റെ ഉയർന്ന നിരക്ക് ഇപ്പോൾ 18,600 രൂപയാണ്. ഇത് 30 ശതമാനം വർദ്ധിപ്പിച്ചാൽ 24,200 രൂപയായി ഉയരും. 5,600 രൂപയുടെ വർധനവാണ് ഈ ബാൻഡിൽ ഉണ്ടായിരിക്കുന്നത്. ഏറ്റവും ചെറിയ റൂട്ടിൽ, കുറഞ്ഞ നിരക്കിലുള്ള ബാൻഡ് 10% വർദ്ധിപ്പിക്കും, അതായത് 200 രൂപ ടിക്കറ്റ് നിരക്കിൽ വർദ്ധിക്കും.

ഇക്കാലത്ത് വിമാന സർവീസുകൾ നടത്തിക്കൊണ്ടുപോകുന്നത് അസാധാരണമായ നടപടിയാണെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി ബുധനാഴ്ച വ്യക്തമാക്കിയിരുന്നു, വിമാന സർവീസുകൾ കോവിഡ് -19 ന് മുമ്പുള്ള നിലയിലെത്തിയാൽ നിരക്ക് വർദ്ധന പിൻവലിക്കുമെന്ന് രാജ്യസഭയിലെ ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി പറഞ്ഞു, സിവിൽ ഏവിയേഷൻ മേഖല 2020 മാർച്ച് 23 ന് പൂർണ്ണമായും അടച്ചുപൂട്ടി. കർശന നിയന്ത്രണങ്ങളോടെ മെയ് 25 നാണ് ആഭ്യന്തര സർവീസ് വീണ്ടും തുടങ്ങിയത്. ഇപ്പോൾ രാജ്യത്ത് 80 ശതമാനം വരെ വിമാന സർവീസുകൾ പ്രവർത്തിക്കുന്നില്ല. കോവിഡ് കാലത്തെ മാന്ദ്യം കൂടി കണക്കിലെടുത്ത് വിമാന കമ്പനികളാണ് ഈ തീരുമാനം എടുത്തതെന്നും സിവിൽ ഏവിയേഷൻ വകുപ്പ് മന്ത്രി വ്യക്തമാക്കി.

“ഞങ്ങൾ ഇപ്പോൾ ഒരു രസകരമായ സാഹചര്യത്തെ അഭിമുഖീകരിക്കുന്നു. ഒരു വശത്ത്, ചില കമ്പനികൾ പൂർണ്ണ ശേഷിയിൽ പ്രവർത്തനം പുനരാരംഭിക്കാൻ ആഗ്രഹിക്കുന്നു, അതേസമയം മറ്റു ചിലർ പ്രവർത്തനം മന്ദഗതിയിലാകാൻ ആഗ്രഹിക്കുന്നു,” അദ്ദേഹം പറഞ്ഞു, 80 ന് അപ്പുറത്തേക്ക് ഉയർത്താനുള്ള തീരുമാനത്തെ സർക്കാർ പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം വിമാന സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നത് വൈറസ് വ്യാപനം, പാലിക്കേണ്ട നിബന്ധനകൾ, കോവിഡ് മാനദണ്ഡം എന്നിവയെ അടിസ്ഥാനമാക്കി ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു.

24 പുതിയ ആഭ്യന്തര വിമാനങ്ങൾ ആരംഭിക്കാൻ സ്‌പൈസ് ജെറ്റ് തീരുമാനിച്ചിട്ടുണ്ട്. അജ്മീർ, ജയ്‌സാൽമർ, അഹമ്മദാബാദ്, ബെംഗളൂരു തുടങ്ങിയ നഗരങ്ങളെ ഉൾപ്പെടുത്തിയാണ് പുതിയ സർവീസുകൾ.

Exit mobile version