Site icon Ente Koratty

എട്ടുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിനക്കണക്കുമായി രാജ്യം; ആശങ്കയായി കേരളവും മഹാരാഷ്ട്രയും

ന്യൂഡൽഹി: രാജ്യത്ത് ആശ്വാസം ഉയർത്തി കോവിഡ് കണക്കുകൾ കുത്തനെ കുറയുകയാണ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 8,635 പുതിയ കോവിഡ് കേസുകളാണ് ഇന്ത്യയിൽ സ്ഥിരീകരിച്ചത്. കഴിഞ്ഞ എട്ടുമാസത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്.

ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ 1,07,66,245 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1,04,48,406 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 1,63,353 സജീവ കേസുകളാണ് നിലവിൽ രാജ്യത്തുള്ളത്.ആക്ടീവ് രോഗികളുടെ എണ്ണത്തിൽ ആഗോളതലത്തിൽ ഇന്ത്യ പതിനേഴാം സ്ഥാനത്താണുള്ളത്.

കുറഞ്ഞ മരണനിരക്കും ഉയർന്ന രോഗമുക്തി നിരക്കുമാണ് രാജ്യത്തിന് ആശ്വാസം പകരുന്ന മറ്റൊരു കാര്യം. കഴിഞ്ഞ ഒറ്റദിവസത്തിനിടെ ആകെ 94 മരണങ്ങള്‍ മാത്രമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ മെയ് മാസത്തിന് ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ ഏകദിന കണക്കാണിത്. രാജ്യത്ത് ഇതുവരെ 1,54,486 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.

കോവിഡ് വാക്സിൻ വിതരണവും രാജ്യത്ത് വ്യാപകമായി തന്നെ നടക്കുന്നുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിൻ വിതരണ ഉദ്യമങ്ങളിലൊന്നാണ് രാജ്യത്ത് നടക്കുന്നത്. ആദ്യഘട്ടത്തിൽ കോവിഡ് പോരാട്ടത്തില്‍ മുൻപന്തിയിൽ നിൽക്കുന്ന ആരോഗ്യപ്രവർത്തകർ ഉൾപ്പെടെയുള്ളവര്‍ക്കാണ് വാക്സിൻ നല്‍കുന്നത്. ഏറ്റവും ഒടുവിലെ കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ 39,50,156 പേരാണ് വാക്സിൻ സ്വീകരിച്ചത്.

കോവിഡ് പരിശോധനകളും വിട്ടുവീഴ്ചയില്ലാതെ തന്നെ തുടരുന്നുണ്ട്. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് റിപ്പോർട്ടുകൾ അനുസരിച്ച് ഇതുവരെ ഇരുപത് കോടിയോളം സാമ്പിൾ പരിശോധനകൾ നടന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം 659422 സാമ്പിളുകളാണ് പരിശോധിച്ചത്.

ദേശീയതലത്തിൽ ആശ്വാസിക്കാൻ വകയുണ്ടെങ്കിലും കേരളവും മഹാരാഷ്ട്രയും നിലവിൽ ആശങ്കയായി നിൽക്കുന്നുണ്ട്. പ്രതിദിനക്കണക്കിൽ മുന്നില്‍ നിൽക്കുന്ന ഈ സംസ്ഥാനങ്ങളിൽ നിന്നാണ് നിലവിലെ കോവിഡ് കേസുകളിൽ 70%വും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പ്രത്യേകിച്ച് കേരളത്തിൽ. കോവിഡ് പോരാട്ടത്തിൽ തുടക്കത്തിൽ മുൻപന്തിയിൽ നിൽക്കുന്ന കേരളമാണ് നിലവിൽ കോവിഡ് രോഗികളുടെ പ്രതിദിനകണക്കിൽ മുന്നിൽ നിൽക്കുന്നത്. കഴിഞ്ഞ ദിവസം മാത്രം സംസ്ഥാനത്ത് 3459 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതുവരെ 3760 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായി തന്നെ ബാധിച്ച സംസ്ഥാനങ്ങളിലൊന്നായ മഹാരാഷ്ട്രയിൽ മുമ്പത്തെ അപേക്ഷിച്ച് രോഗവ്യാപനം കുറഞ്ഞിട്ടുണ്ടെങ്കിലും ആശങ്കയുടെ സാഹചര്യം നിലനിൽക്കുന്നുണ്ട്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 1948 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആകെ മരിച്ചവരുടെ 51,109 മരണങ്ങളും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

മറ്റു സംസ്ഥാനങ്ങളിൽ കോവിഡ് നിരക്കുകൾ ഗണ്യമായി കുറഞ്ഞിട്ടും കേരളത്തിലും മഹാരാഷ്ട്രയിലും നിരക്ക് ഉയർന്നു നിൽക്കുന്നത് സാഹചര്യത്തിൽ കേരളത്തിലേക്കും മഹാരാഷ്ട്രയിലേക്കും കേന്ദ്രസർക്കാർ ഉന്നതതല സംഘത്തെ അയച്ചിരിക്കുകയാണ്. കോവിഡ് നിയന്ത്രണ നടപടികൾക്ക് പിന്തുണ നൽകുന്നതിനായാണ് സംഘത്തെ നിയോഗിച്ചത്.

Exit mobile version