Site icon Ente Koratty

കാർഷിക നിയമങ്ങൾ പിൻവലിക്കില്ല; വ്യവസ്ഥകളിൽ ചർച്ചയാവാം: ആവർത്തിച്ച് കേന്ദ്രം

കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്നും, നിയമത്തിലെ വ്യവസ്ഥകളിൽ തുറന്ന മനസോടെ ചർച്ചയ്ക്ക് തയ്യാറെന്നും ആവർത്തിച്ച് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ. കേന്ദ്രസർക്കാരിന് ഈഗോയില്ല. ചർച്ചകൾ നടക്കുമ്പോൾ പ്രക്ഷോഭം ശക്തമാക്കുന്നത് തെറ്റാണെന്നും കൃഷിമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, നിയമങ്ങൾ പിൻവലിക്കാൻ അനുവദിച്ച തീയതി ഇന്ന് അവസാനിച്ചെന്നും, റെയിൽവെ ട്രാക്കുകൾ ഉപരോധിക്കുമെന്നും കിസാൻ മുക്തി മോർച്ച അറിയിച്ചു. ഉപരോധസമരത്തിന്റെ തീയതി അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നും വ്യക്തമാക്കി.

കർഷക പ്രക്ഷോഭത്തിന്റെ പതിനഞ്ചാം ദിവസവും സിംഗു അടക്കം സമരവേദികൾ സജീവമാണ്. കർഷക സംഘടനകൾക്കിടയിൽ ഭിന്നതയെന്ന പ്രചാരണം നേതാക്കൾ തള്ളി. കേന്ദ്രസർക്കാരിന്റെ അഞ്ചിന നിർദേശങ്ങൾ തള്ളാനും, നിയമങ്ങൾ പിൻവലിക്കും വരെ പ്രക്ഷോഭം തുടരാനും തീരുമാനിച്ചത് ഏകകകണ്ഠമായാണ്. കോർപറേറ്റുകൾക്കെതിരെ സമരം ശക്തമാക്കും. കൂടുതൽ കർഷകർ ഡൽഹിയുടെ അതിർത്തികളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കിയ കർഷക നേതാക്കൾ, പ്രക്ഷോഭത്തിന് ഡൽഹിയിലെ ജനങ്ങളുടെ പിന്തുണ അഭ്യർത്ഥിച്ചു. കർഷക സമരത്തിന്റെ വിജയത്തിനായി അമൃത്സറിലെ സുവർണ ക്ഷേത്രത്തിൽ പ്രത്യേക പ്രാർത്ഥനാചടങ്ങുകൾ സംഘടിപ്പിച്ചു.

പ്രക്ഷോഭം വ്യാപിക്കുന്നതിനിടെ ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ഈമാസം പതിനേഴിന് ചണ്ഡീഗഡിലാണ് യോഗം.

Exit mobile version