Site icon Ente Koratty

വിവാദ കാർഷിക നിയമങ്ങൾ റദ്ദാക്കില്ലെന്ന് കേന്ദ്രം; പിൻവലിക്കാതെ സമരം നിർത്തില്ലെന്ന് കർഷകർ

കാർഷിക പരിഷ്‍കരണ നിയമം റദ്ദാക്കുന്നത് പ്രായോഗികമല്ലെന്ന് കേന്ദ്ര സർക്കാർ. താങ്ങുവില ഉറപ്പാക്കുന്നതിന് ഉത്തരവിറക്കാൻ തയ്യാറാണ്. കർഷകരോട് അനുഭാവപൂർവമായ നിലപാടാണെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. കര്‍ഷകരുമായുള്ള രണ്ടാം ഘട്ട ചര്‍ച്ചയിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

കർഷക സംഘടനകളുമായി കേന്ദ്രം നടത്തുന്ന രണ്ടാംഘട്ട ചർച്ച തുടരുകയാണ്. എന്നാല്‍ കര്‍ഷക നിയമങ്ങള്‍ പിൻവലിക്കാതെ സമരം നിർത്തില്ലെന്ന് കർഷകർ അറിയിച്ചു. കർഷകരുമായി മധ്യസ്ഥ ചർച്ച നടത്തണമെന്ന കേന്ദ്ര നിർദേശം തള്ളി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് തള്ളി.

ഡൽഹി – ഹരിയാന അതിർത്തികളിലേക്ക് കൂടുതൽ കർഷകർ വന്നുകൊണ്ടിരിക്കുകയാണ്. സമരം ഏഴാം ദിവസത്തിലെത്തിയതോടെ ഡൽഹിയിലേക്ക് പഴം, പച്ചക്കറി, ഭക്ഷ്യ വസ്തുക്കള്‍ എന്നിവക്കൊക്കെ ക്ഷാമം നേരിട്ട് തുടങ്ങി. ഇനിയും സമരം തുടർന്നാൽ ഡൽഹി കടുത്ത ക്ഷാമത്തിലേക്ക് പോകും. അതിനു മുൻപ് പ്രശ്നം പരിഹരിക്കാനുള്ള നീക്കം കേന്ദ്ര സർക്കാർ നടത്തുന്നുവെന്നാണ് സൂചന.

ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടുകഴിഞ്ഞു. പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഇതിനകം സമരത്തിലാണ്. കേന്ദ്രം കർഷകരെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് കർഷക സംഘടനകൾ പറഞ്ഞു. സമരം നടത്തുന്ന മുഴുവൻ സംഘടനകളെയും പ്രധാനമന്ത്രി ചർച്ചക്ക് വിളിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.

Exit mobile version