Site icon Ente Koratty

ചാനൽ റേറ്റിംഗിൽ കൃത്രിമം കാണിച്ചു; റിപ്പബ്ലിക് ഉൾപ്പെടെ മൂന്നു ചാനലുകൾക്ക് ഇനിമുതൽ പരസ്യമില്ലെന്ന് ബജാജ്

ന്യൂഡൽഹി: ചാനലിന്റെ ടി.ആർ.പി റേറ്റിംഗിൽ കൃത്രിമത്വം കാണിച്ച മൂന്നു ചാനലുകളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി പ്രമുഖ വാഹന നിർമാതാക്കളായ ബജാജ് ഓട്ടോസ്. റിപ്പബ്ലിക് ടിവി ഉൾപ്പെടെ മൂന്നു ചാനലുകളെയാണ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ടിആർപി റേറ്റിംഗിൽ റിപ്പബ്ലിക് ഉൾപ്പെടെ മൂന്നു ചാനലുകൾ കൃത്രിമത്വം കാണിച്ചുവെന്ന് മുംബൈ പൊലീസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് ബജാജ് ഗ്രൂപ്പ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.

ഏത് ചാനലും ഏത് ടിവി പരിപാടിയുമാണ് ആളുകൾ ഏറ്റവുമധികം കണ്ടിരിക്കുന്നത് എന്ന് വ്യക്തമാക്കുന്ന പട്ടികയാണ് ടിആർപി റേറ്റിംഗ് അഥവാ ടെലിവിഷൻ റേറ്റിംഗ് പോയിന്റ്. ശക്തമായ വ്യവസായം പടുത്തുയർത്തുന്നതിനുള്ള ശക്തമായ അടിത്തറയാണ് ബ്രാൻഡ് എന്ന് ബജാജ് ഓട്ടോ മാനേജിംഗ് ഡയറക്ടർ രാജീവ് ബജാജ് പറഞ്ഞു.

വ്യവസായം പടുത്തുയർത്തുക മാത്രമാകരുത് ബിസിനസ് സ്ഥാപനങ്ങളുടെ ലക്ഷ്യം. സമൂഹത്തിന്റെ നന്മ കൂടി ലക്ഷ്യം വെയ്ക്കേണ്ടതുണ്ട്. സമൂഹത്തിൽ വിഷം ഉണ്ടാക്കുന്ന രീതിയിൽ പ്രവർത്തിക്കുന്ന ചാനലുകൾക്ക് പരസ്യം നൽകാൻ ബജാജിന് കഴിയില്ലെന്നും രാജീവ് ബജാജ് വ്യക്തമാക്കി.

അതേസമയം, മുംബൈ പൊലീസിന്റെ നടപടിയെ പ്രകീർത്തിച്ച് ബാർക് ഇന്ത്യയും രംഗത്തെത്തി. സ്ഥാപിത ജാഗ്രതയും അച്ചടക്കവും പിന്തുടരുമെന്ന് ബാർക് ഇന്ത്യ വ്യക്തമാക്കി. മുംബൈ പൊലീസിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതായും ഒപ്പം ആവശ്യമായ പിന്തുണ നൽകുമെന്നും ബാർക് ഇന്ത്യ വക്താവ് പറഞ്ഞു. ഇന്ത്യ എന്തു കാണുന്നുവെന്നത് കൃത്യമായും വിശ്വസ്തതയോടെയും റിപ്പോർട്ട് ചെയ്യാനുള്ള ഉദ്ദേശ്യത്തിൽ ഉറച്ചു നിൽക്കുന്നതായും ബാർക് ഇന്ത്യ വ്യക്തമാക്കി.

റിപ്പബ്ലിക് ടിവി, ഫാക്‌ട് മറാത്തി, ബോക്സ് സിനിമ എന്നീ ചാനലുകൾ ടി ആർ പി റേറ്റിംഗിൽ കൃത്രിമം കാണിച്ചതായി മുംബൈ പൊലീസ് കണ്ടെത്തിയത്. ഫാക്‌ട് മറാത്തി, ബോക്സ് സിനിമ ചാനലുകളുടെ ഉടമകളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇതിനിടെ, കഴിഞ്ഞദിവസം ടി ആർ പി റേറ്റിംഗിന് എതിരെ കേന്ദ്ര വാർത്താ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ രംഗത്തെത്തിയിരുന്നു. ചാനലുകളുടെ ജനപ്രീതി കണക്കാക്കുന്നതിന് പ്രത്യേക സംവിധാനം ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവിലുളള ടി.ആർ.പി റേറ്റിംഗ് സംവിധാനം നിർത്താലാക്കുകയോ പരിഷ്ക്കരിക്കുകയോ ചെയ്യണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.

ടിആർപി റേറ്റിങ്ങിൽ കൃത്രിമം കാണിച്ചുവെന്നു വ്യക്തമാക്കി മുംബൈ പൊലീസ് കഴിഞ്ഞദിവസം ആയിരുന്നു മൂന്ന് ചാനലുകള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. ദിവസം മുഴുവൻ ചാനലുകൾ ഓൺചെയ്ത് ഇടാൻ വീട്ടുകാരോട് ആവശ്യപ്പെട്ടതായും കാര്യമായ വിദ്യാഭ്യാസമില്ലാത്തവർ താമസിക്കുന്ന വീടുകളിൽ പോലും ചില ഇംഗ്ലീഷ് ചാനലുകൾ ദിവസം മുഴുവനും ഓൺ ചെയ്തിട്ടുവെന്നും മുംബൈ പൊലീസ് ആരോപിച്ചിരുന്നു.

Exit mobile version