Site icon Ente Koratty

ബാബരി മസ്ജിദ് തകര്‍ത്ത ഗൂഢാലോചന കേസിൽ സി.ബി.ഐ കോടതി വിധി അല്‍പ്പസമയത്തിനകം

ബാബരി മസ്ജിദ് തകര്‍ത്ത ഗൂഢാലോചന കേസിൽ ലക്‍നൌ പ്രത്യേക സി.ബി.ഐ കോടതിയുടെ വിധി അല്‍പ്പസമയത്തിനകം. കോടതിക്ക് പുറത്ത് കനത്ത സുരക്ഷയാണുള്ളത്. പ്രതികള്‍ നേരിട്ട് കോടതിയില്‍ നേരിട്ട് ഹാജരാകണം. അതിനാല്‍ മുൻ ഉപപ്രധാനമന്ത്രി എൽ.കെ അദ്വാനി അടക്കം 32 പ്രതികളും കോടതിയിൽ ഹാജരാകും. 28വര്‍ഷം പഴക്കമുള്ള കേസിലാണ് ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവ് വിധി പുറപ്പെടുവിക്കുന്നത്.

സിആര്‍പിസി 313 അനുസരിച്ച് പ്രതികളുടെ മൊഴി രേഖപ്പെടുത്തുന്നതടക്കം കേസിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ സാഹചര്യത്തിലാണ് വിധി പറയുന്നത്. മുൻ ഉപ പ്രധാനമന്ത്രി എൽ. കെ അദ്വാനിക്ക് പുറമെ മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ മുരളീ മനോഹര്‍ ജോഷി, ഉമാഭാരതി മുൻ യു.പി മുഖ്യമന്ത്രി കല്യാൺ സിങ് എന്നിവരടക്കം 32 പേരാണ് കേസിൽ പ്രതികളായിട്ടുള്ളത്. ഇവരോട് കോടതിയിൽ ഹാജരാകണമെന്ന് സിബിഐ കോടതി ആവശ്യപ്പെട്ടിരുന്നു. കല്യാൺ സിങും ഉമാഭാരതിയും കോവിഡ് ബാധിതരായിരുന്നു. ഇവർ ഹാജരാകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.

1992 ഡിസംബർ 6ന് ബാബരി മസ്ജിദ് തകർക്കപ്പെട്ട് നീണ്ട 28 വര്‍ഷത്തെ നിയമനടപടികൾക്ക് ശേഷമാണ് കേസിൽ വിധി പുറപ്പെടുവിക്കുന്നത്. 2017ൽ എല്ലാ ദിവസവും വിചാരണ നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നെങ്കിലും നടപടികൾ നീണ്ടു. ഈ വര്‍ഷം ഏപ്രിലോടെ നടപടികൾ പൂര്‍ത്തിയാക്കണമെന്ന് രണ്ടാമത് കോടതി ഉത്തരവിട്ടെങ്കിലും വീണ്ടും മൂന്ന് തവണ സമയം നീട്ടി നൽകി. അതിനിടെ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറോടെ വിരമിക്കാനിരുന്ന ജഡ്ജിയുടെ കാലാവധി സുപ്രീംകോടതി ഉത്തരവനുസരിച്ച് നീട്ടിനൽകി.

1992 ഡിസംബര്‍ ആറിനാണ് രാമജന്മ ഭൂമിയാണെന്ന് അവകാശപ്പെട്ട് ഒരു കൂട്ടം ഹിന്ദുത്വവാദികൾ അയോധ്യയിലെ ബാബരിയിൽ സ്ഥിതി ചെയ്തിരുന്ന മസ്ജിദ് തകര്‍ത്തത്. രാമക്ഷേത്ര നിർമാണത്തിനായി ഭൂമി വിട്ടു നൽകിയെങ്കിലും പള്ളി പൊളിച്ചത് ക്രിമിനൽ കുറ്റമാണെന്ന് ഭൂമിത്തർക്ക കേസിലെ വിധിയിൽ കഴിഞ്ഞ വർഷം സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.

Exit mobile version