Site icon Ente Koratty

പ്രതിഷേധങ്ങൾക്കിടെ കാര്‍ഷിക ബില്ലുകള്‍ നിയമമായി; രാഷ്ട്രപതി ഒപ്പുവച്ചു

ന്യൂഡൽഹി: പ്രതിപക്ഷത്തിന്‍റയും കർഷകരുടെയും വലിയ പ്രതിഷേധങ്ങൾക്കിടെ രാഷ്ട്രപതി രാം നാഥ് കോവിന്ദ് വിവാദമായ മൂന്ന് കാർഷിക ബില്ലുകൾക്കും അനുമതി നൽകി. ബില്ലുകൾക്ക് രാഷ്ട്രപതി അംഗീകാരം നൽകിയതിന് പിന്നാലെ സംസ്ഥാനത്ത് കർഷക വിരുദ്ധ നിയമം നടപ്പാക്കില്ലെന്ന് മഹാരാഷ്ട്ര സർക്കാർ പ്രഖ്യാപിച്ചു.

കഴിഞ്ഞ ആഴ്ചയാണ് രാജ്യസഭയിലും ലോക്‌സഭയിലും ബില്ലുകള്‍ പാസായത്. പ്രതിപക്ഷ പാര്‍ട്ടികള്‍ സഭയിൽ നടത്തിയ പ്രതിഷേധങ്ങൾക്ക് പുറമേ രാഷ്ട്രപതിയെ സന്ദര്‍ശിച്ച്‌ ബില്ലില്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം പരിഗണിക്കാതെ രാഷ്ട്രപതി ബില്ലിൽ ഒപ്പുവെക്കുകയായിരുന്നു.

കാര്‍ഷിക ബില്ലിന്റെ പേരിൽ കേന്ദ്രസർക്കാരും എൻ‌ഡി‌എയുമായി ബന്ധം വിച്ഛേദിച്ച ശിരോമണി അകാലിദൾ ഒക്ടോബർ ഒന്നിന് ‘കിസാൻ മാർച്ച്’ പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ കേന്ദ്രത്തിലെ പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തില്‍ കർഷകരെ അണിനിരത്തി വലിയ പ്രതിഷേധങ്ങളാണ് നടക്കുന്നത്.

അതേസമയം കാര്‍ഷിക ബില്ലുകള്‍ പാസാക്കിയ പാര്‍ലമെന്റിന്റെ നടപടി ഇന്ത്യയുടെ കാര്‍ഷിക ചരിത്രത്തിലെ നിര്‍ണായക നിമിഷങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. കര്‍ഷകരെ സ്വയം പര്യാപ്തതയിലേക്ക് നയിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്താനും കര്‍ഷകര്‍ക്ക് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ സ്വന്തമായി വിപണനം നടത്താനുമുള്ള സ്വാതന്ത്രം നല്‍കുക കൂടിയാണ് കാര്‍ഷിക ബില്ലിലൂടെ വിഭാവനം ചെയ്യുന്നത്. ഇടനിലക്കാരില്ലാതെ കര്‍ഷകര്‍ക്ക് ലാഭം ലഭ്യമാകുമെന്നും പ്രധാനമന്ത്രി പ്രതിവാര റേഡിയോ പരിപാടിയായ മന്‍ കീ ബാത്തിലൂടെ പറഞ്ഞിരുന്നു.

Exit mobile version