Site icon Ente Koratty

യെസ് ബാങ്കിൽ 250 കോടി രൂപയുടെ നിക്ഷേപം: കിഫ്ബിക്കും സിഇഒയ്ക്കുമെതിരെ ഇ.ഡി അന്വേഷണം

കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്(കിഫ്ബി) എതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുകയാണെന്ന് കേന്ദ്രസർക്കാർ. കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂർ രാജ്യസഭയിൽ ജാവേദ് അലി ഖാൻ എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 250 കോടി രൂപ കിഫ്ബി യെസ് ബാങ്കിൽ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. കിഫ്ബി സി.ഇ.ഒ കെ.എം എബ്രഹാമിനെതിരെയും അന്വേഷണമുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അതകേസമയം കൂ‌ടുതൽ വിവരങ്ങൾ പുറത്ത് വിടാനാകില്ലെന്നും മന്ത്രി അറിയിച്ചു.

യെസ് ബാങ്കിൽ കിഫ്ബിക്ക് 268 കോടിരൂപയുടെ നിക്ഷേപമുണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നേരത്തേ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ ചെന്നിത്തലയുടെ പ്രസ്താവന അവാസ്തവമാണെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിരുന്നു.

യെസ് ബാങ്കിൽ കിഫ്ബിക്ക് നയാപ്പൈസ നിക്ഷേപമില്ല. 2019-ൽ കിഫ്ബി യെസ് ബാങ്കിൽ നിക്ഷേപം നടത്തിയപ്പോൾ ട്രിപ്പിൾ എ റേറ്റിങ് ഉണ്ടായിരുന്നു. എന്നാൽ, 2019 പകുതിയായപ്പോൾ ബാങ്കിന്റെ റേറ്റിങ് താഴാനുള്ള പ്രവണത പ്രകടമായപ്പോൾ കിഫ്ബിയുടെ ഇൻവെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് കമ്മിറ്റി അത് തിരിച്ചറിഞ്ഞു.

അവരുടെ ഉപദേശപ്രകാരം നിക്ഷേപം പുതുക്കാതെ ഓഗസ്റ്റിൽ പണം പിൻവലിച്ചു.ബാങ്കിന് എന്തുസംഭവിച്ചാലും കിഫ്ബിക്കു നഷ്ടപ്പെടില്ല. തീർത്തും പ്രൊഫഷണലായി കിഫ്ബി മാനേജ് ചെയ്യുന്നതുകൊണ്ടാണ് ഇതിനുകഴിയുന്നത്. ഈ മേഖലയിൽ ലഭ്യമായതിൽവെച്ച് ഏറ്റവും മിടുക്കൻമാരുടെ സേവനമാണ് ഇക്കാര്യത്തിൽ ഉറപ്പുവരുത്തിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

Exit mobile version