Site icon Ente Koratty

മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ മുസ്ലിം പള്ളി നീക്കം ചെയ്യണം; ആവശ്യവുമായി 80 സന്യാസിമാർ

മഥുര ഈദ്ഗാഹ് പള്ളി നീക്കം ചെയ്യണമെന്ന ആവശ്യവുമായി സന്യാസിമാർ. 14 സംസ്ഥാനങ്ങളിൽ നിന്നുള്ള 80 സന്യാസിമാർ ചേർന്ന് രൂപീകരിച്ച ശ്രീകൃഷ്ണ ജന്മഭൂമി നിർമാൺ ന്യാസ് ആണ് ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിനായി രൂപീകരിച്ച ശ്രീരാമ ജന്മഭൂമി ന്യാസിന്റെ മാതൃകയിലാണ് ശ്രീകൃഷ്ണ ജന്മഭൂമി നിർമാൺ ന്യാസിൻ്റെയും രൂപീകരണം. ആചാര്യ ദേവ് മുരാരി ബാപുവാണ് സംഘടനയുടെ ചെയർമാൻ. കൃഷ്ണ ജന്മഭൂമിയുടെ മോചനം ആവശ്യപ്പെട്ടുള്ള ഒപ്പുശേഖരണ ക്യാംപയിൻ ഉടൻ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

“ഒപ്പുശേഖരണത്തിന് ശേഷം ദേശവ്യാപകമായ പ്രക്ഷോഭം സംഘടിപ്പിക്കും. ഫെബ്രുവരിയിൽ തന്നെ ക്യാമ്പയിൻ ആരംഭിച്ചതാണ്. എന്നാൽ ലോക്ക്ഡൗൺ ആയതിനാൽ കാര്യമായ പുരോഗതി ലഭിച്ചില്ല.”- അദ്ദേഹം പറഞ്ഞു.

ക്ഷേത്രത്തിന്റെ നാലര ഏക്കർഭൂമിയിലാണ് പള്ളി സ്ഥിതി ചെയ്യുന്നതെന്നാണ് ഇവരുടെ വാദം. ഈ സ്ഥലത്ത് മത- സാംസ്കാരിക ചടങ്ങുകൾ നടത്താനായി ഹാൾ നിർമിക്കാനാണ് ക്ഷേത്ര അധികാരികളുടെ നീക്കം. അയോധ്യയിലെ ബാബരി മസ്ജിദ് തകർത്തതിനു പിന്നാലെ, മഥുര ശ്രീകൃഷ്ണ ജന്മഭൂമിയുടെയും വരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിൻ്റെയും മോചനമാണ് തങ്ങളുടെ അടുത്ത അജണ്ടയെന്ന് വിശ്വ ഹിന്ദു പരിഷത്ത് പ്രഖ്യാപിച്ചിരുന്നു.

ഓഗസ്റ്റ് അഞ്ചിനാണ് അയോധ്യ ക്ഷേത്രത്തിൻ്റെ ഭൂമി പൂജയും തറക്കല്ലിടലും നടന്നത്. പ്രധാനമന്ത്രി 40 കിലോ വെള്ളി ശില പാകിയതോടെയാണ് രാമക്ഷേത്ര നിർമാണത്തിന് തുടക്കമായത്. അടുത്ത മൂന്നര വർഷം കൊണ്ടായിരിക്കും ക്ഷേത്ര നിർമാണത്തിന്റെ ആദ്യം ഘട്ടം പൂർത്തിയാക്കുക. ശ്രീരാമ ക്ഷേത്ര ട്രസ്റ്റ് അധ്യക്ഷൻ നൃത്ത്യ ഗോപാൽ ദാസ്, ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. സംസ്ഥാന ഗവർണർ ആനന്ദി ബെൻ പാട്ടീൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരാണ് പങ്കെടുത്തത്.

Exit mobile version