Site icon Ente Koratty

109 യാത്രാ ട്രെയിനുകൾ സ്വകാര്യവത്കരിക്കുന്നു; നിർദേശം തേടി റെയിൽവേ

ന്യൂഡൽഹി: കൂടുതൽ ട്രെയിനുകൾ സ്വകാര്യവത്കരണത്തിന്‍റെ ഭാഗമാക്കി മാറ്റാൻ ഇന്ത്യൻ റെയിൽവേ ഒരുങ്ങുന്നു. രാജ്യത്തെ 109 യാത്രാട്രെയിനുകൾ സ്വകാര്യവത്കരിക്കാൻ തീരുമാനമായി. ഇതിനായി റെയിൽവേ സ്വകാര്യ കമ്പനികളിൽനിന്ന് നിർദ്ദേശം ക്ഷണിച്ചു. മണിക്കൂറിൽ 160 കിലോമീറ്റർ വേ​ഗതയിൽ പോകുന്ന ട്രെയിനുകൾ സ്വകാര്യവത്കരിക്കാനാണ് തീരുമാനം. ഡ്രൈവറെയും ​ഗാർഡിനെയും റെയിൽവേ നൽകും. വരുമാനം സ്വകാര്യ കമ്പനിയുമായി പങ്കുവയ്ക്കും.

109 ട്രെയിൻ സർവീസകളാണ് ആദ്യ ഘട്ടത്തിൽ സ്വകാര്യവത്കരിക്കുക. സ്വകാര്യമേഖലയിൽ 30,000 കോടി രൂപ മുതൽമുടക്ക് ഈ പദ്ധതിക്ക് ലഭിക്കുമെന്ന് റെയിൽവേ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. റെയിൽ ശൃംഖലയിലുടനീളം 109 സർവീസുകൾ 12 ക്ലസ്റ്ററുകളായി തിരിച്ചാണ് സ്വകാര്യവത്കരണം. ഓരോ ട്രെയിനിനും കുറഞ്ഞത് 16 കോച്ചുകൾ ഉണ്ടാകും.

ഇന്ത്യയുടെ ഏറ്റവും വലിയ തൊഴിൽദാതാവായ ഇന്ത്യൻ റെയിൽ ശൃംഖല ദിനംപ്രതി ദശലക്ഷക്കണക്കിന് ആളുകളെ കശ്മീരിനും കന്യാകുമാരിയ്ക്കും ഇടയിലുള്ള റൂട്ടുകളിൽ വഹിക്കുന്നുണ്ട്.

ബ്രിട്ടീഷ് രാജിന്റെ പാരമ്പര്യമായ റെയിൽ‌വേ വർഷങ്ങളായി അവഗണന, ദുർബലമായ നിക്ഷേപം, നയപരമായ തളർച്ച എന്നിവയാൽ പ്രതിസന്ധിയിലായിരുന്നു.

സ്വകാര്യമേഖലയുടെ പങ്കാളിത്തം റെയിൽവേയ്ക്ക് പുതുജീവൻ നൽകുമെന്ന് റെയിൽവേ അറിയിച്ചു. ആധുനികവൽക്കരണത്തിന്റെ അടിസ്ഥാനത്തിൽ വിമാനങ്ങളിലേതിന് സമാനമായ സൌകര്യങ്ങളും ഏറ്റവും പുതിയ സാങ്കേതികവിദ്യകളും റെയിൽവേയ്ക്ക് ലഭിക്കും.

അറ്റകുറ്റപ്പണി ചെലവ് കുറയ്ക്കുക, യാത്രാ സമയം കുറയ്ക്കുക, തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുക, മെച്ചപ്പെട്ട സുരക്ഷ നൽകുക, യാത്രക്കാർക്ക് ലോകോത്തര യാത്രാ അനുഭവം നൽകുക എന്നിവയ്ക്കായി ആധുനിക റോളിംഗ് സ്റ്റോക്ക് ടെക്നോളജി  അവതരിപ്പിക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് റെയിൽവേ വ്യക്തമാക്കുന്നു.പരമാവധി 160 കിലോമീറ്റർ വേഗതയിൽ ട്രെയിനുകൾ ഓടും. യാത്രാ സമയം ഗണ്യമായി കുറയ്ക്കും. ഒരു ട്രെയിൻ എടുക്കുന്ന സമയം അതാത് റൂട്ടിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ റെയിൽ‌വേയുടെ അതിവേഗ ട്രെയിനിനോട് താരതമ്യപ്പെടുത്താവുന്നതോ വേഗതയുള്ളതോ ആയിരിക്കും, പ്രസ്താവനയിൽ പറയുന്നു.

ഇപ്പോൾ നടപ്പാക്കുന്ന സ്വകാര്യവത്കരണ പദ്ധതിയുടെ കാലാവധി 35 വർഷമായിരിക്കും.

Exit mobile version