Site icon Ente Koratty

‘സ്വകാര്യഭാഗത്ത് പൊലീസ് കമ്പി കയറ്റി; ചോരയിൽ മുങ്ങി ഉടുതുണി’; അച്ഛന്‍റെയും സഹോദരന്‍റെയും മരണത്തിലെ ക്രൂരത വിവരിച്ച് യുവതി

സ്വകാര്യ ഭാഗങ്ങളിലടക്കം കമ്പിയും മറ്റും കയറ്റി ഉപദ്രവിച്ചതായും ബന്ധുക്കൾ. ചോരയിൽ മുങ്ങിയതോടെ ഇവരുടെ ഉടുമുണ്ട് മാറ്റി

ചെന്നൈ: തൂത്തുക്കുടിയിൽ കൊല്ലപ്പെട്ട അച്ഛനും മകനും പൊലീസ് കസ്റ്റഡിയിൽ അനുഭവിച്ച ക്രൂരത വിവരിച്ച് കുടുംബം. പൊലീസ് കസ്റ്റഡിയിലെടുത്ത വ്യാപാരികളായ ജയരാജും മകൻ ബെന്നിക്സുമാണ് മർദ്ദനമേറ്റ് ദാരുണമായി മരിച്ചത്. ‘ഇതൊരു ഇരട്ട കൊലപാതകമാണ്. അതിക്രൂരമായാണ് എന്റെ അച്ഛനും സഹോദരനും പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടത്. ഒരു സ്ത്രീയെന്ന നിലയിൽ ഈ ക്രൂരകൃത്യം വിവരിക്കാൻ പോലും ഞാൻ അശക്തയാണ്, ഉത്തരവാദികളായ പൊലീസുകാർക്കെതിരെ കൊലപാതകക്കുറ്റം ഉൾപ്പെടെ ചുമത്തി നടപടിയെടുക്കാതെ പ്രതിഷേധത്തിൽ നിന്ന് ഒരിഞ്ച് പിൻമാറില്ല’- ജയരാജിന്‍റെ മകൾ പെർസിസ് കണ്ണീരോടെ പറയുന്നു,

ബെന്നിക്സിന്റെയും ജയരാജിന്റെയും സ്വകാര്യ ഭാഗങ്ങളിലടക്കം കമ്പിയും മറ്റും കയറ്റി ഉപദ്രവിച്ചതായും ബന്ധുക്കൾ ആരോപിക്കുന്നു. പൊലീസ് സ്റ്റേഷനിൽ രാത്രി മുഴുവൻ ഇവരെ പീഡിപ്പിക്കുകയായിരുന്നു. ചോരയിൽ മുങ്ങിയതോടെ ഇവരുടെ ഉടുമുണ്ട് മാറ്റിയതായും ബന്ധുക്കൾ പറയുന്നു.  പിറ്റേന്നു മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കാനിരിക്കെയാണ് ഈ അതിക്രമം നടന്നത്.

ലോക്ക് ഡൗൺ ഇളവായി നൽകിയ സമയപരിധിയായ ഒൻപത് മണി കഴിഞ്ഞിട്ടും കട തുറന്നു പ്രവർത്തിച്ചു എന്നാരോപിച്ചാണ് തടി വ്യവസായി ആയ ജയരാജനെ ജൂൺ 19ന് സാത്തൻകുളം പൊലീസ് കസ്റ്റഡിയിലെടുത്തത്. മൊബൈൽ ഷോപ്പ് നടത്തുന്ന മകൻ ഫെനിക്സ് ഇതറിഞ്ഞ് പൊലീസ് സ്റ്റേഷനിലെത്തി. അച്ഛനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു എത്തിയത്. പിന്നാലെ അച്ഛനെയും മകനെയും പൊലീസ് റിമാൻഡ് ചെയ്തു.

കോവിഡ് പ്രോട്ടോക്കോൾ പ്രകാരം പാളയംകോട്ടൈ സെൻട്രൽ ജയിലിലേക്ക് മാറ്റുന്നതിന് മുമ്പായി ഐസലേഷൻ നടപടിക്കായി കോവിൽപട്ടി സബ്ജയിലിൽ എത്തിച്ചു. അച്ഛനെ മർദ്ദിക്കുന്നത് കണ്ട് തടയാനെത്തിയതോടെയാണ് ഫെനിക്സിനും മർദ്ദനമേറ്റതെന്നാണ് ആരോപണം ഉയരുന്നത്. പൊലീസ് മർദ്ദനമേറ്റ് അവശനിലയിലായ ഫെനിക്സിനെ കോവിൽപട്ടി സർക്കാർ ആശുപത്രിയിലെത്തിച്ചു. ഇവിടെ വച്ച് തിങ്കളാഴ്ച പുലർച്ചയോടെ മരിച്ചു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് വൈകാതെ ജയരാജിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ചയോടെ ഇയാളും മരണത്തിന് കീഴടങ്ങി.

രണ്ടുപേരുടെയും മരണത്തിന് പിന്നാലെ ജില്ലയിലെ വിവിധയിടങ്ങളിൽ നിന്നും ആളുകൾ പ്രതിഷേധവുമായെത്തി. പൊലീസ് അതിക്രമത്തിനെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സാത്തൻകുളം പൊലീസ് സ്റ്റേഷനിലെ പതിമൂന്ന് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. കുറ്റക്കാര്‍‌ക്കെതിരെ കർശന നടപടി വേണമെന്ന് തൂത്തൂക്കുടി എംപി കനിമൊഴിയും ആവശ്യപ്പെട്ടിട്ടുണ്ട്.

Exit mobile version