Site icon Ente Koratty

സച്ചിയുടെ ശസ്ത്രക്രിയയില്‍ പിഴവുണ്ടായിട്ടില്ലെന്ന് ഡോക്ടര്‍

ആശുപത്രിക്ക് വീഴ്ച പറ്റിയെന്ന ആരോപണം ശരിയല്ലെന്ന് ഡോ. പ്രേംകുമാര്‍

സംവിധായകന്‍ സച്ചിയുടെ ഇടുപ്പുമാറ്റിവെക്കല്‍ ശസ്ത്രക്രിയയില്‍ പിഴവുണ്ടായില്ലെന്ന് ചികിത്സിച്ച ഡോക്ടര്‍ പ്രേംകുമാര്‍. ആശുപത്രിക്ക് വീഴ്ച പറ്റിയെന്ന ആരോപണം ശരിയല്ലെന്നും ഡോ. പ്രേംകുമാര്‍ പ്രതികരിച്ചു.

“മെയ് 1നാണ് സച്ചിയുടെ വലത്തേ ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ ചെയ്തത്. അടുത്ത ദിവസം തന്നെ ഒരു സഹായവുമില്ലാതെ സച്ചി ഐസിയുവില്‍ നടന്നു. 4ആം തിയ്യതി ഡിസ്ചാര്‍ജായി. 12 ദിവസങ്ങള്‍ക്ക് ശേഷം സ്റ്റിച്ചെടുത്തു. സച്ചി വളരെയധികം സന്തോഷവാനായിരുന്നു. സച്ചി പ്രതീക്ഷിച്ചതിലും ശസ്ത്രക്രിയ വിജയമായിരുന്നു. രണ്ടാം ശസ്ത്രക്രിയ ആയപ്പോഴേക്കും അദ്ദേഹത്തിന്‍റെ ആശങ്കയൊക്കെ മാറി. സ്പൈനല്‍ അനസ്തേഷ്യയിലായിരുന്നു ശസ്ത്രക്രിയ. സ്പൈനല്‍ അനസ്തേഷ്യക്ക് കാലുകള്‍ മാത്രമാണ് തരിപ്പിച്ചത്. ബോധം കെടുത്തിയില്ല. ഒരു മണിക്കൂര്‍ കൊണ്ട് ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയക്കിടയില്‍ സച്ചി സംസാരിക്കുന്നുണ്ടായിരുന്നു. അദ്ദേഹം ആരോഗ്യവാനായിരുന്നു. മറിച്ചുള്ള ആരോപണങ്ങള്‍ ശരിയല്ല”- ഡോക്ടര്‍ പറഞ്ഞു.

ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് സച്ചിയുടെ നില ഗുരുതരമായത്. തുടർന്ന് 16ആം തിയ്യതി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ അദ്ദേഹത്തിന്‍റെ തലച്ചോറിലേക്ക് ഓക്സിജന്‍ എത്താത്ത അവസ്ഥ സംഭവിച്ചിട്ടുണ്ടെന്ന് ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. അനസ്ത്യേഷ്യ നല്‍കിയതിലെ പിഴവാണ് ഗുരുതരാവസ്ഥയിലാകാന്‍ കാരണമെന്ന ആരോപണം ഉയര്‍ന്നതോടെയാണ് ഡോക്ടര്‍ വിശദീകരണം നല്‍കിയത്.

സച്ചിയുടെ മൃതദേഹം തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കൊച്ചിയിലേക്ക് കൊണ്ടുപോയി. സംസ്കാരം വൈകീട്ട് രവിപുരം ശ്മശാനത്തിൽ നടക്കും.

Exit mobile version