Site icon Ente Koratty

ഇന്ത്യയുടെ ഓസ്കര്‍ എന്‍ട്രിയായി ജല്ലിക്കട്ട്

2021ലെ ഓസ്കറിലേക്കുള്ള ഇന്ത്യന്‍ എന്‍ട്രിയായി ജല്ലിക്കട്ടിനെ തെരഞ്ഞെടുത്തു. അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം വിഭാഗത്തിലാണ് എന്‍ട്രി. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്. 2011ന് ശേഷം ആദ്യമായാണ് മലയാള സിനിമ ഓസ്‍കർ നോമിനേഷൻ നേടുന്നത്.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം ഇതിനകം നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ ആധാരമാക്കി എസ് ഹരീഷും ആര്‍. ജയകുമാര്‍ തിരക്കഥയെഴുതിയ ജല്ലിക്കട്ട് മുന്‍നിര സിനിമകളെ പിന്തള്ളിയാണ് ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രിയായത്. 27 സിനിമകളില്‍ നിന്നാണ് ജല്ലിക്കട്ടിനെ തെരഞ്ഞെടുത്തത്. ആന്‍റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ്, സാബുമോന്‍, ശാന്തി ബാലചന്ദ്രന്‍ തുടങ്ങിയയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.

രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത ഗുരു ആണ് മലയാളത്തില്‍ നിന്നും ആദ്യമായി ഓസ്കര്‍ എന്‍ട്രി ലഭിച്ച ചിത്രം. 2011ല്‍ ആദാമിന്‍റെ മകന്‍ അബു എന്ന സലിം അഹമ്മദ് സംവിധാനം ചെയ്ത ചിത്രത്തിന് ഇന്ത്യയില്‍ നിന്ന് ഓസ്കര്‍ എന്‍ട്രി ലഭിച്ചു.

കഴിഞ്ഞ വര്‍ഷം സോയ അക്തറിന്റെ ഗല്ലിബോയി ആയിരുന്നു ഓസ്കറിലെത്തിയ ഇന്ത്യന്‍ ചിത്രം. എന്നാല്‍ നോമിനേഷന്‍ ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചില്ല.

ഏപ്രില്‍ 25നാണ് അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക. സാധാരണ ഫെബ്രുവരിയിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് അവാര്‍ഡ് പ്രഖ്യാപിക്കാറുണ്ടായിരുന്നത്.

Exit mobile version