Site icon Ente Koratty

സിനിമയിൽ ഗൂഢ സംഘമുണ്ടന്ന് പറഞ്ഞത് അനുഭവത്തിൽ നിന്ന്: നീരജ് മാധവ്

സിനിമയിൽ ഗൂഢ സംഘമുണ്ടെന്ന് പറഞ്ഞത് അനുഭവത്തിന്റെ പുറത്താണെന്ന് നീരജ് മാധവ്. ഇതിനെക്കുറിച്ച് നേരത്തെ സമൂഹ മാധ്യമത്തിൽ നൽകിയ കുറിപ്പിൽ നീരജ് താര സംഘടനയായ എഎംഎംഎക്ക് വിശദീകരണം നൽകി. താര സംഘടന വിശദീകരണം ഫെഫ്കയ്ക്ക് കൈമാറിയെന്നാണ് വിവരം.

തനിക്ക് ഇക്കാര്യത്തിൽ പ്രത്യേകിച്ച് ഒരു പേരും മുന്നോട്ടു വയ്ക്കാനില്ല. അനുഭവത്തിന്റെ പുറത്ത് പറഞ്ഞുപോയതാണെന്നാണ് എഎംഎംഎയ്ക്കും ഫെഫ്കയ്ക്കും കൊടുത്ത മറുപടിയിലുള്ളത്. എന്നാൽ അങ്ങനെയുള്ള സംഘത്തിൽ പെട്ട വ്യക്തികളുടെ പേര് പറഞ്ഞാൽ നിലപാടെടുക്കും എന്നായിരുന്നു അണിയറ പ്രവർത്തകരുടെ കൂട്ടായ്മയായ ഫെഫ്ക വ്യക്തമാക്കിയിരുന്നത്. കൂടാതെ ഒരു പ്രൊഡക്ഷൻ കൺട്രോളറെയും നീരജ് മാധവ് തന്റെ കുറിപ്പിൽ വിമർശിച്ചിരുന്നു. അയാളുടെ പേര് നീരജ് വെളിപ്പെടുത്തിയിട്ടില്ല. അങ്ങനെയൊരാളെ തനിക്ക് വെളിപ്പെടുത്താനും പറയാനുമില്ലെന്നും നീരജ്.

അതേസമയം മലയാള സിനിമയിൽ മാഫിയകൾ ഉണ്ടോയെന്ന് പരിശോധിക്കാൻ എക്സിക്യൂട്ടിവ് യൂണിയന് ഫെഫ്ക കത്ത് നൽകി. മലയാള സിനിമയിൽ ഗൂഢ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ അതിനെ ഇല്ലായ്മ ചെയ്യണമെന്നും മാഫിയ സംഘങ്ങൾ കടന്നു കൂടിയിട്ടുണ്ടെന്നും അവരെ ചെറുക്കണമെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ കത്തിൽ പറഞ്ഞു.

തൊഴിൽപരമായ സംരക്ഷണം എല്ലാവർക്കും നൽകണമെന്നാണ് കത്തിലെ ഉള്ളടക്കം. നടൻ നീരജ് മാധവിന്റെ വെളിപ്പെടുത്തലിന്റെയും ഷംന കാസിം വിവാദത്തിന്റെയും അടിസ്ഥാനത്തിലാണ് ഫെഫ്ക കത്തയച്ചത്. ഷംന കാസിം വിവാദത്തിൽ മലയാള സിനിമയിൽ ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്നും ഫെഫ്ക പരിശോധിക്കും.

Exit mobile version