Site icon Ente Koratty

നടനും ഗായകനുമായ പാപ്പുക്കുട്ടി ഭാഗവതര്‍ അന്തരിച്ചു; തൊണ്ണൂറ്റിയേഴാം വയസിലും സൂപ്പർഹിറ്റ് ഗാനമാലപിച്ച പ്രതിഭ

കൊച്ചി: നടനും ഗായകനുമായ പാപ്പുക്കുട്ടി ഭാഗവര്‍ അന്തരിച്ചു. നൂറ്റിയേഴ് വയസായിരുന്നു.  വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചി പള്ളുരുത്തിയിലെ വീട്ടിലായിരുന്നു അന്ത്യം. 1912 മാര്‍ച്ച് 29നായിരുന്നു ജനനം.

പാപ്പുക്കുട്ടി ഭാഗവതര്‍ ഇരുപത്തഞ്ചോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഏഴാം വയസ്സില്‍ സംഗീതനാടകത്തിലൂടെയാണ് അരങ്ങിലെത്തിയത്.  പി.ജെ. ചെറിയാന്റെ മിശിഹാചരിത്രം നാടകത്തില്‍ മഗ്ദലന മറിയത്തിന്റെ വേഷം അവതരിപ്പിച്ച് നാടകരംഗത്തെത്തി. ഗായകന്‍ യേശുദാസിന്റെ പിതാവ് അഗസ്റ്റിന്‍ ജോസഫിനൊപ്പവും പാപ്പുക്കുട്ടി ഭാഗവതര്‍ നാടകവേദികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ആദ്യ സിനിമ കോയമ്പത്തൂർ പക്ഷിരാജ സ്റ്റുഡിയോയിൽ ചിത്രീകരിച്ച പ്രസന്നയാണ്. അതിൽ പാടുകയും ചെയ്തു. ഗുരുവായൂരപ്പൻ, സ്ത്രീഹൃദയം, മുതലാളി, വില കുറഞ്ഞ മനുഷ്യർ, പഠിച്ച കള്ളൻ, അഞ്ചു സുന്ദരികൾ തുടങ്ങിയ ഇരുപത്തഞ്ചോളം സിനിമകളിൽ അഭിനയിച്ചു. 1988 ലാണ് ‘വൈസ് ചാൻസലർ’ എന്ന അദ്ദേഹത്തിന്റെ അവസാന സിനിമ പുറത്തിറങ്ങിയത്.

സത്യനും നസീറിനും വേണ്ടി പല തവണ സിനിമയിൽ പിന്നണി ഗായകനായി പാടി. 2010ൽ ഷാഫി സംവിധാനം ചെയ്ത മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ദിലീപ് -ഭാവന സിനിമയിലെ പ്രശസ്തമായ ‘എന്റടുക്കെ വന്നടുക്കും പെമ്പിറന്നോളെ…’ എന്ന ഹിറ്റ് പാട്ടു പാടി ജീവിത സായാഹ്നത്തിലും അദ്ദേഹം തന്റെ കലാ സാന്നിധ്യം മലയാളികളെ അറിയിച്ചിരുന്നു.

മായ, സമത്വം സ്വാതന്ത്ര്യം, തെരുവുതെണ്ടി, കമ്യൂണിസ്റ്റ് അല്ല, ഭാഗ്യചക്രം തുടങ്ങി നിരവധി നാടകങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. ഒരുവര്‍ഷം 290 ഓളം വേദികളില്‍ അവതരിപ്പിക്കപ്പെട്ട നാടകമായിരുന്നു മായ. ഈ നാടകത്തില്‍ പാപ്പുക്കുട്ടി നായകനും തിക്കുറിശ്ശി വില്ലനുമായിരുന്നു. മുട്ടത്തുവർക്കിയുടെ പാടാത്ത പൈങ്കിളി കഥാപ്രസംഗ രൂപത്തിലാക്കി 250 വേദികളിൽ അവതരിപ്പിച്ചും ശ്രദ്ധേയനായി.

നൂറാം വയസ്സിനെ ആഘോഷമാക്കി പാപ്പുക്കുട്ടി ഭാഗവതർ കച്ചേരി നടത്തിയിരുന്നു. ഈ കച്ചേരിയിലൂടെ ലിംക ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടി. സംഗീത നാടക അക്കാദമി പുരസ്കാരവും ഫെലോഷിപ്പുമടക്കം ഒട്ടേറെ പുരസ്കാരങ്ങൾ നേടി. പരേതയായ ബേബിയാണ് ഭാര്യ. ഗായികയും സിനിമാ സംവിധായകൻ കെ.ജി.ജോർജിന്റെ ഭാര്യയുമായ സെൽമ ജോർജ്, സിനിമ–സീരിയൽ നടൻ മോഹൻ ജോസ്, സാബു ജോസ്, ഷാദി, പരേതനായ ജീവൻ ജോസ് എന്നിവരാണ് മക്കൾ.

Exit mobile version