Site icon Ente Koratty

സാമൂഹിക അകലം പേരിന് മാത്രം; തിരുവനന്തപുരത്ത് നിരവധി പ്രതിഷേധ സമരങ്ങൾ

നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടും പ്രതിഷേധ സമരങ്ങൾക്ക് അയവില്ലാതെ തലസ്ഥാന നഗരി. നിരവധി സംഘടനകളുടെ പ്രതിഷേധങ്ങൾക്ക് ഇന്നും സെക്രട്ടറിയറ്റ് പരിസരം സാക്ഷിയായി. സാമൂഹിക അകലം പാലിക്കാതെയാണ് പല സമരങ്ങളും അരങ്ങേറിയത്.

അതേസമയം, പാർട്ടി ഓഫീസിൽ ഉപവാസ സമരം നടത്തി സിഎംപി ജനറൽ സെക്രട്ടറി സി പി ജോൺ മാതൃകയായി. പ്രവാസി വിഷയമുയർത്തിയുളള സമരങ്ങളായിരുന്നു അധികവും ഉണ്ടായിരുന്നത്. മുസ്ലീംലീഗ് എംഎൽഎമാരുടെ ധർണയായിരുന്നു ആദ്യ പരിപാടി. പ്രവർത്തക പങ്കാളിത്തം കുറക്കാനും സാനിറ്റൈസറും മാസ്‌കും ഉറപ്പാക്കാനും സംഘാടകർക്കായെങ്കിലും സാമൂഹിക അകലം പേരിന് മാത്രം. അഭിവാദ്യമർപ്പിച്ചെത്തിയ പ്രകടനങ്ങളിലും സാമൂഹിക അകലം ഇല്ല.

മന്ത്രി മന്ദിരങ്ങളിലേക്ക് സംഘടിപ്പിച്ച എസ്ഡിപിഐ മാർച്ചിൽ പ്രവർത്തക പങ്കാളിത്തം ഏറെയായിരുന്നു. സാമൂഹിക അകലം പാലിക്കാൻ സംഘാടകർ ക്രമീകരണം ഏർപ്പെടുത്തിയിരുന്നെങ്കിലും പൂർണാർത്ഥത്തിൽ നടപ്പായില്ല.

പാചകത്തൊഴിലാളികളുടെയും ഇന്ധനവില വർധനവിനെതിരെ വിവിധ സംഘടനകളുടെയും വ്യത്യസ്ത പ്രതിഷേധങ്ങൾക്കും സെക്രട്ടറിയറ്റിന് മുന്നിലെ സമരഗേറ്റ് സാക്ഷിയായി. നിയന്ത്രണങ്ങളുടെ ഭാഗമായി പ്രതിഷേധങ്ങളെല്ലാം പൊലീസ് കാമറയിൽ ചിത്രീകരിച്ചിട്ടുണ്ട്. പ്രതിഷേധക്കാരുടെ പേരുവിവരമുൾപ്പെടെ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.

തെരുവിൽ സമരം ശക്തമാകുമ്പോൾ നിയന്ത്രണങ്ങൾക്കുള്ളിൽ നിന്നൊരു വേറിട്ട സമരത്തിനും തലസ്ഥാനം സാക്ഷിയായി. പാർട്ടി ഓഫീസ് തന്നെ സമരപന്തലാക്കി മാറ്റുകയായിരുന്നു സിഎംപി ജനറൽ സെക്രട്ടറി സി പി ജോൺ. ഇദ്ദേഹം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 24 മണിക്കൂർ ഉപവാസം അനുഷ്ഠിക്കുകയാണ്.

Exit mobile version