Site icon Ente Koratty

ആന കൊല്ലപ്പെട്ട സംഭവം: മലപ്പുറം സ്വദേശി അറസ്റ്റിൽ

പാലക്കാട്: പടക്കം നിറച്ച പൈനാപ്പിൾ കഴിച്ച് ആന ചരിഞ്ഞ സംഭവത്തിൽ ഒരാള്‍ അറസ്റ്റിൽ. മലപ്പുറം എടവണ്ണ സ്വദേശി വിൽസൺ ആണ് അറസ്റ്റിലായത്. അമ്പലപ്പാറയിൽ കർഷകനാണ്. പാട്ടത്തിനെടുത്ത് കൃഷി നടത്തുന്നയാളാണ് വിൽസൺ. വനംവകുപ്പാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് ശേഷമേ അറസ്റ്റ് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമുണ്ടാകൂ.

കൈതച്ചക്കയില്‍ സ്ഫോടകവസ്തു നിറച്ചുനൽകി ബോധപൂര്‍വം ആനയെ കൊലപ്പെടുത്തിയതാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് വനംവകുപ്പ്  ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ദിവസങ്ങളായി തീറ്റയെടുക്കാതെ അവശനിലയിലായ ഗർഭിണിയായ പിടിയാന മെയ് 27നാണ് ചരിഞ്ഞത്. മെയ് 23ന് വെള്ളിയാര്‍ പുഴയില്‍ എത്തുന്നതിന് മുന്‍പേ കാട്ടാനയ്ക്കു പരുക്കേറ്റിരുന്നു. നേരിയ സ്ഫോടനത്തിലാണ് വായില്‍ മുറിവുണ്ടായതെന്നും രണ്ടാഴ്ചത്തെ പഴക്കമുണ്ടെന്നുമാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

മറ്റേതെങ്കിലും സ്ഥലത്തുവച്ച് പരിക്കേറ്റശേഷം കാട്ടാന പുഴയിലേക്ക് എത്തിയതാണോ എന്നും പരിശോധിക്കുന്നുണ്ട്.  ഈ മേഖലകളിൽ പന്നിശല്യം ഒഴിവാക്കാന്‍ കൈതച്ചക്കയില്‍ പടക്കം വച്ച് കെണിയൊരുക്കുന്നവരുണ്ട്. സൈലന്റ‌്‌വാലിയോട് ചേർന്നുള്ള  നിലമ്പൂര്‍ മുതല്‍ മണ്ണാര്‍ക്കാട് വരെയുളള ഏകദേശം 50 കിലോമീറ്റര്‍ പ്രദേശത്തെ സ്വകാര്യതോട്ടങ്ങള്‍ കേന്ദ്രീകരിച്ചാണ് വനംവകുപ്പ് അന്വേഷണം നടത്തിയത്.

Exit mobile version