ട്രോളിങ് നിരോധനം മത്സ്യത്തൊഴിലാളികൾക്ക് പ്രതിസന്ധിയുടെ കാലമാണ്.കോവിഡ് 19നെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ഡൗൺ ഈ ദുരിതം നേരത്തേയാക്കി.ട്രോളിംഗ് നിരോധനത്തിന് മുൻപ് കൂട്ടിവെക്കാറുള്ള കരുതൽ ലോക്ക്ഡൗണിനെ തുടർന്ന് ഇത്തവണ ഇല്ലാതായത് ദുരിതം ഇരട്ടിയാക്കും.സർക്കാർ സഹായത്തിൽ മാത്രം പ്രതീക്ഷ വെച്ച് വറുതിയുടെ കാലം നേരിടാനൊരുങ്ങുകയാണ് ഈ ജനത.
കടലാണ് ഇവരുടെ ജീവശ്വാസം. ജീവിതവും സ്വപ്നങ്ങളും തന്ന കടലിനെ പക്ഷേ ലോക്ഡൌണ് കാലത്ത് കരയിൽ നിന്ന് നോക്കി നിൽക്കാനെ ഇവർക്കായുള്ളു. ഇളവുകൾ ഓരോന്നോരോന്നായി പ്രഖ്യാപിച്ചപ്പോൾ ഉള്ളിൽ പ്രതീക്ഷയുടെ തിരയിളക്കങ്ങളായിരുന്നു.
പക്ഷേ കാലാവസ്ഥ ഒക്കെയും അസ്ഥാനത്താക്കി. അടുപ്പ് പുകയാത്ത വറുതിക്കാലത്തെ ഭയപ്പെടുകയാണ് ഓരോ തീരദേശ കുടുംബങ്ങളും. സൗജന്യറേഷനും മറ്റ് സഹായവും ലോക്ഡൌണ് കാലത്ത് പട്ടിണിയകറ്റി. ഈ സഹായം ഇനിയും ലഭിച്ചാലും ട്രോളിങ്ങ് നിരോധനകാലം മുന്നിൽ കണ്ട് മുൻവർഷങ്ങളിൽ ഉണ്ടായിരുന്ന കരുതൽ ഇത്തവണ ഇവർക്കില്ല. സർക്കാർ സഹായം മാത്രമാണ് ഏക പ്രതീക്ഷ. അതുണ്ടാകുമെന്ന വിശ്വാസത്തിലാണ് മത്സ്യത്തൊഴിലാളികൾ.

